പൂക്കോത്തുനടയില്‍ സിപിഎം ജനകീയ കൂട്ടായ്മ നാളെ

ALP-CPIMതളിപ്പറമ്പ്: മതഭ്രാന്തും ദളിത്, പിന്നോക്ക, ന്യൂനപക്ഷ വിരുദ്ധ വികാരവും വളര്‍ത്തുന്ന ആര്‍എസ്എസ്, സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരേ സിപിഎം നാളെ തളിപ്പറമ്പ് പൂക്കോത്ത്‌നടയില്‍ ജനകീയ കൂട്ടായ്മ നടത്തുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നിനു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.     ജില്ലാസെക്രട്ടറി പി. ജയരാജന്‍ പ്രസംഗിക്കും. വിദേശത്ത് ഉള്‍പ്പെടെ അന്താരാഷ്ട്ര വേദികളില്‍ കഥകളിയും മറ്റും അവ—തരിപ്പിച്ച പ്രമുഖ കലാകാരന്‍മാര്‍ പങ്കെടുക്കും.

നമ്മളൊന്ന് സാംസ്കാരിക ഘോഷയാത്രയുടെ ഭാഗമായി അവതരിപ്പിച്ച തിടമ്പ്‌നൃത്തം ക്ഷേത്രാചാരങ്ങളേയും ദൈവങ്ങളേയും അവഹേളിക്കുന്നതാണെന്ന് ആര്‍എസ്എസ് പ്രചരിപ്പിക്കുകയാണ്. ക്ഷേത്രകലകളെ പൊതുവേദിയില്‍ അവതരിപ്പിച്ചു, തൃച്ചംബരം ക്ഷേത്രത്തിലെ ശ്രീകൃഷ്ണ- ബലരാമന്‍മാരുടെ തിടമ്പുകളെ വികലമായി അവതരിപ്പിച്ചു എന്നൊക്കെ പ്രചരിപ്പിക്കുന്നതു ശുദ്ധ അസംബന്ധ—മാണ്. കഥകളി, ഓട്ടന്‍തുള്ളല്‍, കൂത്ത്, തിടമ്പ്‌നൃത്തം എന്നീ ക്ഷേത്രകലകള്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കടല്‍കടന്നു പോലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.

രണ്ട് തിടമ്പുകള്‍ ഏറ്റിയത് കൊണ്ട് അത് തൃച്ചംബരത്തെ തിടമ്പ് നൃത്തമാണെന്നു പറയാനാവില്ല. പാണികൊട്ടല്‍, പട്ടംചാര്‍ത്തല്‍, ഓലക്കുട, ആലവട്ടം, വെണ്‍ചാമരം, പന്തം, മഞ്ഞവടിക്കാര്‍, വീക്ക് എന്നീ ആചാരങ്ങളോ വാര്യര്‍, മാരാര്‍ എന്നീ സമുദായക്കാരോ ബക്കളത്തെ ഘോഷയാത്രയില്‍ ഉണ്ടായിരുന്നില്ല. തിടമ്പ്‌നൃത്തം അവതരിപ്പിച്ചതു വിവാദമാക്കാനുള്ള ഗൂഢനീക്കത്തിനു പിന്നില്‍ ആര്‍എസ്എസ്-സംഘപരിവാര്‍ ശക്തികളുടെ ദളിത്-പിന്നോക്ക വിരുദ്ധ അജണ്ടയാണുള്ളതെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. യോഗക്ഷേമസഭയും തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതിയും ആര്‍എസ്എസിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുന്നതു ഗുരുതരമായ ഭവിഷ്യത്ത് ക്ഷണിച്ചുവരുത്തുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ പി. മുകുന്ദന്‍, കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, കെ. സന്തോഷ്, കെ. കൃഷ്ണന്‍, കെ. മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts