കോഴിക്കോട്: സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നഗരസഭ ബീച്ചില്‍ സ്ഥാപിച്ച ഇരിപ്പിടങ്ങളിലെ ഗ്രനൈറ്റ് പാളികള്‍ വന്‍തോതില്‍ പൊളിച്ചു കടത്തുന്നു. നഗരസഭാ ഓഫീസിനു മുന്നിലായി ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഇരിപ്പിടങ്ങള്‍ ഇതിനകം കഥാവശേഷമായി. സന്ദര്‍ശക്ക് വിശ്രമിക്കാനും, കാറ്റുകൊള്ളാനുമായി നിലത്ത് ടൈലുകള്‍ പാകിയും, ഗ്രാനൈറ്റിന്റെ ഇരിപ്പിടങ്ങള്‍ ഒരുക്കിയും മോഡികൂട്ടിയ ഭാഗത്ത് നാള്‍ക്കുനാള്‍ മോഷണം നടന്നിട്ടും നഗരസഭയ്ക്ക് അനക്കമില്ല.
വിലകൂടിയ ഇനം ഗ്രാനൈറ്റാണ് ഇവിടെ പതിച്ചിരുന്നത്. ഇരുനൂറ് മീറ്ററിലധികം നീളത്തില്‍ റോഡിനും, കടലിനും സമാന്തരമായി നെടുനീളത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കിയിരുന്നു. ഇതിനു പുറമെ, ഉള്‍ഭാഗത്തും നിരവധി ഇരിപ്പിടങ്ങള്‍ നിര്‍മിക്കുകയുണ്ടായി. പ്രമുഖ ശില്‍പ്പികള്‍ നിര്‍മിച്ച ഡസനോളം കരിങ്കല്‍ ശില്പ്പങ്ങള് ഇവിടെ സ്ഥാപിച്ച് ചുറ്റിനും ഗ്രാനെറ്റിന്റെ ഇരിപ്പിടങ്ങള്‍ നിര്‍മിച്ചിരുന്നു. ഇപ്പോള്‍ പലയിടത്തും ഗ്രാനൈറ്റ് കാണാനില്ല.
ഇളക്കിമാറ്റിയും, ആയുധങ്ങള്‍കൊണ്ട് പൊട്ടിച്ചുമാണ് ഗ്രാനൈറ്റ് കടത്തിക്കൊണ്ടുപോകുന്നത്. നിലത്തുവിരിച്ച സിമന്റ് ടൈലുകളടക്കം കടത്തിക്കൊണ്ടുപോയി. അടര്ത്തിവച്ച നിലയിലുള്ള ഗ്രാനൈറ്റുകള്‍ പോലും സംരക്ഷിക്കാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ല. രാത്രിയില്‍ വാച്ചമാനെ നിയോഗിച്ചാല്‍ മോഷണം തടയാമെങ്കിലും അതിനും ശ്രമമില്ല. ആവശ്യത്തിലധികം കണ്ടിജന്റ് ജീവനക്കാര്‍ നഗരസഭയില്‍ ജോലിചെയ്യുന്നുണ്ട്. നൂറിലധികം പേരെ പുതുതായി നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവരെ ബിച്ച് സംരക്ഷണത്തിന് നിയോഗിച്ചാല്‍ ഇനിയുള്ള ഗ്രാനൈറ്റുകളെങ്കിലും സംരക്ഷിക്കാന്‍ കഴിയുമെന്ന് പരിസരത്തെ വ്യാപാരികള്‍ പറയുന്നു.