മധുരിക്കും ഓര്‍മകളുടെ മലര്‍മഞ്ചലില്‍ മധു

klm-madhuഎസ്.ആര്‍.സുധീര്‍കുമാര്‍
പരവൂര്‍: ദേവരാജ സംഗീതത്തിന്റെ മാസ്മരികതയില്‍ മനം നിറഞ്ഞ് മലയാളത്തിന്റെ മഹാനടന്‍ മധു. ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്എന്‍വി ആര്‍സി ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ദേവരാജ സംഗീത മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയപ്പോഴാണ് ദേവരാജ സ്മരണകളില്‍ സംഗീതത്തെ കുറിച്ച് അദ്ദേഹം ഏറെ വാചാലനായത്.ദേവരാജന്റെ പേരില്‍  ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്യാന്‍ വിളിച്ചതില്‍ സന്തോഷമുണ്ട്. എങ്കിലും ഗായകര്‍ക്ക് അവാര്‍ഡ് കൊടുക്കാനുള്ള അര്‍ഹത എനിക്കില്ല. പാടിയവരുടെ ശിഷ്യത്വത്തിനും യോഗ്യതയില്ല. എങ്കിലും സംഘാടകര്‍ നല്‍കിയ പ്രമോഷനില്‍ സംതൃപ്തിയുണ്ടെന്ന് മധു ആമുഖമായി വ്യക്തമാക്കി.

അഭിനയ രംഗത്ത് ചുവടുവച്ച നാള്‍ മുതല്‍ ദേവരാജന്‍ മാസ്റ്ററുമായി എനിക്ക് അടുപ്പവും സ്‌നേഹവുമുണ്ട്. അദ്ദേഹം ചിട്ടപ്പെടുത്തിയ അതിമനോഹരവും അനശ്വരവുമായ നിരവധി ഗാനങ്ങള്‍ക്ക് അഭ്രപാളിയില്‍ ചുണ്ടനക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.ഞാന്‍ നിര്‍മിച്ചതും സംവിധാനം ചെയ്തതുമായ സിനിമകളിലും മാസ്റ്റര്‍ സംഗീതം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ ഇപ്പോള്‍ സിനിമയിലെ രംഗങ്ങള്‍ പോലെ ഓര്‍മയില്‍ മായാതെ കടന്നുപോകുന്നു.വാക്കുകളില്‍ മിതത്വവും പിശുക്കും കാണിച്ചിരുന്ന ദേവരാജന് സംഗീതം തന്നെയായിരുന്നു ജീവിതം. എത്രയോ ജന്മത്തെ പുണ്യം കൊണ്ടായിരിക്കണം ഒരാള്‍ക്ക് ഇത്രയും വലിയ സിദ്ധി ജന്മനാ ലഭിക്കുന്നതെന്നും മധു പറഞ്ഞു.

ആര്‍ക്കും എപ്പോഴും ഒറ്റയ്ക്ക് പോലും പാടാവുന്നതാണ് ഗാനങ്ങള്‍. മനസിന് സദാസമയവും ആഹ്ലാദം പകരുന്നതാണ് സംഗീതം. അതിനുള്ള സിദ്ധി ലഭിച്ചവര്‍ സുകൃതം ചെയ്തവരാണ്. ഇവരെ പോലെ പാടാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. രഹസ്യമായി പലതവണ പരിശ്രമിച്ചു നോക്കിയെങ്കിലും പക്ഷേ കഴിയുന്നില്ലെന്ന് മഹാനടന്‍ പറഞ്ഞപ്പോള്‍ സദസിലും ചിരി പടര്‍ന്നു. പാടുന്നവരോട് എന്നും എനിക്കും സ്‌നേഹവും ആദരവുമാണുള്ളത്. അതുകൊണ്ടുതന്നെ പുഷ്പം കൊണ്ട് പൂജിക്കും പോലെ വിജയികള്‍ക്ക് അവാര്‍ഡ് കൈമാറുന്നു. വിജയ സോപാനത്തില്‍ എത്തിയവര്‍ നമ്മുടെ അഭിമാനങ്ങളാണ്. അടുത്ത തവണത്തെ അവാര്‍ഡുദാന ചടങ്ങിനും തന്നെ വിളിക്കണമെന്ന വിനീതമായ അപേക്ഷയോടെയാണ് അദ്ദേഹം ഹ്രസ്വ പ്രസംഗത്തിന് വിരാമമിട്ടത്.

ഗായകരായ പന്തളം ബാലനും കെപിഎസി ചന്ദ്രശേഖരനും കൊല്ലം ക്രിസ്റ്റഫറുമായിരുന്നു വിധി കര്‍ത്താക്കള്‍. മൂന്നുപേരും ദേവരാജന്‍ മാസ്റ്ററുമായുണ്ടായിരുന്ന തങ്ങളുടെ അനുഭവങ്ങള്‍ സദസുമായി പങ്കുവച്ചു.മരണം വരെയും മാഷിനെ നിഴല്‍പോലെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ സന്തത സഹചാരിയായി മാറിയ കൊല്ലം മധുവിനെയും വിധികര്‍ത്താക്കള്‍ അനുമോദിച്ചു.പുരുഷവിഭാഗത്തില്‍ പത്തനംതിട്ട സ്വദേശി ജിഷ്ണു ജെ.പ്രകാശും പെരിനാട് സ്വദേശി ഉണ്ണി എസ്.ശങ്കറും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വനിതാ വിഭാഗത്തില്‍ പെരിനാട് സ്വദേശി സ്വാതി എസ്.നായര്‍ ഒന്നാം സ്ഥാനവും കൈതക്കോട് സ്വദേശി സംഗീത സതീശന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മത്സരങ്ങള്‍ക്ക് ശേഷം മുന്‍വര്‍ഷങ്ങളിലെ മത്സരാര്‍ഥികള്‍ ദേവരാജന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിച്ചു. ജാനകി എം.നായര്‍, അജല്‍ ഉദയന്‍, ആരതി അഷ്ടമന്‍, എം.എസ്.ബിജു, സംഗീത എന്നിവരാണ് പാട്ടുകള്‍ പാടിയത്.

Related posts