ഭവനരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് ഭവന നിര്‍മാണതുക വര്‍ധിപ്പിക്കും : മന്ത്രി

tvm-balanപാലക്കാട്: ഭവനരഹിതരായ പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണ തുക ഉടന്‍ വര്‍ധിപ്പിക്കുമെന്ന് നിയമ-സാസ്കാരിക പട്ടികജാതി-വര്‍ഗ ക്ഷേമ മന്ത്രി എ.കെ.ബാലന്‍ . നിലവില്‍ പട്ടണപ്രദേശത്ത് അഞ്ച് ലക്ഷവും ഗ്രാമ പ്രദേശങ്ങളില്‍ മൂന്ന് ലക്ഷയുമാണ് ഭവനനിര്‍മാണ തുക. ഈ വിഭാഗക്കാരില്‍ ഭൂരഹിതരായ വര്‍ക്കുള്ള ഭൂമി വിലയ്ക്ക് വാങ്ങി നല്‍കും.  ഇതിന് പണം പരിമിതമെങ്കില്‍ സര്‍ക്കാരിന്റെ മിച്ചഭൂമി കണ്ടെത്തി നല്‍കും. പാലക്കാട് ടൗണ്‍ഹാളില്‍ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍  എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക്  സ്വര്‍ണമെഡല്‍ വിതരണോദ്ഘാടനം നര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി ഒരു വര്‍ഷം 5000 പേര്‍ക്കെങ്കിലും ഭൂമി നല്‍കും.

പിന്നാക്കക്കാരെ മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് ലംപ്‌സം ഗ്രാന്റുള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വരെ വര്‍ധിപ്പിക്കും. ഒ.ഇ.സി വിദ്യാര്‍ഥി വിഭാഗത്തിന് ആനുകൂല്യമായി നല്‍കാനുള്ള 180 കോടിയുടെ കുടിശ്ശിക ഉടന്‍ തീര്‍ക്കും. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും. ഇതിനായി മോഡല്‍ റെസിഡന്‍ഷല്‍ സ്ക്കൂളുകളുടെ എണ്ണം വര്‍ധിപ്പിക്കും. കിഫ്ബിയില്‍ നിന്നുള്ള തുക ചെലവഴിച്ച് ജില്ലയില്‍ മോഡല്‍ റസിഡന്‍ഷല്‍ സ്‌പോര്‍ട്‌സ് സ്കൂള്‍ സ്ഥാപിക്കും. പാലക്കാടിന് പുറമെ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലും എം.ആര്‍.എസ്സുകള്‍ സ്ഥാപിക്കും.

ഇതിനായി കിഫ്ബിയില്‍ നിന്നും 250 കോടി ചെലവഴിക്കും. അട്ടപ്പാടി കേന്ദ്രീകരിച്ചും എം.ആര്‍.എസ്, പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലുകള്‍ നിര്‍മിക്കും. നിലവിലുള്ളവയുടെ നവീകരണവും തുടരും.  പിന്നാക്ക വിഭാഗക്കാര്‍ക്കായി ജില്ലാ കേന്ദ്രങ്ങളിലും ഡയറക്ടറേറ്റിലും ഇന്റര്‍നെറ്റ് സൗകര്യത്തോടെ അപേക്ഷാഫോമും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്ന ഹെല്‍പ്‌ഡെസക്കുകള്‍ സ്ഥാപിക്കും.  തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും.

പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്കുള്ള പാലക്കാട് മെഡിക്കല്‍ കോളജിന്റെ  ബാക്കിയുള്ള  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളെജില്‍ ആവശ്യമുള്ള തസ്തിക സൃഷ്ടിക്കും. അതുവഴി പാലക്കാട് ജില്ലാ മെഡിക്കല്‍ കോളെജിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് തൃപ്തികരമായ രീതിയില്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തി വരികയാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts