
ചാലക്കുടി: മോട്ടോർ വാഹന പരിശോധന കർശനമാക്കിയതോടെ ചാലക്കുടി താലൂക്കിൽ ടാക്സ് പിഴത്തുക ഇനത്തിൽ സർക്കാരിലേക്ക് അടച്ചത് 1.18 കോടി രൂപ.
അപകടങ്ങളും അപകട മരണങ്ങളും കുറച്ചു കൊണ്ടുവരുന്നതിനായി കേരള സർക്കാരിന്റെ 1000 ദിനകർമ പദ്ധതിയിൽ പ്രഖ്യാപിച്ച സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ഒരു വർഷമായി താലൂക്കിൽ പ്രവർത്തിച്ചു വരുന്നു.
വാഹന പരിശോധന, റോഡ് അപകടങ്ങൾ കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവക്കായി നിയോഗിക്കപ്പെട്ട മോട്ടോർ വാഹനവകുപ്പിന്റെ പുതിയ വിഭാഗമാണ് സേഫ് കേരള സ്ക്വാഡ്.
ചാലക്കുടി താലൂക്കിൽ കഴിഞ്ഞ നവംബർ മാസം മുതൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അപകടങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചതിൽ അപകടനിരക്ക് 19 ശതമാനവും മരണനിരക്ക് 75 ശതമാനവും പരിക്ക് പറ്റിയവർ 15 ശതമാനവും കുറവ് വന്നതായി കണ്ടെത്തി.
ശരാശരി ഒരു മാസത്തിൽ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരിയിൽ പൊലിഞ്ഞത് ഒരു ജീവൻ മാത്രമാണ്. സംസ്ഥാനത്തെ മൊത്തം കണക്കുകൾ പരിശോധിക്കുന്പോൾ അപകടങ്ങളും മരണങ്ങളും വർധനവ് രേഖപ്പെടുത്തുന്പോഴാണ് ചാലക്കുടി മേഖലയിൽ 19 ശതമാനം അപകടം കുറഞ്ഞത്.
പുതിയ മോട്ടോർ വാഹനനിയമം നടപ്പിലാക്കുകയും പുതിയ പിഴ നിരക്കുകൾ വരികയും കർശനമായി നടപ്പിലാക്കുകയും ചെയ്തതാണ് കാരണമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ഷാജി മാധവൻ അറിയിച്ചു.
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ച 36 ആളുകളുടെ ലൈസൻസ് റദ്ദ് ചെയ്യുകയും 156 പേരെ എടപ്പാളിലുള്ള മോട്ടോർ വാഹനവകുപ്പിന്റെ ഐഡിടിആർ ട്രെയിനിംഗ് സെന്ററിൽ ബോധവത്കരണ ക്ലാസിലും പങ്കെടുപ്പിച്ചു.
താലൂക്കിലെ കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ച് ട്രാഫിക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നതായി എം.വി.ഐ.അബ്ദുൾ ജലീൽ, ജോയിന്റ് ആർടിഒ സുരേഷ് കുമാർ എന്നിവർ പറഞ്ഞു. പിഴ തുക ഇനത്തിൽ നേരിട്ട് രസീത് വഴി 7231515 രൂപയും ഓഫീസ് വഴി പിഴയടച്ചത് 4537500 രൂപയുമാണ്.
4970 വാഹനങ്ങൾ പരിശോധിച്ചതിൽ 4232 വാഹനങ്ങളിൽ നിന്നാണ് 7231515 രൂപ പിഴ ഈടാക്കിയത്. എൻഫോഴ്സ്മെന്റ് ആർടിഒയുടെ നിർദേശപ്രകാരം എംവിഐ അബ്ദുൾ ജലീൽ, എഎംവിഐമാരായ കെ.ആർ.രഞ്ജൻ, സി.വി.വിനേഷ്, അരുണ് പോൾ, ഡ്രൈവർ എം.എൻ.തോമസ് എന്നിവരടങ്ങുന്ന സ്ക്വാഡാണ് മേഖലയിൽ പരിശോധനയും അപകടനിവാരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്.