പോളണ്ടുകാരുടെയും നിധിവേട്ടക്കാരുടെയും ഉറക്കം കെടുത്തി നാസികളുടെ സ്വര്‍ണട്രെയിന്‍! വിലമതിക്കാനാകാത്ത സ്വര്‍ണവും രത്‌നവും നിറച്ച സ്വര്‍ണട്രെയിനിനായി വീണ്ടും പരിശോധന

trainവാള്‍ബ്രിസ്ക്(പോളണ്ട്): രണ്ടാം ലോക മഹായുദ്ധകാലത്തു നാസികള്‍ ഒളിപ്പിച്ചതായി പറയപ്പെടുന്ന ആ ട്രെയിന്‍ വീണ്ടും പോളണ്ടുകാരുടെയും നിധിവേട്ടക്കാരുടെയും ഉറക്കം കെടുത്തിത്തുടങ്ങി. നാസി സൈന്യം മോഷ്ടിക്കുകയും പിടിച്ചെടുക്കുകയും ചെയ്ത വിലമതിക്കാനാകാത്ത സ്വര്‍ണവും രത്‌നവും നിറച്ച ഈ ട്രെയിനിനുവേണ്ടിയുള്ള പരിശോധന വീണ്ടും ആരംഭിച്ചു. തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ വാള്‍ബ്രിസ്ക് നഗരത്തിനടുത്തുള്ള വ്രോഡാവ്-വാള്‍ബ്രിസ്ക് റെയില്‍പാതയിലെ നാലു കിലോമീറ്റര്‍ ചുറ്റളവിലാണു മണ്ണു കുഴിച്ചുള്ള പര്യവേക്ഷണം നടക്കുന്നത്. പഴയ റെയില്‍വേ ട്രാക്ക് കടന്നുപോയ മൂന്നു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 19 അടി താഴ്ചയില്‍ കുഴിച്ചാണു പര്യവേക്ഷണം. കഴിഞ്ഞ വെള്ളിയാഴ്ചയാണു പരിശോധന ആരംഭിച്ചത്. വ്യാഴാഴ്ചയോടെ പരിശോധനയുടെ ആദ്യസൂചന ലഭിക്കുമെന്നും ട്രെയിന്‍ ഭൂമിക്കടിയില്‍ ഉണെ്ടങ്കില്‍ കണെ്ടത്തിയിരിക്കുമെന്നുമാണു പരിശോധനയ്ക്കു നേതൃത്വം നല്‍കുന്ന കമ്പനിയുടെ വക്താവ് ആന്‍ഡ്രെജ് ഗെയ്ക് പറഞ്ഞത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പുതിയ ഗവേഷക സംഘം തെരച്ചില്‍ ആരംഭിച്ചതോടെ പോളണ്ടും വാള്‍ബ്രിസ്ക് നഗരവും വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

എന്താണ് ഈ ട്രെയിനിനു സംഭവിച്ചതെന്നും എങ്ങനെയാണ് ഇത് ഒളിപ്പിച്ചിരിക്കുന്നതെന്നും വ്യക്തമായ രേഖകളോ ശാസ്ത്രീയ അടിത്തറയോ ഇല്ല. നാസി ട്രെയിന്‍ തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെവിടെയോ കാണാതായെന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തു പരാജയം തിരിച്ചറിഞ്ഞു നാസികള്‍ ഒളിപ്പിച്ചതാണെന്നും കരുതപ്പെടുന്നു.

ജര്‍മന്‍കാരനായ ആന്ത്രിയാസ് റിച്ചറുടെയും പോളണ്ട് സ്വദേശി പിയറ്റര്‍ കോപറിന്റെയും അവകാശവാദമാണ് നാസി സ്വര്‍ണട്രെയിനിനായി വീണ്ടും അന്വേഷണം നടത്താന്‍ കാരണം. ഗ്രൗണ്ട് റഡാര്‍ സംവിധാനത്തിലൂടെ നാസി ട്രെയിനിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെന്നും 28 അടി താഴ്ചയിലാണു ട്രെയിനുള്ളതെന്നും ഇവര്‍ പറയുന്നു. മൊത്തം നിധിയുടെയും ട്രെയിനിന്റെയും മൂല്യം കണക്കാക്കി 10 ശതമാനം തുക കൈമാറണമെന്നു സര്‍ക്കാരിനോട് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിധി കണെ്ടത്തിയാല്‍ ഇവരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കേണ്ടിവരും. ഭൂമിക്കടിയില്‍ 98 മീറ്റര്‍ നീളത്തില്‍ നിരവധി ട്രെയിന്‍ കോച്ചുകള്‍ കണെ്ടത്തിയതായും എട്ടുമുതല്‍ ഒന്‍പതു മീറ്റര്‍ വരെ താഴ്ചയിലാണ് ഇവയുള്ളതെന്നും ഇരുവരും പറഞ്ഞു. ട്രെയിനിനുള്ളില്‍ 300 ടണ്‍ സ്വര്‍ണവും വിലകൂടിയ രത്‌നങ്ങളും വ്യാവസായിക ഉപകരണങ്ങളുമുള്ളതായി ഇവര്‍ പറയുന്നു. ആഗോള പ്രാധാന്യമുള്ള കണെ്ടത്തലാണിതെന്നും സര്‍ക്കാരുമായി ആശയവിനിമയം തുടരുകയാണെന്നും ഇരുവരുടെയും അഭിഭാഷകനും വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളില്‍ സോവ്യറ്റ് യൂണിയന്റെ ചെമ്പട അടുത്തെത്തുകയും സഖ്യകക്ഷികള്‍ വ്യോമാക്രമണം ശക്തമാക്കുകയും ചെയ്തതോടെ കോടികള്‍ മൂല്യമുള്ള നിധി കയറ്റിയ ട്രെയിന്‍ അന്ന് ജര്‍മനിയുടെ ഭാഗമായിരുന്ന പോളണ്ട് നഗരത്തിലെ വാള്‍ബ്രിസ്ക് നഗരത്തിനടുത്ത ഏതോ മലനിരകള്‍ക്കടിയിലെ തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയെന്നും പിന്നീട് ഒരിക്കലും ഈ ട്രെയിന്‍ കണ്ടിട്ടില്ലെന്നുമാണ് ഇവിടത്തെ പൂര്‍വികര്‍ പറയുന്നത്. അതേസമയം, ട്രെയിന്‍ നിറയെ സ്‌ഫോടകവസ്തുക്കളാകാനുള്ള സാധ്യതയും അവര്‍ തള്ളുന്നില്ല. 1945ല്‍ തെക്കുപടിഞ്ഞാറന്‍ ജര്‍മനിയിലെ മെര്‍കേഴ്‌സില്‍ നാസികള്‍ ഒളിപ്പിച്ച 100 ടണ്‍ സ്വര്‍ണം കണെ്ടടുത്തിരുന്നു.

വാള്‍ബ്രിസ്കില്‍ നാസി സൈന്യത്തിന്റെ യുദ്ധത്തടവുകാര്‍ നിരവധി തുരങ്കങ്ങളുടെ ശൃംഖല തന്നെ തീര്‍ത്തിട്ടുള്ളതിനാല്‍ ഇതൊരു തുരങ്കമാണെന്ന സംശയവും ഉയരുന്നുണ്ട്.

ഇനി സ്വര്‍ണം നിറച്ച ട്രെയിന്‍ കണെ്ടത്തിയാല്‍ അതു ചരിത്രത്തിലെ വലിയൊരു നിധിവേട്ടയാകും. വാള്‍ബ്രിസ്കില്‍ സ്വര്‍ണം നിറച്ച ട്രെയിന്‍ കണെ്ടത്തിയതായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാര്‍ത്ത പരന്നിരുന്നു. ഇതോടെ ഇവിടേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. എന്നാല്‍, പരിശോധനയില്‍ ഒന്നും കണെ്ടത്താനായില്ല.

പ്രദേശത്തെ ഭൂമിക്കടിയില്‍ ട്രെയിനിന്റെ സാന്നിധ്യത്തിനു തെളിവൊന്നുമില്ലെന്നാണു ക്രാക്കോവിലെ വിഖ്യാതമായ എജിഎച്ച് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദഗ്ധര്‍ കഴിഞ്ഞ ഡിസംബറില്‍ നടത്തിയ പരിശോധനയില്‍ കണെ്ടത്തിയത്. പ്രദേശത്തു തുരങ്കങ്ങള്‍ കണെ്ടത്തിയേക്കാമെന്നും ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫ. ജാനുസ് മാദെജ് പറയുന്നു.

ഏതായാലും സര്‍ക്കാര്‍ അനുമതിയോടെയുള്ള തെരച്ചില്‍ പൂര്‍ത്തിയാകുന്നതോടെ നാസി സ്വര്‍ണട്രെയിന്‍ കഥയ്ക്കു വിരാമമാകുമെന്നതില്‍ സംശയമില്ല.

Related posts