സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കോടിക്കണക്കിനു രൂപ വായ്പയെടുത്തതിനു ശേഷം രാജ്യംവിട്ട കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കി. വിദേശകാര്യ മന്ത്രാലയം അയച്ച നോട്ടീസിനു തൃപ്തികരമായ മറുപടി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടിയെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. മല്യയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിന്റെ ഭാഗമാണു നടപടികളെന്നും അദ്ദേഹം പറഞ്ഞു.
9000 കോടിയോളം രൂപ വിവിധ ബാങ്കുകളില്‍ നിന്നു കടമെടുത്തു തിരിച്ചടയ്ക്കാത്തതിനു നിയമ നടപടി നേരിടുന്ന വിജയ് മല്യക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാന്‍ തയാറായില്ല. ഇതിനെത്തുടര്‍ന്നാണു മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോടു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ മല്യയുടെ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്ത മന്ത്രാലയം, റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനു മല്യ നല്കിയ മറുപടി തൃപ്തികരമല്ലെന്നും പാസ്പോര്‍ട്ട് ആക്ട് സെക്ഷന്‍ 10(3) (സി ആന്‍ഡ് എച്ച്) പ്രകാരം നടപടിയെടുക്കുകയായിരുന്നെന്നും വികാസ് സ്വരൂപ് ട്വിറ്ററില്‍ വിശദമാക്കി.
ബാങ്കുകളുമായി ചര്‍ച്ച നടക്കുകയാണെന്നും അതിനാല്‍ സമയം നീട്ടിനല്‍കണമെന്നുമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. അതു മന്ത്രാലയം അംഗീകരിച്ചില്ല. പാസ്പോര്‍ട്ട് റദ്ദാക്കാതിരിക്കാന്‍ ഒരു കാരണവും മല്യ വിശദമാക്കിയിട്ടില്ലെന്നും വികാസ് സ്വരൂപ് വ്യക്തമാക്കി.
ഇതോടെ വിജയ് മല്യ ലണ്ടനില്‍ തുടരുന്നത് നിയമവിരുദ്ധമാകും. മല്യക്കെതിരേ നേരത്തേ ബോംബെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, മല്യക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, മല്യയ്ക്കു യുകെ വോട്ടര്‍പട്ടികയില്‍ പേരുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.