കൊച്ചി: രാജ്യം ആദരവോടെ കാണുന്ന മെട്രോമാന് ഇ. ശ്രീധരനോട് തികഞ്ഞ ഔത്സുക്യത്തോടെയാണ് പുത്തന്‍ തലമുറ സംവദിച്ചത്. ആത്മീയത, വ്യക്തിസ്വരൂപം മുതല്‍ തൊഴില്‍ സംസ്കാരം വരെ വിവിധ വിഷയങ്ങളെക്കുറിച്ച് അവര്‍ ചോദിച്ചറിഞ്ഞു. തങ്ങളുടെ പരിഗണനാക്രമം എന്തായിരിക്കണമെന്നും വിവിധ കോളജുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ ആരാഞ്ഞു.മെട്രോമാന് എന്ന വിശേഷണം എങ്ങനെ ലഭിച്ചുവെന്നായിരുന്നു ഉയര്‍ന്ന ചോദ്യങ്ങളിലൊന്ന്. സാത്വിക പ്രഭ നിറഞ്ഞ മന്ദഹാസത്തോടെ ഇ. ശ്രീധരന് ആ ചോദ്യത്തെ എതിരേറ്റു. തെല്ലു മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു: എങ്ങനെ ലഭിച്ചുവെന്ന് അറിയില്ല. മാധ്യമങ്ങള്‍ നല്കിയ വിളിപ്പേരാണിത്. എന്തായാലും ഇന്നിപ്പോള്‍ ഏറെ ഇഷ്ടമാണ് അങ്ങനെ വിളിക്കുന്നതു കേള്‍ക്കാന്‍.
ഏതാണ് ഏറ്റവും അഭിമാനം തോന്നിയ നിമിഷം? അതിനു മറുപടി പറയാന്‍ അദ്ദേഹത്തിന് ആലോചിക്കേണ്ടിവന്നില്ല. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം പാമ്പന്‍ പാലത്തിലൂടെയുള്ള ആദ്യ യാത്രയെന്നതായിരുന്നു മറുപടി.അതിരാവിലെ ഓഫീസിലെത്തി ജോലി തുടങ്ങുകയാണ് തന്റെ രീതിയെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി ഇ. ശ്രീധരന് പറഞ്ഞു. ഓഫീസ് സമയത്ത് ഓഫീസ് കാര്യം മാത്രം. വീട്ടില്‍ വീട്ടുകാര്യവും. വൈകുന്നേരം അഞ്ചോടെ ഓഫീസില്‍ നിന്നിറങ്ങും. ഓഫീസില്‍ ശേഷിക്കുന്ന ജോലി വീട്ടിലേക്കു കൊണ്ടുപോകാറില്ല. വീട്ടിലെത്തിയാല്‍ പിന്നെ മുഴുവന്‍ സമയവും കുടുംബത്തിനായി നീക്കിവയ്ക്കും – അദ്ദേഹം പറഞ്ഞു.
സ്വഭാവമഹിമയും പെരുമാറ്റവും ഏറെ പ്രധാനമാണ്. സത്യസന്ധത, സമൂഹത്തിനോടുള്ള കരുതല്‍, മുതിര്‍ന്നവരെയും അധ്യാപകരെയും ബഹുമാനിക്കുക, അയല്‍ക്കാരെ സ്നേഹിക്കുക എന്നിവയാകണം യുവതലമുറയുടെ മുന്‍ഗണനയെന്നും അദ്ദേഹം ഓമര്മിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ ആണ് നിത്യപ്രചോദനം നല്കുന്ന പുസ്തകം.
പൂര്‍ണമായും അര്‍പ്പണബോധത്തോടെ വേണം ഓരോ ജോലിയെയും സമീപിക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുവേ പറയാറുണ്ട്, സര്‍ക്കാരിനു വേണ്ടി ജോലി ചെയ്യുന്നുവെന്ന്. സര്‍ക്കാരിനു വേണ്ടിയല്ല, നാടിനു വേണ്ടിയാണ് ജോലി ചെയ്യേണ്ടത്. എന്നാല്‍ സ്വന്തം കാര്യത്തിനായുള്ള പ്രാര്‍ഥനകളില്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.