മലയാളത്തിന്റെ കന്നട സൗന്ദര്യം

nikki-galraniസീമ മോഹന്‍ലാല്‍

ഓലഞ്ഞാലിക്കുരുവിയായി മലയാളി മനസിലേക്ക് പറന്നെത്തിയ  തെന്നിന്ത്യന്‍ സുന്ദരി നിക്കി ഗല്‍റാണി തികഞ്ഞ സന്തോഷത്തിലാണ്. വിരലില്‍ എണ്ണാവുന്ന മലയാള ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ചിത്രങ്ങളെല്ലാം ഹിറ്റായതാണ് നിക്കിയെ മലയാളത്തിന്റെ ലക്കി സ്റ്റാര്‍ ആക്കിയത്. പരസ്യ ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നിക്കിയുടെ വിശേഷങ്ങളറിയാം…

നിക്കി മതി; ഗല്‍റാണി വേണ്ട

എന്റെ ശരിയായ പേര് നിക്കി ഗല്‍റാണി എന്നാണ്. ആദ്യമലയാള ചിത്രമായ 1983 നു ശേഷം എല്ലാവരും എന്റെ പേരു പറയുമ്പോള്‍ നിക്കി ജില്‍റാണി, ഗില്‍റാണി എന്നൊക്കെയാണ്. തമിഴിലെ ആദ്യ ചിത്രമായ ഡാര്‍ലിംഗില്‍ വന്നപ്പോഴും നിക്കി കല്‍റാണിയായി. അതുകൊണ്ട് എല്ലാവരും എന്നെ നിക്കി എന്നു വിളിച്ചാല്‍ മതി. ഗല്‍റാണി വേണ്ട.

സയന്‍സ് നിര്‍ത്തി അഭിനയത്തിലേക്ക്

എന്റെ അച്ഛനും അമ്മയ്ക്കും സയന്‍സ് പഠിപ്പിച്ച് എന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹം. അങ്ങനെ കോളജില്‍ സയന്‍സ് ഗ്രൂപ്പിലാണ് ചേര്‍ന്നത്. ക്ലാസ് തുടങ്ങി കുറച്ചു ദിവസത്തിനുശേഷം ഞാന്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കി. സയന്‍സ് പഠിപ്പിച്ചാല്‍ ഞാന്‍ വീടുവിട്ടു പോകുമെന്നു പറഞ്ഞു. അങ്ങനെ എന്റെ ഇഷ്ടവിഷയമായ ഫാഷന്‍ ഡിസൈനിംഗിനു ചേര്‍ന്നു.

മോഡലിംഗിലെത്തിയത് യാദൃച്ഛികമായി

യാദൃച്ഛികമായിട്ടാണ് ഞാന്‍ മോഡലിംഗില്‍ എത്തിയത്. ചേച്ചി സന്‍ജന ഗല്‍റാണി ഈ ഫീല്‍ഡില്‍ ഉണ്ടെങ്കിലും ഞാന്‍ ആ രംഗത്തേക്ക് എത്തിപ്പെടുമെന്ന് കരുതിയതല്ല. പത്തു മാസംകൊണ്ട് 50 ഓളം പരസ്യ ചിത്രങ്ങള്‍ക്ക് മോഡലായി. അതിലൂടെയാണ് സിനിമയിലെത്തിയതും.

വെള്ളിത്തിരയിലേക്ക്

കന്നട ചിത്രമാണ് ആദ്യം ചെയ്തതെങ്കിലും റിലീസ് ആയത് മലയാളം മൂവിയായ 1983 ആണ്. പത്തു മാസത്തിനുള്ളില്‍ ഞാന്‍ 35 ഓളം പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഒമ്പതു പരസ്യ ചിത്രങ്ങളാണ് ചെയ്തത്. ഇന്ദുലേഖ, കല്യാണ്‍സില്‍ക്‌സ്, എവിടി, അറ്റ്‌ലസ് ജ്വല്ലറി എന്നിവ അതില്‍ ചിലതാണ്. ഈ പരസ്യചിത്രങ്ങള്‍ കണ്ടിട്ടാണ് 1983-ന്റെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നെ വിളിക്കുന്നത്.

മറക്കാനാവില്ല മഞ്ജുളാ ശശിധരനെ

1983-ലെ ഞാന്‍ ചെയ്ത ക്യരക്ടറിന്റെ പേര് മഞ്ജുളാ ശശിധരന്‍ എന്നായിരുന്നു. ഒരു പക്ക ഗ്രാമീണ പെണ്‍കുട്ടി.  ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ ബംഗളൂരുവിലാണ്. അതുകൊണ്ടുതന്നെ വില്ലേജ് ലൈഫ് എന്താണെന്ന് അതുവരെ അറിയില്ലായിരുന്നു. വില്ലേജ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഡ്രീം പോലെയായിരുന്നു. പട്ടുപാവാടയൊക്കെ ഉടുത്ത് എണ്ണമയമുള്ള മുടിയൊക്കെയായിട്ടുള്ള പെണ്‍കുട്ടിയായിരുന്നു മഞ്ജുള. ഞാനും ശരിക്കും ആസ്വദിച്ചാണ് ആ കഥാപാത്രം ചെയ്തത്. ഷൂട്ടിന്റെ ഫോട്ടോ എന്റെ ഫ്രണ്ട്‌സിനെ കാണിച്ചപ്പോള്‍ അവരൊക്കെ ഷോക്ക്ഡ് ആയിപ്പോയി. ആ കഥാപാത്രത്തെ എനിക്ക് ഒരിക്കലും മറക്കാനാവില്ല. ഇപ്പോഴും എവിടെ വച്ചു കണ്ടാലും ആളുകള്‍ ചോദിക്കും ഇതു നമ്മുടെ മഞ്ജുളാ ശശിധരന്‍ അല്ലേ എന്ന്. അതൊരു അച്ചീവ്‌മെന്റ് ആയിട്ടാണ് ഞാന്‍ കരുതുന്നത്. പ്രേക്ഷകരുടെ മനസില്‍ മഞ്ജുള എന്ന കഥാപാത്രം എത്രമാത്രം പതിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണത്.

1983 ചെയ്യുമ്പോള്‍ എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. അന്നെനിക്ക് മലയാളം തീരെ അറിയില്ലായിരുന്നു. ഇവിടെ ആരെയും പരിചയവുമില്ല. പക്ഷേ അതൊന്നും കണക്കാക്കാതെ എല്ലാവരും എന്നെ നന്നായി സപ്പോര്‍ട്ട് ചെയ്തു. ഫാമിലി മെംബറായി എല്ലാവരും എന്നെ കണക്കാക്കിയിരുന്നു. അത് എനിക്ക് നന്നായി ആത്മവിശ്വാസം തന്നു. ഗോള്‍ഡ്‌സ് ഓണ്‍ കണ്‍ട്രി എനിക്ക് ഏറെ ഇഷ്ടമായി. മലയാളികളെയും.

ശാലീനസുന്ദരികളായ കഥാപാത്രങ്ങള്‍

1983-ല്‍ പക്കാ വില്ലേജ് ഗേള്‍ ആയിട്ടാണ്. വെള്ളിമൂങ്ങയില്‍ മലയാളിയായ നഴ്‌സിന്റെ വേഷമായിരുന്നു. മര്യാദരാമനില്‍ സിറ്റി ബേയ്‌സ്ഡ് ഗേളായിട്ടാണ്. രുദ്രസിംഹാസനത്തില്‍ ഹൈമവതി തമ്പുരാട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അതിന്റെ ഗെറ്റപ്പ് എന്റൈര്‍ലി ഡിഫറന്റ് ആയിരുന്നു. കോട്ടണ്‍ സാരിയൊക്കെ ഉടുത്ത് മുടി അഴിച്ചിട്ടുള്ളതായിരുന്നു ഹൈമവതി തമ്പുരാട്ടി. ഒരു സെക്കന്‍ഡ് ക്ലാസ് യാത്രയിലും വ്യത്യ സ്തത പുലര്‍ത്തിയിരുന്നു. ഓംശാന്തി ഓശാനയില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു.

ദിലീപേട്ടന്‍ മാതൃകയാക്കേണ്ട വ്യക്തി

നമുക്കെല്ലാം മാതൃകയാക്കാവുന്ന വ്യക്തിയാണ് ദിലീപേട്ടന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മര്യാദ രാമനിലാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്. ഇത്രയും വലിയ സ്റ്റാര്‍ ആണെങ്കിലും ഒരു ജാഡയുമില്ലാതെയാണ് എല്ലാവരോടും പെരുമാറുന്നത്. വളരെ സിംപിളാണ് അദ്ദേഹം. മര്യാദരാമന്റെ ലൊക്കേഷന്‍ പളനിയായിരുന്നു. മൂന്നുമാസമായിരുന്നു അവിടെ ഷൂട്ടിംഗ്. മലയാളത്തില്‍ എന്റെ ഫസ്റ്റ് ഡാന്‍സ് നമ്പര്‍ ചെയ്തതും ദിലീപേട്ടനോടൊപ്പം മര്യാദരാമനിലാണ്. കോമഡി പറയാനൊക്കെ അദ്ദേഹം മിടുക്കനാണ്.

നിവിന്‍ ശാന്തനാണ്

നിവിന്‍ പോളി തികച്ചും കാം ആന്‍ഡ് ക്വയ്റ്റ് പേഴ്‌സണ്‍ ആണ്. 1983 നു ശേഷം ഒരിക്കല്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു ഓം ശാന്തി ഓശാന എന്നൊരു പടം ചെയ്യുന്നുണ്ട്. നിക്കിക്ക് ഗസ്റ്റ് റോളില്‍ വരാമോയെന്ന്. ഞാന്‍ യേസ് മൂളി. നിവിന്‍ നല്ല ഹെല്‍പ്പ് ഫുള്‍ ആണ്. എനിക്ക് ഭാഷ അറിയില്ലെങ്കിലും നന്നായി സപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത എക്‌സ്പീരിയന്‍സ് വളരെ നല്ലതായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ കംഫര്‍ട്ടുമാണ്.

സൂപ്പര്‍ സ്റ്റാര്‍സിനൊപ്പം അഭിനയിക്കാന്‍ മോഹം

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അത് എന്റെയൊരു സ്വപ്നമാണ്. ആ സ്വപ്നം ഉടന്‍ സാധ്യമാകുമെന്നാണ് എന്റെ പ്രതീക്ഷ.

ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍

സ്ക്രിപ്റ്റും കഥാപാത്രവും നോക്കിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത്. പിന്നെ ഡയറക്ടറേയും കോ-സ്റ്റാര്‍സിനേയും നോക്കാറുണ്ട്.

മലയാളത്തില്‍ ഡബ് ചെയ്യണം

മലയാളത്തില്‍ ഡബ് ചെയ്യണമെന്ന് ഒരു മോഹമുണ്ട്. പിന്നെ ഇപ്പോള്‍ ഞാന്‍ മലയാളത്തില്‍ ഏറെ ബെറ്റര്‍ ആയിട്ടുണ്ട്. കന്നടയിലും തമിഴിലുമൊക്കെ ഡബ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആഗ്രഹം സാധിക്കുമെന്നാണ് പ്രതീക്ഷ.

ഗ്ലാമറസ് എന്നാല്‍ സ്കിന്‍ ഷോ അല്ല

ഗ്ലാമറസ് എന്നാല്‍ സ്കിന്‍ ഷോ അല്ല. ഞാന്‍ അഭിനയിച്ച ഒരു സിനിമ കുടുംബത്തോടൊപ്പം ഇരുന്ന് എനിക്ക് കാണണം. അതുപോലെതന്നെ പ്രേക്ഷകനും കുടുംബത്തോടൊപ്പമിരുന്നാണ് ചിത്രം കാണേണ്ടത്. ഡീസെന്റ് ലെവല്‍ വിട്ടുപോകാന്‍ ഞാന്‍ ഒരുക്കമല്ല. സ്കര്‍ട്ടും ഷോട്‌സുമൊക്കെ ധരിക്കാറുണ്ട്. എന്നാല്‍ വള്‍ഗാരിറ്റിയുടെ ലെവല്‍ ക്രോസ് ചെയ്യാന്‍ ഞാന്‍ തയാറല്ല.

കല്യാണത്തിന് ഇനിയും സമയമുണ്ട്

കല്യാണം ഉടന്‍ ഇല്ല. ഇനിയും സമയമുണ്ട്. ഞാന്‍ എന്റെ കരിയര്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടേയുള്ളൂ. വിവാഹം ചെയ്യുന്നയാള്‍ എന്നെ മനസിലാക്കുന്ന ആളാവണമെന്നാണ് ആഗ്രഹം. ബോയ് ഷുഡ് ബി നൈസ്.

ഗോസിപ്പ് മൈന്‍ഡ് ചെയ്യാറില്ല

ഗോസിപ്പ് ഞാന്‍ മൈന്‍ഡ് ചെയ്യാറേയില്ല. ഒരു നാണയത്തിന് രണ്ടു വശങ്ങളുണ്ട്. കറുപ്പും വെളുപ്പും പോലെ. എന്റെ സഹോദരി നടിയായതുകൊണ്ട് ഈ ഫീല്‍ഡിനെക്കുറിച്ച് എനിക്ക് നന്നായി അറിയാം. എല്ലാ ആക്‌ടേഴ്‌സിനെക്കുറിച്ചും ഗോസിപ്പ് പറഞ്ഞു നടക്കുന്നവരുണ്ട്. പ്രഫഷനും പേഴ്‌സണല്‍ ലൈഫും രണ്ടും രണ്ടാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്.

കുടുംബവിശേഷങ്ങള്‍

അച്ഛന്‍ മനോഹര്‍ ഗല്‍റാണി മുംബൈ സ്വദേശിയാണ്. അമ്മ രേഷാ്മ ബംഗളൂരുകാരിയും. എനിക്കൊരു ചേച്ചിയുണ്ട്. സന്‍ജന ഗല്‍റാണി. നടിയാണ്. ഞങ്ങള്‍ ബംഗളൂരുവിലാണ് താമസം

Related posts