മെഡി.കോളജ് പരിസരത്ത് കൂട്ടിരിപ്പുകാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം

pkd-autoഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ള രോഗികളുടെ കൂട്ടിരിപ്പുകാരും മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്ന് ആരോപിച്ചാണ് ഗൈനക്കോളി വിഭാഗത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കപ്പെട്ടത്. ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളി വിഭാഗത്തിലേക്ക് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡില്‍നിന്നും ഒരു കിലോമീറ്റര്‍ ദൂരം പോലുമില്ല.

സ്റ്റാന്‍ഡില്‍നിന്നും ഗൈനക്കിലെത്തുന്നതിന് 20 രൂപയാണ് ഓട്ടോക്കാര്‍ യാത്രക്കാരില്‍നിന്നും വാങ്ങുന്നത്. ഗൈനക്ക് പരിസരത്തുനിന്നും തിരികെ പോരുന്ന ഓട്ടോയില്‍ മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡിലേക്ക് യാത്രക്കാര്‍ കയറിയാല്‍ 20 രൂപതന്നെ കൊടുക്കണം. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളില്‍നിന്നുള്ള നിര്‍ധനരും സാധാരണക്കാരുമായ നൂറുകണക്കിന് ഗര്‍ഭിണികളും മറ്റു സ്ത്രീകളുമാണ് മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ളത്. ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സയിലുള്ളവര്‍ ഭക്ഷണം വാങ്ങുന്നതിനും മരുന്നുവാങ്ങുന്നതിനുമൊക്കെ മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിലെത്തണം. ഗൈനക്കിന്റെ പരിസരത്തേക്ക് ഓട്ടംവരുന്ന ഓട്ടോയെയാണ് ആശ്രയിക്കുന്നത്. ഇത്തരത്തില്‍ പലതവണ മരുന്നിനും ഭക്ഷണത്തിനുമൊക്കെയായി രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് മെഡിക്കല്‍ കോളജ് സ്റ്റാന്‍ഡില്‍ എത്തേണ്ടിവരുന്നുണ്ട്.

ഓരോ തവണയും ഇത്തരത്തില്‍ തിരികെ പോകാന്‍ കിടക്കുന്ന ഓട്ടോയില്‍ കയറുന്ന കൂട്ടിരിപ്പുകാരന് ഓട്ടോ ചാര്‍ജായി 20രൂപ വീതം നല്‌കേണ്ടി വരുന്നു. ഇതു വലിയ ചൂഷണമാണെന്ന് കൂട്ടിരിപ്പുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഗൈനക്ക് പരിസരത്തുനിന്നും തിരികെ പോരുന്ന ഓട്ടോക്കാര്‍ മിനിമം അഞ്ചുരൂപ വാങ്ങി യാത്രക്കാരെ സ്റ്റാന്‍ഡില്‍ ഇറക്കിയാല്‍ പരാതിക്കിടവരില്ലെന്നാണ് കൂട്ടിരിപ്പുകാര്‍ പറയുന്നത്.

സ്റ്റാന്‍ഡില്‍നിന്നും ഓട്ടോ വിളിച്ചുകൊണ്ടു പോകുന്ന കൂട്ടിരിപ്പുകാരനെ തിരികെ സ്റ്റാന്‍ഡിലേക്ക് ഇറക്കാന്‍ ഓട്ടോക്കാര്‍ തയാറാകില്ല. ഇയാളുടെ കണ്ണുവെട്ടിച്ച് മറ്റുള്ളവരെ കയറ്റിക്കൊണ്ടു പോരുകയും അവരില്‍നിന്ന് 20 രൂപ വാങ്ങുകയും ചെയ്യും. ഇത്തരത്തില്‍ സാധാരണക്കാര്‍ ചികിത്സതേടുന്ന മെഡിക്കല്‍ കോളജ് പരിസരത്ത് നടക്കുന്ന ചൂഷണത്തിനെതിരേ രോഗികളുടെ കൂട്ടിരിപ്പുകാര്‍ സംഘടിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട്, കളക്ടര്‍, ഗാന്ധിനഗര്‍ പോലീസ്, ആര്‍ടിഎ ഓഫീസ് എന്നിവിടങ്ങളില്‍ പരാതി നല്കുമെന്ന് കൂട്ടിരിപ്പുകാര്‍ അറിയിച്ചു.

Related posts