മൂന്നേകാല്‍ കോടി വരുമാനം,ന്നിട്ടും പൂങ്കുന്നം സ്റ്റേഷന്‍കല്‍ക്കരി യുഗത്തില്‍

tcr-poonkunnamതൃശൂര്‍: പൂങ്കുന്നം റെയില്‍വേ സ്റ്റേഷനില്‍ 2015-16 സാമ്പത്തിക വര്‍ഷത്തെ വരുമാനം മൂന്നേകോല്‍ കോടി രൂപ. പക്ഷേ ഇവിടെ സിഗ്നലിംഗ് ഉപകരണങ്ങളും ടിക്കറ്റ് നല്‍കുന്നതിനുള്ള കംപ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും ഗുരുവായൂര്‍ പാതയ്ക്കുള്ള പ്രത്യേക സിഗ്നല്‍ ഉപകരണങ്ങളുമടക്കമുള്ള സാങ്കേതിക സംവിധാനങ്ങളും മൂന്നു ജീവനക്കാരും കഴിയുന്നത് ശ്വാസം മുട്ടുന്ന ഒരു കുടുസു മുറിയില്‍. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിലവിലെ കെട്ടിടത്തില്‍ യാതൊരു സാധ്യതയുമില്ല.

രണ്ടാം നിര സ്റ്റേഷനുകളില്‍ വരുമാനത്തിന്റെ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന പൂങ്കുന്നം സ്റ്റേഷന്‍ കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുകയാണ്. ആദ്യകാല കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്റ്റേഷനുകളിലൊന്നാണ് പൂങ്കുന്നം. ഷൊര്‍ണൂര്‍-എറണാകുളം റെയില്‍പാതയില്‍ ഗതാഗതമാരംഭിച്ച കാലത്ത് പൂങ്കുന്നമായിരുന്നു തൃശൂരിലെ പ്രധാന സ്റ്റേഷന്‍. വഞ്ചിക്കുളത്തിനടുത്തുള്ള കൊക്കാലയില്‍ ചരക്കിടപാടുകളാണ് നടന്നിരുന്നത്. പിന്നീട് ജലമാര്‍ഗമുള്ള ചരക്കു നീക്കം മന്ദീഭവിച്ചതോടെ കൊക്കാലയില്‍ തൃശൂര്‍ സ്‌റ്റേഷന്‍ സജീവമാകുകയായിരുന്നു.

ഗുരൂവായൂര്‍ പാതയുടെ വരവോടെയാണ് പിന്നീട് പൂങ്കുന്നത്തിന്റെ കാലം തെളിഞ്ഞത്. കടലാസില്‍ തൃശൂര്‍-ഗുരുവായൂര്‍ പാതയാണെങ്കിലും സാങ്കേതികമായി പൂങ്കുന്നത്തു നിന്നാണ് ഗുരുവായൂര്‍ പാത ആരംഭിക്കുന്നത്. ഇതോടെ പൂങ്കുന്നം സാങ്കേതികാര്‍ഥത്തില്‍ ഒരു ജംഗ്്ഷനായി മാറുകയും ബ്ലോക്ക് സിഗ്നലും അതു മുഴുവന്‍ സമയവും പ്രവര്‍ത്തിപ്പിക്കാന്‍ സ്റ്റേഷന്‍മാസ്റ്ററും വന്നു ചേര്‍ന്നു. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ പുരോഗതിയുമുണ്ടായി. യാത്രക്കാരുടെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ടിക്കറ്റ് വിതരണത്തിന് ഒരു ക്ലര്‍ക്കിനെ നിയമിക്കുകയും പിന്നീട് റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇപ്പോള്‍ പകല്‍ സമയം രണ്ട് ഷിഫ്റ്റുകളിലായി സാധാരണ ടിക്കറ്റുകളും മുഴുവന്‍ സമയവും റിസര്‍വേഷന്‍ ടിക്കറ്റുകളും നല്‍കുന്നതിനുള്ള ജീവനക്കാര്‍ പൂങ്കുന്നത്ത്് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ദിവസം ശരാശരി 1200ലധികം സാധാരണ യാത്രക്കാരും 750ലധികം സീസണ്‍ ടിക്കറ്റുകാരും പൂങ്കുന്നം സ്റ്റേഷനിലൂടെ കടന്നു പോകുന്നുണ്ട്. ഇവിടെ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 150ആണ്.

പൂങ്കുന്നത്ത് കെട്ടിടം പുതുക്കിപ്പണിത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് തൃശൂര്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ റെയില്‍വേ അധികാരികളോടാവശ്യപ്പെട്ടു. ഇതു സംബന്ധിച്ച നിവേദനം ജനറല്‍ സെക്രട്ടറി പി.കൃഷ്ണകുമാര്‍ സി.എന്‍.ജയദേവന്‍ എംപി മുഖാന്തരം അധികാരികള്‍ക്ക് കൈമാറി. വൃത്തിയില്ലാത്ത സ്റ്റേഷനാണെന്ന് സര്‍വേയില്‍ കണ്ടെത്തിയ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍  എസ്കലേറ്ററും ലിഫ്റ്റും വരുമെന്നു പറഞ്ഞിട്ട് വര്‍ഷങ്ങളായെങ്കിലും ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.

Related posts