രാഷ്ട്രീയ കേരളത്തിന്റെ നോട്ടം ചരല്‍ക്കുന്നിലേക്ക്! വെട്ടുകല്ലും ചീങ്കലും ചരലുകളും നിറഞ്ഞ കുന്നിന്‍പ്രദേശം; കേരള കോണ്‍ഗ്രസ് വഴിത്തിരിവുകള്‍ ഈ കുന്നില്‍നിന്ന്

Kunnuജിബിന്‍ കുര്യന്‍

കോട്ടയം: കഴിഞ്ഞ ഒരു മാസമായി കേരള രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പേരാണ് പത്തനംതിട്ട ജില്ലയിലെ ചരല്‍കുന്ന്. കേരള കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്കും പിളര്‍പ്പിനുമൊക്കെ സാക്ഷ്യംവഹിച്ച സ്ഥലത്ത് ഇന്ന് പാര്‍ട്ടിയുടെ സുപ്രധാനമായ മറ്റൊരു സമ്മേളനം നടക്കുന്നു. നിയോജകമണ്ഡലം മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ ഇന്നും നാളെയും ഇവിടെ സമ്മേളിച്ച് യുഡിഎഫില്‍ പാര്‍ട്ടിയുടെ അടുത്ത നയം എന്താണെന്ന് തീരുമാനിക്കും. നിയമസഭയില്‍ കേരള കോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായിരിക്കണമെന്നും അതല്ല മുന്നണി വിടണമെന്നുമുള്ള അഭിപ്രായം ബലപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും മാധ്യമ കേരളം ചരല്‍ക്കുന്ന് കയറുന്നത്.

വെട്ടുകല്ലും ചീങ്കലും ചരലുകളും നിറഞ്ഞ കുന്നിന്‍പ്രദേശമായതു കൊണ്ടാണ് ഈ ഗ്രാമത്തിനു ചരല്‍ക്കുന്ന് എന്ന പേരു വന്നത്. തണല്‍വിരിച്ചു മാവും ഞാവലും പ്ലാവും തരുന്ന പച്ചപ്പും ആത്മീയാന്തരീക്ഷവുമാണ് ഈ കുന്നിനെ വ്യത്യസ്തമാക്കുന്നത്.

1972ല്‍ മാര്‍ത്തോമാ സഭയുടെ സണ്‍ഡേ സ്കൂള്‍ സമാജത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എഡ്യുക്കേഷന്‍ സെന്ററായാണ് ഇവിടെ ക്യാമ്പ് സെന്റര്‍ തുടങ്ങുന്നത്. പിന്നീട് പലതവണ സെന്റര്‍ വിപുലീകരിച്ചു. കേരള രാഷ്ട്രീയത്തിലെ സുപ്രധാനമായ പലരാഷ്ട്രീയ തീരുമാനങ്ങളും ഉദയം കൊണ്ട തും കേരള കോണ്‍ഗ്രസിന്റെ പല യോഗങ്ങളും സംഘര്‍ഷത്തില്‍ കലാശിച്ചതും പിളര്‍പ്പിലെത്തിയതുമാണു ചരല്‍ക്കുന്നിനെ വാര്‍ത്തകളിലെത്തിച്ചത്. 1979ല്‍ കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗമായ കെഎസ്‌സിയുടെ സമ്മേളനമാണ് ചരല്‍ക്കുന്നിലെ ആദ്യ പിളര്‍പ്പിനു വേദിയായത്. കെ.എം. മാണിയെ അനുകൂലിച്ച് ഒരു വിഭാഗം മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച മറു വിഭാഗം ജോസഫ് ഗ്രൂപ്പ് രൂപീകരിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം മാണിയും ജോസഫും ഒരുമിച്ച് വീണ്ടും ക്യാമ്പിലെത്തി.

1983ല്‍ ജോര്‍ജ് ജെ. മാത്യുവിന്റെ അധ്യക്ഷതയില്‍ സമ്മേളനം ചേര്‍ന്നു. മാണിയെ പുറന്തള്ളി ജോര്‍ജ് ജെ. മാത്യു പുറത്തുപോയി. പിന്നീട് പലതവണ മാണിയും ജോസഫും പിള്ളയും ജേക്കബും ഒക്കെ ഒറ്റയ്ക്കും ഗ്രൂപ്പുകളായും സഖ്യമായുമൊക്കെ ഇവിടെയത്തി പി.സി.തോമസിനേയും സ്കറിയ തോമസിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും ജോസ് കെ. മാണിയെ യൂത്ത് ഫ്രണ്ട ് പ്രസിഡന്റാക്കിയതും ചരല്‍ക്കുന്നിലെ യോഗങ്ങളിലായിരുന്നു. മാണി അധ്വാന വര്‍ഗ സിദ്ധാന്തം അവതരിപ്പിച്ചതും ഈ സെന്ററിലാണ്.

പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും 18 കിലോമീറ്ററുണ്ട് ചരല്‍ക്കുന്നിലേക്ക്. കോഴഞ്ചേരിയാണ് അടുത്തുള്ള പട്ടണം. തിരുവല്ലയില്‍ നിന്നും പുല്ലാട്, തോണിപ്പുഴ വഴിയും മാരാമണില്‍നിന്നു തടിയൂര്‍ വഴിയും ചരല്‍ക്കുന്നിലെത്താം. തോട്ടപ്പുഴശേരി പഞ്ചായത്തിലെ കുറിയന്നൂര്‍ എന്ന സ്ഥലത്താണു ക്യാമ്പ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്.

കെഎസ്‌സിയുടെയും യൂത്ത്ഫ്രണ്ടിന്റെയും നൂറു കണക്കിനു ക്യാമ്പുകള്‍ ഇവിടെ നടന്നിട്ടുണ്ട്. അധ്യാപകന്റെ വശ്യതയില്‍ കേരള കോണ്‍ഗ്രസിന്റെ തനതു പൊളിറ്റിക്‌സ് യുവജനങ്ങളെ മാണി കാലങ്ങളോളം പഠിപ്പിച്ച ഇടം. 40 വര്‍ഷമായി മാണി പാര്‍ട്ടിയിലെ തലമുറകള്‍ക്ക് പഠനക്ലാസ് കൊടുത്ത രാഷ്ട്രീയ കളരികൂടിയാണ് ഇവിടം. കെ.എം. മാണി യുവജനങ്ങള്‍ക്ക് മാണിസാറായി മാറിയതും ചരല്‍ക്കുന്നിലെ ക്ലാസ്മുറിയിലാണ്. ആ സാര്‍ വിളി പിന്നെ കേരളം കടമെടുക്കുകയായിരുന്നു.

എട്ട് ഏക്കറുള്ള ക്യാമ്പ് സെന്ററില്‍ 250 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. ഓഡിറ്റോറിയം, ഡോര്‍മെന്ററി, അടുക്കളയ്‌ക്കൊപ്പം ഊട്ടുശാല, പാര്‍ക്കിംഗ് സൗകര്യം എന്നിവയാണ് ക്യാമ്പ് സെന്ററിന്റെ പ്രത്യേകത. ക്യാമ്പ് സെന്ററിലെ തണല്‍ മരങ്ങളുടെ കീഴിലിരുന്ന് ചുറ്റും നോക്കിയാല്‍ ഒരു ആകാശദൃശ്യംപോലെ വശ്യമാണ്. പച്ചപുതച്ച പാടങ്ങളും പമ്പാനദിയും തെങ്ങിന്‍തോപ്പും കുന്നുകളും നിറഞ്ഞ നല്ല പ്രകൃതി ഭംഗി ആസ്വദിക്കാം. തെളിഞ്ഞ അന്തരീക്ഷത്തില്‍ ആലപ്പുഴ കടല്‍ത്തീരവും ലൈറ്റ് ഹൗസും കാണാം.

മാണി വിഭാഗത്തിന്റെ നേതൃക്യാമ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇവിടെ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ടു ദിവസവും ഉച്ചയ്ക്ക് ഫിഷ് കറി മീല്‍സും രാത്രിയില്‍ ബീഫ് കറി മീല്‍സുമാണ് മെനു. രാവിലെ ഇഡ്‌ലിയും ചമ്മന്തിയും വൈകുന്നേരം കാപ്പിയും മാണിക്ക് ഇഷ്ടപ്പെട്ട പഴംപൊരിയുമാണ് ഭക്ഷണം. കേരള കോണ്‍ഗ്രസിന്റെ പ്രയാണത്തില്‍ കോട്ടയം തിരുനക്കര പോലെ പ്രധാനമാണ് ഈ ചരല്‍ക്കുന്ന്.

Related posts