തണല്‍മരങ്ങള്‍ക്ക് കോടാലി വീഴുന്നു; നാട്ടുകാര്‍ പ്രതിഷേധത്തില്‍

KKD-MARAMAകൊണ്ടോട്ടി: ദേശീയപാതയോരത്ത് കാല്‍ നടയാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് പ്രതിഷേധത്തിനിടയാ ക്കുന്നു. ഓഫീസ് അവധികളിലാണ് റോഡരികിലെ മുത്തശിമരങ്ങളില്‍ കോടാലി വീഴുന്നത്. തണല്‍മരമെന്നതിലപ്പുറം ആയിരക്കണക്കിനു പക്ഷികളുടെ ആവാസകേന്ദ്രവുമാണ് ഇത്തരം തണല്‍മരങ്ങള്‍. ഞായറാഴ്ച പാണ്ടിക്കാട്  ഗ്യാസ് ഓഫീസിന്റെ മുമ്പിലുള്ള മരം അനുമതിയുമില്ലാതെ മുറിക്കുന്നത് പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടികാരും ചേര്‍ന്നു തടഞ്ഞു.

കൊണ്ടോട്ടി താലൂക്ക് ഓഫീസ്, മുനിസിപ്പല്‍ ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഞായറാഴ്ച മരം മുറിക്കാന്‍ ശ്രമിച്ചത്. ഒരു മാസം മുമ്പ് ഇതിനു സമീപത്തെ വലിയ ചീനിമരം ദുരൂഹ സാഹചര്യത്തില്‍ മുറിച്ചു മാറ്റിയിരുന്നു. നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി  മരം മുറിക്കുന്നവരെ താക്കീത് ചെയ്ത് വിട്ടയച്ചു. ചുള്ളിയന്‍ നൗഷാദ്, വി.കെ.അബ്ദുറസാഖ്, ടി.പി. റഷീദ്, പുതിയകത്ത് സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോഴിക്കോട്-പാലക്കാട് ദേശീയ പാത 213 രാമനാട്ടുകര മുതല്‍ വെളളുവമ്പ്രം വരെയുളള ഭാഗങ്ങളില്‍ നിരവധി തണല്‍മരങ്ങളാണ് മുറിച്ചു മാറ്റിയത്. കെട്ടിടങ്ങള്‍ക്ക് കാഴ്ച മറക്കുന്നതാണ് മിക്ക മരങ്ങളും മുറിച്ചു മാറ്റപ്പെടുന്നത്. എന്നാല്‍ ഇതിന് അനുമതി വാങ്ങാറുമില്ല. സര്‍ക്കാര്‍ അവധി ദിവസങ്ങളിലാണ് മരം മുറിച്ചു മാറ്റുന്നത് ഏറെയും കണ്ടത്. വര്‍ഷങ്ങള്‍ പഴക്കമുളള വേനലില്‍ തണലേകുന്ന മരങ്ങള്‍ മുറിച്ച് മാറ്റന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിരിക്കുകയാണ്.

Related posts