ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗില്‍ നാലു പരാതികള്‍ ഒത്തുതീര്‍പ്പായി

TCR-COMMISIONതൃശൂര്‍: ജോലിയില്‍ നിന്നു തരം താഴ്ത്തിയതിനെതിരെ ഒറ്റപ്പാലം സ്വദേശി സാലിപോള്‍ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡിപിഐ എന്നിവര്‍ക്കെതിരെ നല്‍കിയ പരാതി അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ തീരുമാനത്തിന് വിടാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തീരുമാനിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സിറ്റിംഗിലാണ് തീരുമാനം. പരിഗണിച്ച 15 പരാതികളില്‍ നാലു കേസുകള്‍ തീര്‍പ്പാക്കി. രണ്ടുപേര്‍ ഹാജരായില്ല. 11 കേസുകള്‍ അടുത്ത സിറ്റിംഗിലേക്കു മാറ്റി.ന്യൂ നപക്ഷ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. വി.വി. ജോഷി, അഡ്വ. കെ.പി. മറിയുമ്മ എന്നിവരാണ് തൃശൂരില്‍ സിറ്റിംഗ് നടത്തിയത്.

അയല്‍വാസിയുടെ മാനസിക പീഡനത്തിനെതിരെ കുരിയച്ചിറ സ്വദേശി ജാസ്മിന്‍ ഫാറൂഖ് നല്‍കിയ പരാതി നിരവധി തവണത്തെ തെളിവെടുപ്പുകള്‍ക്കും വിചാരണകള്‍ക്കും ശേഷം ജില്ലാ പോലീസ് മേധാവിയോട് തീര്‍പ്പ് കല്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ച് കമ്മീഷന്‍ കേസ് അവസാനിപ്പിച്ചു.  കുരിയച്ചിറ സ്‌കൈലൈന്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി എ.കെ. സോമനെതിരെയാണ് അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരി കൂടിയായ ജാസ്മിന്‍ ഫാറൂഖ് പരാതി നല്‍കിയത്.

ചാലിന് കുറുകെ സ്ലാബിടുന്നതിന് പാരിതോഷികമായി സ്ഥലം കൗണ്‍സിലര്‍ അഞ്ചു സെന്റ് ഭൂമി ആവശ്യപ്പെട്ട പരാതി തഹസില്‍ദാര്‍ കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരുടെ റിപ്പോര്‍ട്ട് സഹിതം മലപ്പുറത്ത് നടക്കുന്ന അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ കമ്മീഷന്‍ മാറ്റിവെച്ചു.  കൗണ്‍സിലര്‍ ജയപ്രകാശിനെതിരെ പൂത്തോള്‍ സ്വദേശി റുക്‌സാന ഉമര്‍ ബാബുവാണ് പരാതി നല്‍കിയത്.  പരാതിക്കാരി കോര്‍പ്പറേഷന്‍ പുറമ്പോക്ക് കയ്യേറിയതായി ജയപ്രകാശും പരാതി നല്‍കിയിരുന്നു.

Related posts