പക്ഷിപ്പനി: ഇന്നലെ സംസ്കരിച്ചത് 6643 താറാവുകളെ; പലയിടങ്ങളിലും രോഗ ബാധയെന്ന് പരാതി; നഷ്ടപരിഹാരത്തെച്ചൊല്ലി കര്‍ഷകര്‍ക്കിടയില്‍ ആശങ്ക

alp-duckആലപ്പുഴ: പക്ഷിപ്പനി ബാധിച്ച് ചത്തതുള്‍പ്പടെ 6643 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മസേന സംസ്കരിച്ചു. ചെറുതന പഞ്ചായത്തില്‍ 296 എണ്ണത്തേയും നീലംപേരൂര്‍ കൈനടിയില്‍ 1750 എണ്ണത്തേയും സംസ്കരിച്ചു.  മുട്ടാര്‍ പഞ്ചായത്തില്‍ 963 ചത്ത താറാവുകളെ സംസ്കരിച്ചതിനു പുറമേ അസുഖം ബാധിച്ച 2113 എണ്ണത്തെ കൊന്നു സംസ്കരിച്ചു.

തകഴിയില്‍ 396 ചത്തതിനേയും അസുഖം ബാധിച്ച 1125 എണ്ണത്തെ കൊന്നുമാണ് സംസ്കരിച്ചത്. പല ഭാഗത്തുനിന്നും പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് പരാതികള്‍ വരുന്നുണ്ടെങ്കിലും രോഗം ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ലെന്ന് നോഡല്‍ ഓഫീസറായ ഡോ. ഗോപകുമാര്‍ പറഞ്ഞു. ദ്രുതകര്‍മസേനയുടെ പ്രവര്‍ത്തനം ഇന്നും തുടരും. ആറു സംഘങ്ങളാണ് പ്രവര്‍ത്തന രംഗത്തുള്ളത്. അതേസമയം താറാവുകളുടെ നഷ്ടപരിഹാരത്തെച്ചൊല്ലി കര്‍ഷകരുടെ ആശങ്കകള്‍ തുടരുകയാണ്.

രോഗബാധ സ്ഥിരീകരിച്ച് ദ്രുതകര്‍മ സേന കൊന്നൊടുക്കിയ താറാവുകള്‍ക്കൊപ്പം ചത്തതാറാവുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടില്ല. നേരത്തെ കര്‍ഷകരുടെ പക്കലുള്ള താറാവുകളുടെ എണ്ണമെടുക്കുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച വ്യക്തത വരാത്തത് കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്.

Related posts