മൊയ്തീന്റെ ഓര്‍മ്മയ്ക്ക് 34 വയസ്; സേവാമന്ദിര്‍ നിര്‍മാണം അവസാന ഘട്ടത്തില്‍

KKD-MOIDHEENമുക്കം: “എന്ന് നിന്റെ മൊയ്തീന്‍’ എന്ന  സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ബി.പി. മൊയ്തീന്‍ എന്ന മുക്കത്തുകാരുടെ സ്വന്തം മൊയ്തീന്‍ ഓര്‍മയായിട്ട്  ഇന്ന് 34 വര്‍ഷം തികയുന്നു. 1982 ജൂലായ്15ന് ഇരുവഞ്ഞിപ്പുഴയില്‍ കൊടിയത്തൂര്‍ തെയ്യത്തും കടവിലുണ്ടായ തോണി അപകടത്തിലാണ് ആ മനുഷ്യസ്‌നേഹി മരണത്തിനു കീഴടങ്ങിയത്. കുലംകുത്തിയൊഴുകുന്ന ഇരുവഞ്ഞിപ്പുഴയില്‍ തോണി മറിഞ്ഞപ്പോള്‍ ഒഴുക്കില്‍പ്പെട്ട സഹയാത്രികരില്‍ നിരവധിപേരെ രക്ഷിച്ച് ഒടുവില്‍ ചുഴിയില്‍ അകപ്പെട്ട് വീരമൃത്യു വരിക്കുകയായിരുന്നു മൊയ്തീന്‍.

രാഷ്ട്രം മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ നല്‍കി മൊയ്തീനെ ആദരിച്ചു.    മുക്കത്തെ സമ്പന്നമായ തറവാട്ടിലാണ് മൊയ്തീന്‍ ജനിച്ചത്. സുഖസൗകര്യങ്ങളുടെ നടുവില്‍ ജീവിതത്തെ ഒതുക്കിനിര്‍ത്താതെ സാമൂഹിക സേവനത്തിലും പത്രപ്രവര്‍ത്തനത്തിലും സ്‌പോര്‍ട്‌സിലും സിനിമയിലും പരിസ്ഥിതി സംരക്ഷണത്തിലും മുന്നില്‍ നിന്ന് നയിച്ച ജീവിതം. അസാധാരണമായ ധീരതയ്ക്കുടമയായ അദ്ദേഹം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധകനായിരുന്നു.1960ല്‍ സ്ഥാപിച്ച ചില്‍ഡ്രന്‍സ് ക്ലബിന് നേതാജിയുടെ മകളായ അനിതയുടെ പേരാണ് മൊയ്തീന്‍ നല്‍കിയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം തുടങ്ങിയ മൊയ്തീന്‍  അറിയപ്പെടുന്ന പ്രാസംഗികനായി വളര്‍ന്നു. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി. മരണസമയത്ത്  മുക്കം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് മത്സരിച്ചു ജയിച്ചത്. സംസ്ഥാനത്തെ തന്നെ ആദ്യ സ്‌പോര്‍ട്‌സ് മാസികകളിലൊന്നായ “സ്‌പോര്‍ട്‌സ് ഹെറാള്‍ഡ്’ മൊയ്തീന്‍ പ്രകാശനം ചെയ്യിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കൊണ്ടായിരുന്നു. നിഴലേ നീ സാക്ഷി, ഇന്ത്യാ നീ സുന്ദരി തുടങ്ങിയ സിനിമകളും അദ്ദേഹം നിര്‍മിച്ചു.

സാഹസികനും നന്മനിറഞ്ഞവനുമായ മൊയ്തീന്റെ പ്രണയവും ഏറെ വിവാദം നിറഞ്ഞതായിരുന്നു. കാഞ്ചനമാലയുമായുള്ള മൊയ്തീന്റെ പ്രണയകഥ ആര്‍.എസ്. വിമല്‍ സിനിമയാക്കിയപ്പോള്‍ അത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ ചരിത്ര പുരുഷനെ അടുത്തറിയുവാനിടയായി.മൊയ്തീന്റെ മരണശേഷം മാതാവ് എ.എം.ഫാത്തിമയുടേയും കാഞ്ചനമാലയുടെയും നേതൃത്വത്തില്‍ പി.ടി.ഭാസ്ക്കരപ്പണിക്കരെപ്പോലുള്ളവരുടെ സഹായത്തോടെ സേവനങ്ങള്‍ക്കും ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൊയ്തീന്റെ പേരില്‍ സേവാ മന്ദിരം ആരംഭിച്ചു. പതിനെട്ടോളം സേവന സംഘടനകളുടെ കര്‍മ്മ കേന്ദ്രമായി സേവാമന്ദിര്‍ വളര്‍ന്നു.18000ത്തിലധികം പുസ്തകങ്ങളുണ്ട് ഇന്ന് ഈ  ലൈബ്രറിയില്‍. എന്നാല്‍ ചില നിയമപ്രശ്‌നങ്ങളില്‍പ്പെട്ട് സേവാമന്ദിര്‍ പിന്നീട് പ്രതിസന്ധിയിലായി ആസ്ഥാനം നഷ്ടപ്പെട്ടു. ഇതോടെ പ്രവര്‍ത്തനം ചെറിയ ഷെഡിലേക്ക് ഒതുങ്ങി.

കാഞ്ചനമാലയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വൃദ്ധര്‍ക്കും നിരാലംബര്‍ക്കും ആശ്രയമായിരുന്ന ബി.പി.മൊയ്തീന്‍ സേവാമന്ദിറിന്റെ ദുരവസ്ഥ രാഷ്ട്രദീപികയടക്കം പ്രസിദ്ധീകരിച്ചത് മലയാളത്തിന്റെ പ്രിയനടന്‍ ദിലീപ് വായിക്കാനിടയായത് വലിയ വഴിത്തിരിവായി. ദിലീപ് മുക്കത്തെത്തി മൊയ്തീന്റെ സ്മാരകം  പണിയാന്‍ സഹായവാഗ്ദാനം നല്‍കുകയായിരുന്നു . മൂന്നു നിലകളില്‍ പണിയുന്ന കെട്ടിടത്തിന്റെ ആദ്യ നിലയുടെ നിര്‍മാണചെലവാണ് ദിലീപ് നല്‍കുന്നത്. സമൂഹത്തിലെ ഉദാരമതികളുടെ സഹകരണത്തോടെ ബാക്കി നിലകളും പണി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന  എ.സി. നിസാര്‍ ബാബു പറഞ്ഞു.

ഏതാനം മാസങ്ങള്‍ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കി സേവാമന്ദിറിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പുനരാരംഭിക്കാമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍ക്കുള്ളത്. മഹാത്യാഗത്തിന്റെയും അനശ്വര പ്രേമത്തിന്റെ നിത്യസ്മാരകമായി സേവാമന്ദിര്‍ ഉയര്‍ന്നുവരുന്നത് ആകാംഷയോടെ കാത്തിരിക്കുകയാണ് മുക്കത്തുകാര്‍. മൊയ്തീന്റെ മുപ്പത്തിനാലാം ചരമവാര്‍ഷികം വിപുലമായ പരിപാടിളോടെ ആചരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ വൈകുന്നേരം മൂന്നിനു മാളിക ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുന്നത്.

Related posts