വടക്കാഞ്ചേരി പീഡനം: വി.എസ് അഭിപ്രായം പറയണമെന്നു ലതിക

tcr-laythikaതൃശൂര്‍: കിളിരൂര്‍ കേസിലെ പ്രതികളെ കൈയാമം വയ്ക്കുമെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ വടക്കാഞ്ചേരി പീഡനക്കേസില്‍ അഭിപ്രായം വ്യക്തമാക്കണമെന്നു കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്. ഭരണത്തിലിരിക്കുമ്പോള്‍ ഇരയ്‌ക്കെതിരേയും പ്രതിപക്ഷത്താകുമ്പോള്‍ ഇരയ്ക്കുവേണ്ടിയും വാദിക്കുന്ന ഇരട്ടത്താപ്പ് സിപിഎം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി കൂട്ടബലാത്സംഗക്കേസ് പ്രതിയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഐജി ഓഫീസ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ലതിക സുഭാഷ്.

മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ തോമസ് അധ്യക്ഷയായി. ഡിസിസി ഓഫീസില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ മുന്നൂറോളം മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി ഫ്‌ളാഗ് ഓഫ് ചെയ്തു. ഐജി ഓഫീസിനുസമീപം പോലീസ് മാര്‍ച്ച് തടഞ്ഞു. ചന്ദ്രിക ശിവരാമന്‍, സി.ബി. ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഡിസിസി പ്രസിഡന്റ് പി.എ. മാധവന്‍, കെപിസിസി സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണന്‍, എന്‍.കെ. സുധീര്‍, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മേരി നളന്‍, സുബൈദ മുഹമ്മദ്, ചെമ്പൂരി ചക്കിപ്പെണ്ണ്, കെ.എസ്. തങ്കമണി, ലാലി ജെയിംസ്, ബിന്ദു കുമാരന്‍, ബീന രവിശങ്കര്‍, ലീല രാമകൃഷ്ണന്‍, ഇ. സത്യഭാമ, ഗീത ബാലന്‍, ഷീന ചന്ദ്രന്‍, ബിന്ദു കുട്ടന്‍, കോണ്‍ഗ്രസ് നേതാക്കളായ ജോസ് വള്ളൂര്‍, സുനില്‍ അന്തിക്കാട്, ജെയിംസ് പല്ലിശേരി, പി.കെ. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts