ഇരിങ്ങാലക്കുട: മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട് കഴിയുന്ന കാളിക്കുട്ടി അമ്മ ദുരിത ജീവിതം തള്ളിനീക്കുന്നത് മറ്റുള്ളവരുടെ സഹായത്താല്‍. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് എട്ടാം വാര്‍ഡ് പാലപ്രകുന്നില് താമസിക്കുന്ന പരേതനായ കാനാട്ടില്‍ കണ്ണന് ഭാര്യ കാളികുട്ടിയാണ് ഇന്നും ദുരിത കയത്തില്‍ ജീവിതം തള്ളിനീക്കുന്നത്. ഭര്‍ത്താവ് മരിച്ച കാളിക്കുട്ടിക്ക് മൂന്ന് പെണ്മക്കള് ഉണ്ടെങ്കിലും ആരും തന്നെ തിരിച്ച് നോക്കാത്ത അവസ്ഥയാണ്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന് പട്ടികജാതിയില്‍ പെട്ടവര്‍ക്ക് സൗജന്യമായി വീട് നിര്‍മിച്ച് നല്കുന്ന പദ്ധതിയില്‍ കാളിക്കുട്ടിക്കും അനുമതി ലഭിച്ചിരുന്നു. പത്ത് വീടുകളില്‍ ഒമ്പതെണ്ണത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും കാളിക്കുട്ടിയുടെ വീട് മാത്രം ഉയര്‍ന്നില്ല.
കാളിക്കുട്ടിയുടെ ഭര്‍ത്താവ് സൗജന്യമായി നല്കിയ സ്ഥലത്ത് അന്നത്തെ എംപി സാവിത്രി ലക്ഷ്മണന് മുന്‍കൈ എടുത്ത് കോളനിക്കാര്‍ക്കു വേണ്ടി ഷട്ടര്‍ ഇട്ട ഒരു ടിവി സെന്റര്‍ ഉണ്ടാക്കിയിരുന്നു. ആ മുറിയിലാണ് ഇന്ന് കാളിക്കുട്ടിക്ക് അഭയകേന്ദ്രം. ഇതിനോട് ചേര്‍ന്ന് പൊട്ടിപൊളിഞ്ഞ് തകര്‍ന്നു വീഴാറായ ഒരു കൂരയും ഉണ്ട്. ഭര്‍ത്താവും ഒരു മകനും മരിച്ചുപോയ കാളിക്കുട്ടിയുടെ മൂന്ന് പെണ്മക്കളുടെ വിവാഹവും കഴിഞ്ഞെങ്കിലും ആരും തന്നെ തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണ്.
വാര്‍ധക്യ പെന്ഷന് ലഭിക്കുന്ന ദിവസം മാത്രം പെണ്മക്കളില് ഒരാള്‍ വന്ന് കാളിക്കുട്ടിയെ കുളിപ്പിച്ച് നല്ല വസ്ത്രം ധരിപ്പിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ഗ്രാമപഞ്ചായത്ത് ഇടപെട്ട് പെന്‍ഷനും മുന്‍ എംഎല്‍എ ടി.എന്‍. പ്രതാപന് ഇടപെട്ട് അമ്മയ്ക്കൊരു കഞ്ഞി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കുന്നുണ്ട്. തൊണ്ണൂറ്റിനാല് വയസോളമെത്തിയ കാളിക്കുട്ടിക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്നത് നാട്ടുകാരാണ്.
വാര്‍ഡ് മെമ്പര്‍ നിഷ ഷാജിയും നാട്ടുകാരും ചേര്‍ന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ കാളിക്കുട്ടിയുടെ വിവരം ധരിപ്പിച്ചപ്പോള്‍ പെണ്മക്കളെ വിളിപ്പിച്ച് സംസാരിച്ചെങ്കിലും ആരും തന്നെ അമ്മയുടെ കൂടെ നില്ക്കാന് തയാറായില്ല.94-ാം വയസിലും കാഴ്ച ശക്തിയുള്ള കാളിക്കുട്ടിക്ക് അള്‍പം ചില നേരങ്ങളില്‍ ഓര്മ കുറവുണ്ടെങ്കിലും വിശപ്പ് സഹിയ്ക്കതെയാകുമ്പോള് നാട്ടുകാരാണ് ഏക ആശ്രയം. സന്നദ്ധ സംഘടനകള്‍ വാര്‍ഡ് അംഗത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കാളിക്കുട്ടിയെ ഏറ്റെടുക്കാന്‍ തയാറാണെങ്കിലും ഇവിടെ കിടന്നുമരിക്കണമെന്നാണ് കാളിക്കുട്ടിയുടെ ആഗ്രഹം.