മുംബൈക്ക് ആറാം ജയം

SP-MUMBAIബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവരാജാക്കന്മാരായ വിരാട് കോഹ്്‌ലിയും രോഹിത് ശര്‍മയും ഏറ്റുമുട്ടിയപ്പോള്‍ വിജയം രോഹിതിന്റെ മുംബൈ ഇന്ത്യന്‍സിന്. ആറു വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തി ആറാം ജയമാഘോഷിച്ചത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ -20 ഓവറില്‍ നാലിന് 151. മുംബൈ ഇന്ത്യന്‍സ് -18.4 ഓവറില്‍ നാലിന് 154. 19 പന്തില്‍ 35 റണ്‍സ് നേടിയ കെയ്‌റോണ്‍ പൊളാര്‍ഡും 11 പന്തില്‍ 29 റണ്‍സ് നേടിയ ജോസ് ബട്‌ലറുമാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് ഭാഗ്യം തുണച്ചത് റോയല്‍ ചലഞ്ചേഴ്‌സിനെ. എന്നാല്‍, സ്‌കോര്‍ എട്ടില്‍ നില്‍ക്കെ മക്്ക്ലനേഗന്റെ പന്തില്‍ ഹര്‍ഭജന്‍ സിംഗ് പിടിച്ച് കോഹ്്‌ലി പുറത്ത്. ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരനായ കോഹ്്‌ലിയുടെ സമ്പാദ്യം ഏഴു റണ്‍സ്. തകര്‍ത്തടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച ക്രിസ് ഗെയിലും ഏറെ നേരം ക്രീസില്‍ നിന്നില്ല. അഞ്ചു റണ്‍സെടുത്ത ഗെയിലിനെ സൗത്തി പുറത്താക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌കോര്‍ 17. ഭാഗ്യക്കേട് എന്ന് ടീമിന്റെ ആരാധകര്‍ കരുതിയിടത്തു നിന്ന് ഡിവില്യേഴ്‌സും കെ.എല്‍. രാഹുലും സ്‌കോര്‍ ബോര്‍ഡ് മുന്നോട്ട് ചലിപ്പിച്ചു.

ആത്മവിശ്വാസത്തോടെബാറ്റ് വീശിയ രാഹുല്‍ മൂന്ന് ബൗണ്ടറികളടക്കം 68 റണ്‍സ് സ്വന്തമാക്കി. 27 പന്തില്‍ 24 റണ്‍സ് നേടിയ ഡിവില്യേഴ്‌സിനെ പാണ്ഡെയുടെ പന്തില്‍ റായുഡു പിടിച്ചു. അവസാന ഓവറുകളില്‍ വാട്‌സണും മലയാളി താരം സച്ചില്‍ ബേബിയും ആളിക്കത്തിയതാണ് റോയല്‍ ചലഞ്ചേഴ്‌സിന്റെ സ്‌കോര്‍ 151ല്‍ എത്തിയതിനു കാരണം. തകര്‍ത്തടിച്ച സച്ചിന്‍ ബേബി 13 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്നു. 14 പന്തില്‍ 15 റണ്‍സ് നേടിയ വാട്‌സണെ രോഹിത് ശര്‍മ റണ്ണൗട്ടാക്കി. മുംബൈക്കു വേണ്ടി മക്ക്ലനേഗന്‍ ഒരു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കവും തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടു റണ്‍സുള്ളപ്പോള്‍ പാര്‍ഥിവ് പട്ടേലിനെ നഷ്ടപ്പെട്ടു. അധികം താമസിയാതെ 25 റണ്‍സെടുത്ത രോഹിത് ശര്‍മയെയും നഷ്ടമായി. എന്നാല്‍, കെയ്‌റോണ്‍ പൊളാര്‍ഡും അമ്പാട്ടി റായുഡുവും(44) ചേര്‍ന്ന് മുംബൈയെ കരകയറ്റി. അവസാന ഓവറുകളില്‍ പൊളാര്‍ഡിന്റെയും ബട്‌ലറുടെയും കൂറ്റനടികള്‍ മുംബൈക്കു ജയമൊരുക്കി.

Related posts