വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണം:ജോലിയെടുക്കുന്നത് ഇരുന്നൂറോളം വാഹനങ്ങള്‍

pkd-mannuthyവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തിന് വേഗതയേറിയതോടെ റോഡുപണിക്കായി പ്രവര്‍ത്തിക്കുന്നത് ഇരുന്നൂറോളം വാഹനങ്ങള്‍.ക്രെയിനുകള്‍, എസ്ക്കവേറ്ററുകള്‍, റോഡ് റോളറുകള്‍, ജെസിബികള്‍, ടിപ്പറുകള്‍ തുടങ്ങി മുപ്പതു കിലോമീറ്റര്‍ ദൂരം എവിടേയും ദേശീയപാത വികസനത്തിന്റെ വാഹനങ്ങളാണ്.

ഇത്രയും വാഹനങ്ങള്‍ ഓരോ സ്ഥലത്തും വര്‍ക്ക് ചെയ്യുന്നതിനാല്‍ പൊള്ളുന്ന പകല്‍ചൂടിനൊപ്പം പ്രദേശമാകെ പൊടിയും നിറയുന്നുണ്ട്. പാതയോരങ്ങളിലെ താമസക്കാരും കടക്കാരും ബസ് യാത്രക്കാരുമെല്ലാം പൊടിയില്‍ മുങ്ങുന്ന സ്ഥിതിയാണിപ്പോള്‍. കുതിരാന്‍ തുരങ്കപാതയിലെ മണ്ണുനീക്കുന്നതിനു മാത്രം ഒരുഡനോളം വലിയ ജെസിബികളാണ് പ്രവര്‍ത്തിക്കുന്നത്. പാതയുടെ പലഭാഗത്തായി ചെറിയ ഇരുപതു ഡ്രില്ലിംഗ് യന്ത്രങ്ങളുമുണ്ട്.

മഴക്കാലത്തിനുമുമ്പ് പകുതിയോളം പണികളെങ്കിലും പൂര്‍ത്തിയാക്കണമെന്ന് കരാര്‍ കമ്പനിക്ക് ധനസഹായം നല്കുന്ന ബാങ്കുകള്‍ കര്‍ശന നിര്‍ദേശം നല്കിയതിനെ തുടര്‍ന്നാണ് ഇടവേളയ്ക്കുശേഷം പണികള്‍ക്ക് വേഗത വന്നിട്ടുള്ളത്.കുതിരാനില്‍ തുരങ്കത്തിലേക്കുള്ള പാലങ്ങളുടെ പണികള്‍ക്കും വേഗത കൂടി. കുതിരാന്‍ ഇരുമ്പുപാലത്തിന് കിഴക്ക് പീച്ചിഡാമിന്റെ അധികജലം സംഭരിച്ചു നിര്‍ത്തുന്ന സംഭരണിക്കു മുകളിലൂടെയാണ് 430 മീറ്റര്‍ നീളത്തില്‍ രണ്ടുപാലങ്ങള്‍ നിര്‍മിക്കുന്നത്.

പാലങ്ങളുടെ പില്ലര്‍ പണികള്‍ അന്തിമഘട്ടത്തിലായി. ഓരോ പാലത്തിനും ഒരു ഡസന്‍ പില്ലറുകളുണ്ട്. ഇനിയും പണികള്‍ക്ക് വേഗത വന്നില്ലെങ്കില്‍ ധനസഹായം നല്കുന്നതില്‍നിന്നും ബാങ്കുകള്‍ പിന്മാറുമെന്ന സ്ഥിതി വന്നതോടെയാണ് കരാര്‍ കമ്പനിക്കും ചൂടുപിടിച്ചിട്ടുള്ളത്. ഇതുകൊണ്ടുതന്നെയാണ് പാറതുരപ്പന്‍ ബൂമര്‍ യന്ത്രം നേരത്തെ സ്ഥലത്ത് ഇറക്കിയിട്ടുള്ളത്.

ബൂമര്‍ പാറതുരക്കല്‍ ആരംഭിച്ചാല്‍ മറ്റു തടസങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ എട്ടുമാസംകൊണ്ട് തുരങ്കപാതകളാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എന്തായാലും വാളയാര്‍- വടക്കഞ്ചേരി നാലുവരിപാതയുടെ പണികള്‍ പൂര്‍ത്തിയായിരിക്കേ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത എത്രയുംവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്.മണ്ണുത്തി-അങ്കമാലി നാലുവരിപ്പാത നിര്‍മാണവും ഏറെ മുമ്പേ പൂര്‍ത്തിയായി കഴിഞ്ഞിരുന്നു.

Related posts