ഫെല്‍പ്‌സ് നീയൊരു രാജ്യമായിരുന്നെങ്കില്‍!

sp-michleഫെല്‍പ്‌സ് @സ്വീറ്റ് 25
റിയോ: അമേരിക്കയുടെ നീന്തല്‍ വിസ്മയം മൈക്കിള്‍ ഫെല്‍പ്‌സിനെ വിശേഷിപ്പിക്കാന്‍ വാക്കുകളൊന്നും തികയില്ല. 2000-ല്‍ സിഡ്‌നിയില്‍ തുടങ്ങിയ മെഡല്‍ക്കൊയ്ത്ത് 16 വര്‍ഷത്തിനു ശേഷവും അവസാനിക്കുന്നില്ല. ഇക്കാലയളവില്‍ ചരിത്രം അദ്ദേഹത്തിനു മുന്നില്‍ വഴിമാറുകയായിരുന്നു. റിയോയിലെ നീന്തല്‍ക്കുളത്തിലും ഈ അദ്ഭുതമത്സ്യം സ്വര്‍ണം വാരുമ്പോള്‍ ഏവരും എഴുന്നേറ്റുനിന്നു തൊഴുതുപോവുകയാണ്. ഒരു ദിവസം വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമായി രണ്ടു സ്വര്‍ണമെഡല്‍ റിയോയിലെ നീന്തല്‍ക്കുളത്തില്‍നിന്നും മൈക്കിള്‍ ഫെല്‍പ്‌സ് കോരിയെടുത്തു.

ഒളിമ്പിക്‌സ് നീന്തലിലെ എക്കാലത്തെയും മികച്ച നീന്തല്‍ താരമായ ഫെല്‍പ്‌സ് 21 സ്വര്‍ണമെഡലുകളാണ് അഞ്ച് ഒളിമ്പിക്‌സുകളിലായി കഴുത്തിലണിഞ്ഞത്. പുരുഷന്മാരുടെ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലും പുരുഷന്മാരുടെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും ഫെല്‍പ്‌സ് കഴിഞ്ഞദിവസം സ്വര്‍ണം നേടി. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ സ്വര്‍ണം നേടിയ ഫെല്‍പ്‌സ് സമ്മര്‍ ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍നിന്ന് മാത്രം 14 മെഡല്‍ തികച്ചു. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ പുരുഷ താരമാണ് ഫെല്‍പ്‌സ്. 14 മെഡലുമായി ഫെല്‍പ്‌സ് സോവിയറ്റ് യൂണിയന്റെ മുന്‍ ജിംനാസ്റ്റിക് താരം ലാറിസ ലാറ്റിനിനയുടെ റിക്കാര്‍ഡിനൊപ്പമെത്തി. ഫെല്‍പ്‌സിന്റെ 14ല്‍ 12 ഉം സ്വര്‍ണമായിരുന്നു. 31കാരനായ ഫെല്‍പ്‌സ് ഒളിമ്പിക്‌നീന്തലില്‍ സ്വര്‍ണം നേടുന്ന പ്രായമുള്ള വ്യക്തിയുമായി. ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന പുരുഷതാരവും ഫെല്‍പ്‌സാണ്.

200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഒരു മിനിറ്റ് 53.36 സെക്കന്‍ഡില്‍ സ്വര്‍ണംനേടിക്കൊണ്ട് നാലു വര്‍ഷം മുമ്പേറ്റ അപ്രതീക്ഷിത തോല്‍വിക്കു പകരവും വീട്ടി. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഈയിനത്തില്‍ ഫെല്‍പ്‌സ് ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസിനോട് അപ്രതീക്ഷിത തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഈ തോല്‍വിയുടെ പകരംവീട്ടല്‍ മാരകമായിരുന്നു. ക്ലോസ് നാലാമനായാണ് ഫിനിഷ് ചെയ്തത്. ജപ്പാന്റെ മസാറ്റോ സകായി വെള്ളിയും ഹംഗറിയുടെ തമാസ് കെന്‍ഡേര്‍സി വെങ്കലവും സ്വന്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഞാന്‍ നീന്തല്‍കുളത്തിലെത്തിയത് ഒരു കൃത്യം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ്. ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി – ഫെല്‍പ്‌സ് പറഞ്ഞു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിനു ശേഷം സ്‌പോര്‍ട്‌സ് അവസാനിപ്പിച്ച ഫെല്‍പ്‌സ് രണ്ടു വര്‍ഷത്തിനു ശേഷം തിരിച്ചുവരുകയായിരുന്നു. അതും ഈ പകരംവീട്ടലിനുവേണ്ടി. ഈ ആഴ്ചയില്‍ ഒരിക്കല്‍ക്കൂടി 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയില്‍ ഫെല്‍പ്‌സും ലെ ക്ലോസും ഏറ്റുമുട്ടുന്നുണ്ട്. തന്റെ മാതാപിതാക്കള്‍ക്ക് കാന്‍സര്‍ ആണെന്ന് സ്ഥിരികരിപ്പെട്ടതിനുശേഷമാണ് ക്ലോസ് ഗെയിംസിലെത്തുന്നത്. ഈ ദുഃഖം അദ്ദേഹത്തിന്റെ പ്രകടനത്തില്‍ നിഴലിച്ചിരുന്നു.

മത്സരശേഷം വിശ്രമിക്കാന്‍ മതിയായ സമയം കിട്ടുംമുമ്പ് തിരിച്ചെത്തിയ ഫെല്‍പ്‌സ് പുരുഷന്മാരുടെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അമേരിക്കയെ സ്വര്‍ണമണിയിച്ചു. ഫെല്‍പ്‌സ് ഉള്‍പ്പെട്ട ടീമില്‍ റയാന്‍ ലോട്ടി, കോണര്‍ ഡ്വയര്‍, ടൗണ്‍ലെ ഹാസ് എന്നിവരാണുണ്ടായിരുന്നത്. ഏഴ് മിനിറ്റ് 66 സെക്കന്‍ഡിലാണ് അമേരിക്ക ഫിനിഷ് ചെയ്തത്. ബ്രിട്ടന്‍ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി. ഈ നേട്ടം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് 21-ാം കരിയര്‍ സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് ഫെല്‍പ്‌സ് പറഞ്ഞു.

ഫെല്‍പ്‌സ് നീയൊരു രാജ്യമായിരുന്നെങ്കില്‍!

മൈക്കിള്‍ ഫെല്‍പ്‌സിനെ ഒരു രാജ്യമായി സങ്കല്പിച്ചു നോക്കു. അങ്ങനെയാണെങ്കില്‍ അദ്ദേഹം ഇപ്പോള്‍ ഒളിമ്പിക്‌സിലെ മെഡല്‍ എണ്ണത്തില്‍ 39-ാം സ്ഥാനത്തെത്തിയേനെ. പങ്കെടുത്തിട്ടുള്ള ഒളിമ്പിക്‌സുകളിലായി അര്‍ജന്റീന, ജമൈക്ക, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ നേടിയ സ്വര്‍ണത്തേക്കാള്‍ കൂടുതലാണ് ഫെല്‍പ്‌സിനുള്ളത്. റിയോയില്‍ ഫെല്‍പ്‌സ് മൂന്നു സ്വര്‍ണമാണ് നീന്തിയെടുത്തത്. ഫെല്‍പ്‌സ് രാജ്യമായിരുന്നെങ്കില്‍ ഇതുവരെ എത്യോപ്യ ഒളിമ്പിക്‌സില്‍ നേടിയ 21 സ്വര്‍ണമെഡലുകള്‍ക്കൊപ്പം അമേരിക്കന്‍ താരമെത്തും. ഇന്ത്യയുടെ കാര്യം വച്ചു നോക്കിയാല്‍, 33 സമ്മര്‍ ഒളിമ്പിക്‌സുകളില്‍നിന്ന് നേടിയത് ഒമ്പത് സ്വര്‍ണം, ആറ് വെള്ളി, 11 വെങ്കലും ഇതില്‍ ഒരു സ്വര്‍ണം മാത്രം വ്യക്തിഗതം!

Related posts