കോഴിക്കോട്: മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് ദേശീയപാത കൈയേറി നടക്കുന്ന ജ്യൂസ് കച്ചവടം ജനങ്ങള്‍ക്ക് പൊല്ലാപ്പ് സൃഷ്ടിക്കുന്നു. കാറില്‍ നിന്നിറങ്ങാതെ ജ്യൂസ് കുടിക്കാനെത്തുന്നവരും രണ്ടു ജ്യൂസ് വ്യാപാരികളും ചേര്‍ന്ന് ദേശീയപാതയുടെ നേര്‍പകുതി കൈയടക്കിയിട്ടും ട്രാഫിക് പോലീസ് ഈ നിയമലംഘനത്തിനു കൂട്ടുനില്‍ക്കുകയാണ്. നടക്കാവ് മാര്‍ക്കറ്റിനു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നവരേയും പാവപ്പെട്ട ഉന്തുവണ്ടി കച്ചവടക്കാരേയും നിഷ്കരുണം ആട്ടിയോടിക്കുന്ന അതേ ട്രാഫിക് പോലീസിന്റെ പരിധിയില്‍ തന്നെയാണ് റോഡിലെ ജ്യൂസ് കച്ചവടം.
സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് ആരെങ്കിലും വാഹനം നിര്‍ത്തിയാലുടന്‍, രണ്ടു കടകളിലെ സഹായികള്‍ ഓടിയെത്തും. പിന്നെ ഓര്‍ഡര്‍ പിടിക്കാനുള്ള മത്സരമാണ്. കടയില്‍ പോയി ജ്യൂസ് തയാറാക്കി അവര്‍ തിരിച്ചു വരുന്നതുവരെ വാഹനം നടുറോഡില്‍ അങ്ങനെ കിടക്കും. എസി കാറില്‍ നിന്നിറങ്ങാതെ ആസ്വദിച്ച് ജ്യൂസ് കുടിക്കാമെന്നതിനാല്‍ ദേശീയപാതയുടെ പകുതിഭാഗത്ത് സദാ വാഹന നിരയുണ്ടാകും. ആ നിര വൈക്കം മുഹമ്മദ് ബഷീര്‍ റോഡ് മുതല്‍, കിഡ്‌സണ്‍ ജംഗ്ഷന്‍ വരെ നീണ്ടാലും ഡ്യൂട്ടിയിലുള്ള ട്രാഫിക് പോലീസുകാര്‍ ഒന്നും കാണില്ല. അഥവാ കണ്ടാല്‍തന്നെ കണ്ണടക്കണമെന്നാണ് അലിഖിത നിയമം.
പ്രത്യുപകാരമായി ചില ഓഫീസര്‍മാര്‍ കുടുംബ സമേതം ഇവിടെ ജ്യുസ് കുടിക്കാനെത്തുന്നുണ്ടെന്നും ചിലര്‍ക്ക് പാഴ്‌സലായി ക്വാര്‍ട്ടേഴ്‌സുകളില്‍ എത്തിച്ചു നല്‍കാറുണ്ടെന്നും പോലീസുകാര്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു. ജ്യൂസ് കുടിച്ചാലും വാഹനം ഒഴിയാറില്ല. ആദ്യം സഹായികള്‍ എത്തി ഗ്ലാസ് വാങ്ങും. പിന്നീട് വീണ്ടും വന്ന് പണം വാങ്ങും. ബാക്കി തുക ലഭിക്കുംവരെ കാറുകള്‍ റോഡില്‍തന്നെ നിര്‍ത്തിയിടും. ഈ രീതി രാത്രി കടയടയ്ക്കുംവരെ തുടരും. പലപ്പോഴും റോഡിന്റെ മധ്യവര കഴിഞ്ഞും വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് കാണാം.
അതേസമയം, ഇതേ ദേശീയപാതയില്‍ തന്നെയുള്ള ഇംഗ്ലീഷ്പള്ളി മാര്‍ക്കറ്റിനു മുന്നില്‍ വാഹനങ്ങള്‍ക്കു നിരോധമുണ്ട്. ഏതെങ്കിലും കടകള്‍ക്കു മുന്നില്‍ വാഹനം നിര്‍ത്തിയാലുടന്‍ വിസിലുമായി പോലീസുകാര്‍ ഓടിയെത്തി ആട്ടിയോടിക്കും. ഏതോ ഓഫീസറോട് വാങ്ങിയ സാധനത്തിന്റെ പണം ആളറിയാതെ ചോദിച്ചുപോയതാണത്രെ ഇവിടുത്തെ വാഹനവിലക്കിനു കാരണം.