തെരഞ്ഞെടുപ്പുഫലം കഠിനം; പക്ഷേ, നയത്തില്‍ മാറ്റില്ല: മെര്‍ക്കല്‍

angela-merkelബെര്‍ലിന്‍: തന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയനു തിരിച്ചടി നേരിട്ട സ്റ്റേറ്റ് ഇലക്ഷന്‍ ഫലങ്ങള്‍ കഠിനം തന്നെയെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. എന്നാല്‍ അതുകൊണ്ടടാന്നും അഭയാര്‍ഥികളോടുള്ള സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

ദശലക്ഷക്കണക്കിനു അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ജര്‍മനിയുടെ അതിര്‍ത്തികള്‍ തുറന്നിട്ട മെര്‍ക്കലിന്റെ നയം തന്നെയായിരുന്നു തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ മുഖ്യ പ്രചാരണായുധം. അസാമാന്യം നേട്ടം സ്വന്തമാക്കിയ എഎഫ്ഡി ഇതിന്റെ ഗുണഫലം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, അതിര്‍ത്തികള്‍ അടച്ചിടുകയല്ല, യൂറോപ്യന്‍ തലത്തില്‍ ശാശ്വത പരിഹാരം കാണുകയാണ് അഭയാര്‍ഥി പ്രശ്‌നത്തില്‍ ചെയ്യേണ്ടതെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.

ജനങ്ങളുടെ കണ്ണില്‍ അഭയാര്‍ഥി പ്രശ്‌നത്തിനു സമീപ ഭാവിയില്‍ പരിഹാരമൊന്നും കാണാന്‍ സാധിക്കുന്നില്ല. അവരുടെ വികാരം സര്‍ക്കാരിന് എതിരാകാന്‍ അതാണു കാരണമെന്നു മനസിലാക്കുന്നു എന്നും മെര്‍ക്കല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പു നടന്ന മൂന്നു സ്റ്റേറ്റുകളില്‍ സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും ഒരിടത്തും ഭരണം പിടിക്കാന്‍ മാത്രം മുന്നേറ്റം എഎഫ്ഡി നടത്തിയിട്ടില്ല. സിഡിയുവിന്റെ കരുത്ത് കുറഞ്ഞെങ്കിലും ഒന്നാം സ്ഥാനത്തു തുടരുന്ന സാക്‌സണി അനാള്‍ട്ടില്‍ എഎഫ്ഡി 25 ശതമാനം വോട്ടു വാങ്ങി രണ്ടാം സ്ഥാനത്തെത്തി.

ബാഡന്‍ വുര്‍ട്ടംബര്‍ഗില്‍ 27 ശതമാനത്തിലേക്ക് ഒതുങ്ങിയ സിഡിയു ഇവിടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമാണ് നേടിയിരിക്കുന്നത്. 15 ശതമാനം വോട്ട് ഇവിടെ കിട്ടിയത് എഎഫ്ഡിക്ക്.

കഴിഞ്ഞ വര്‍ഷം 11 ലക്ഷം അഭയാര്‍ഥികളാണ് ജര്‍മനിയില്‍ വന്നു ചേര്‍ന്നത്. ഇതിനെ ജര്‍മന്‍ ജനത എങ്ങനെ കാണുന്നു എന്നറിയാനുള്ള ടെസ്റ്റ് ഡോസായാണ് സ്റ്റേറ്റ് ഇലക്ഷനുകള്‍ വിലയിരുത്തപ്പെട്ടത്. തെരഞ്ഞെടുപ്പുഫലം ജര്‍മനിയില്‍ രാഷ്ട്രീയ ഭൂകമ്പത്തിനു തന്നെ കാരണമാകുകയും ചെയ്തു.

ഇതാദ്യമായാണ് തീവ്ര വലതുപക്ഷക്കാരില്‍നിന്ന് സിഡിയു കാര്യമായൊരു ഭീഷണി നേരിടേണ്ടി വരുന്നത്. ജര്‍മനിയുടെയും സിഡിയുവിന്റെയും അനിഷേധ്യ നേതാവെന്ന നിലയില്‍ മെര്‍ക്കലിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നു കരുതുന്നവരും കുറവല്ല. 15 വര്‍ഷമായി അവരാണ് പാര്‍ട്ടിയെയും സര്‍ക്കാരിനെയും നയിക്കുന്നത്.

തെരഞ്ഞെടുപ്പുഫലം വന്നതോടെ അഭയാര്‍ഥി നയത്തില്‍ മാറ്റം വരുത്താന്‍ പാര്‍ട്ടിക്കുള്ളില്‍നിന്ന് അവര്‍ക്കു മേല്‍ സമ്മര്‍ദം ശക്തമാണ്. താന്‍ സ്വീകരിച്ച നയത്തിന്റെ വിലയാണ് മെര്‍ക്കല്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് ജര്‍മന്‍ മാധ്യമങ്ങളുടെ പൊതു വിലയിരുത്തല്‍. ഇനിയുള്ള നാളുകള്‍ മെര്‍ക്കലിന്റെ അഗ്‌നിപരീക്ഷണ കാലഘട്ടമാവുമോ എന്നാണ് രാഷ്ട്രീയ നീരീക്ഷകരുടെ നോട്ടം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts