മരുന്നു സംഭരണത്തിനു പുതിയ മാനദണ്ഡം വരുന്നു പി. ജയകൃഷ്ണന്‍

PKD-MEDICALSHOPകണ്ണൂര്‍: സംസ്ഥാനത്തെ മരുന്നു സംഭരണത്തിനു വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ലിമിറ്റഡ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തുന്നു. പുതുതായി ചുമതലയേറ്റ എംഡിയും കണ്ണൂര്‍ സ്വദേശിയുമായ ഡോ. ദിലീപാണ് പുതിയ പരിഷ്കാരത്തിനു തുടക്കമിടുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍, ആരോഗ്യരംഗത്തെ സംഘടനാ പ്രതിനിധികള്‍, ഫാര്‍മസി സംഘടനകള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് പരീക്ഷണമെന്ന നിലയില്‍ 2017 ഏപ്രില്‍ മുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ (പിഎച്ച്‌സി) ഡോക്ടര്‍മാര്‍ തങ്ങളുടെ താത്പര്യത്തിനനുസരിച്ചു കൊടുക്കുന്ന ഇന്‍ഡന്റ് പ്രകാരമുള്ള മരുന്നുകളായിരുന്ന ഇതുവരെ പിഎച്ച്‌സികള്‍ക്കു നല്കിയിരുന്നത്. ഇതുകാരണം പല അവശ്യമരുന്നുകളും കിട്ടാതിരിക്കുകയും സ്റ്റോക്കുള്ളവ കെട്ടിക്കിടക്കുന്നതും പതിവായിരുന്നു. ആവശ്യത്തിനാനുപാതികമായി ടെന്‍ഡര്‍ നല്കാനാവാത്തതും മരുന്നു ക്ഷാമത്തിനു വഴിവച്ചിരുന്നു. ഇനിമുതല്‍ കിടത്തി ചികിത്സാ സൗകര്യമില്ലാത്ത പിഎച്ച്‌സികളില്‍ ആന്റീബയോട്ടിക്കുകളുടെ വിതരണം പരാമവധി നിയന്ത്രിക്കും.

സര്‍ക്കാര്‍ ആശുപത്രികളെ മൂന്നു ഗ്രേഡായി തിരിച്ചാണ് ഇനി മരുന്നുകള്‍ വിതരണം ചെയ്യുക. കിടത്തി ചികിത്സാ സംവിധാനമില്ലാത്ത പിഎച്ച്‌സി അടക്കമുള്ള സംവിധാനങ്ങള്‍ പ്രൈമറി വിഭാഗത്തിലും, സിഎച്ച്‌സി, ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവയെ സെക്കന്‍ഡറി വിഭാഗത്തിലും മെഡിക്കല്‍ കോളജുകളെ ടര്‍ഷ്യറി വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആരോഗ്യത്തിനു ദോഷമാണെന്നു കണ്ടെത്തിയ 30 മരുന്നുകളെ ഒഴിവാക്കിയാണ് പുതിയ മരുന്നുകളുടെ പട്ടിക തയാറാക്കിയിട്ടുള്ളത്.

പിഎച്ച്‌സി മുതല്‍ മെഡിക്കല്‍ കോളജുവരെ മരുന്നുകളും അനുബന്ധ സംവിധാനങ്ങളുമടക്കം 590 ഇനങ്ങളാണ് വരുന്ന സാമ്പത്തിക വര്‍ഷം മെഡിക്കല്‍ കോര്‍പറേഷന്‍ വിതരണം ചെയ്യുക. ഇതുവരെ വിതരണം ചെയ്തിരുന്ന 32 ഇനം മരുന്നുകളുടെ അളവുകളില്‍ വ്യത്യാസം വരുത്തുകയും പുതുതായി 35 ഇനം മരുന്നുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പിഎച്ച്‌സികഌല്‍ 75,000 മുതല്‍ പരമാവധി  മൂന്നു ലക്ഷം രൂപവരെ വിലയുള്ള 250 ഇനം മരുന്നുകളാണ് വിതരണം ചെയ്യുക. കണ്ണൂര്‍ ജില്ലയ്ക്കു മാത്രം 14 – 15 കോടി രൂപയ്ക്ക് ഇടയിലുള്ള മരുന്നാണ് വിതരണം ചെയ്യുക.

ഒരു പിഎച്ച്‌സിയെ ശരാശരി 23,850 കുടുംബങ്ങളും സിഎച്ച്‌സിയെ 3.6 ലക്ഷം കുടുംബങ്ങളും ആശ്രയിക്കുന്നുവെന്ന് ആരോഗ്യ വകുപ്പുതന്നെ പറയുന്നു. കൂടാതെ ആദിവാസി മേഖലയിലടക്കം മരുന്നും മറ്റ് ചികിത്സാ സൗകര്യങ്ങളും എത്തിക്കുന്ന 5094 സബ് സെന്ററുകളിലും ആവശ്യമായ മരുന്ന് ലഭിക്കാത്ത സാഹചര്യം ഇപ്പോഴുണ്ട്.

Related posts