കാട്ടാക്കട: തലസ്ഥാനജില്ലയിലെ ഏക ജലസേചന പദ്ധതിയായ നെയ്യാര്‍ഡാമില്‍ കണ്ടെത്തിയ ചോര്‍ച്ച തടയാനും അറ്റകുറ്റപണികള്‍ നടത്താനുമുള്ള പണികള്‍ ഉടന്‍ തുടങ്ങും. ഒരു വര്‍ഷം മുന്‍പ് അണക്കെട്ടില്‍ ജലനിരപ്പ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഡാമിന്റെ നാല് ഷട്ടറുകളും രണ്ടിഞ്ച് ഉയര്‍ത്തിയിരുന്നു. ഇത് ഉയര്‍ത്തിയതിനുശേഷമാണ് സ്പില്‍വേ ഷട്ടറുകള്‍ക്ക് മുകളില്‍ നിന്നും വെള്ളം വരുന്നത് നാട്ടുകാരുടെ കണ്ണില്‍പ്പെടുന്നത്. ആദ്യം ഒന്നാമത്തെ ഷട്ടറിന്റെ മുകളിലുള്ള അണക്കെട്ടിന്റെ ഭാഗത്ത് നിന്നാണ് അല്‍പ്പം വെള്ളം പുറത്തേക്ക് ചാടുന്നതായി കണ്ടത്. പിന്നീട് മൂന്നാമത്തെ ഷട്ടറിന്റെ ഭാഗത്തു നിന്നും വെള്ളം നല്ല തോതില്‍ പുറത്തു വന്നിരുന്നു. ഉച്ച കഴിഞ്ഞ് വൈകുന്നേരമായിട്ടും ചോര്‍ച്ച തീര്‍ന്നില്ല.
ഇത് ചോര്‍ച്ച മൂലമാകാമെന്ന് അധികൃതര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു. ഇതിനിടെ ഡാമിന്റെ സുരക്ഷ നോക്കാന്‍ എത്തിയ ഡാം സേഫ്ടി അധികൃതര്‍ നെയ്യാര്‍ അണക്കെട്ടിന് ചോര്‍ച്ച ഉണ്ടാകാമെന്ന് കണ്ടെത്തിയിരുന്നു. ഈ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് ചോര്‍ച്ച പരിഹരിക്കാനും ഷട്ടറുകള്‍ നവീകരിക്കാനും പണികള്‍ തുടങ്ങാന്‍ പണം അനുവദിച്ചത്. എന്നാല്‍ ഡാമിലെ പണികള്‍ നടത്തുന്നതിനായി തെന്‍മലയിലെ ഇറിഗേഷന്‍ എന്‍ജിനിയറിംഗ് വിഭാഗം എത്തണം. പണം അനുവദിച്ചിട്ടും ഇവര്‍ എത്തിയില്ല. പരിശോധന നടത്തി മടങ്ങി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനത്തില്‍ ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഡാമിന്റെ ബലത്തിന് ക്ഷയം വന്നതായി 2002 ല്‍ കണ്ടെത്തിയിരുന്നു.
അതിലൂടെയാകാം ചോര്‍ച്ച വന്നതെന്ന് അധികൃതര്‍ കണക്കാക്കിയിരുന്നു. ഈ നിഗമനത്തിന്റെ പശ്ചാത്തലത്തിലാണ് ചോര്‍ച്ച പരിഹരിക്കാനും ഷട്ടറുകള്‍ നവീകരിക്കാനും പണികള്‍ തുടങ്ങാന്‍ ഡാമിന്റെ ഉള്‍ഭാഗത്ത് കയറിയുള്ള അറ്റകുറ്റപണികള്‍ വളരെ നാളുകള്‍ കൊണ്ട് നടത്താറില്ല. ഡാമിന്റെ ജലനിരപ്പ് രേഖപ്പെടുത്തുന്ന ഫലകം മാറ്റി പുതിയവ സ്ഥാപിക്കാനുള്ള നീക്കവും തടസപ്പെട്ടു. കാലപഴക്കം വന്നതാണ് ഷട്ടറുകളിലെ ഇരുമ്പ് വടം . ഇത് മാറ്റാനും പണം നീക്കി വച്ചിരുന്നു. വെള്ളം പരമാവധി എത്തുമ്പോള്‍ ഉടന്‍ അണക്കെട്ട് തുറക്കന്ന വിധത്തില്‍ സജ്ജമാക്കുക എന്നതായിരുന്നു ലക്ഷ്യം.
ഡാമില്‍ നിന്നും ആറ്റിലേയ്ക്ക് തുറക്കുന്ന കനാലുകളിലെ ശോച്യാവസ്ഥ പരിഹരിക്കാനും പണം നീക്കി വച്ചിട്ടുണ്ടായിരുന്നു.
ഇക്കുറി ആറു കോടിയാണ് ഡാമിന്റെ അറ്റകുറ്റ പണികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് കുറഞ്ഞു വരികയാണ്. ഘട്ടം ഘട്ടമായി പണികള്‍ നടത്തി വരുന്ന കാലവര്‍ഷത്തിന് മുന്‍പ് തന്നെ പണികള്‍ തീര്‍ക്കാനാണ് ശ്രമം.