വിരമിച്ചില്ലായിരുന്നെങ്കില്‍ സച്ചിനെ പുറത്താക്കിയേനെ: സന്ദീപ് പാട്ടീല്‍

SP-SACHINന്യൂഡല്‍ഹി: സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയുന്ന സന്ദീപ് പാട്ടീല്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി രംഗത്ത്. ഇത്തവണയും സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് സന്ദീപ് നടത്തിയിരിക്കുന്നത്. 2012ല്‍ സച്ചിന്‍ ഏകദിനത്തില്‍ നിന്നു വിരമിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ നിന്നു പുറത്താക്കാന്‍ തീരുമാനിച്ചിരുന്നതായി സന്ദീപ് പറഞ്ഞു. മറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തല്‍ സന്ദീപ് നടത്തിയത്.

ഇക്കാര്യത്തെ കുറിച്ച് സച്ചിനുമായി സെലക്ടര്‍മാര്‍ നേരിട്ട് സംസാരിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. നാഗ്പൂരിലായിരുന്നു ആ കൂടിക്കാഴ്ച. വിരമിക്കുന്നതിനെക്കുറിച്ച് അതുവരെ താന്‍ ആലോചിച്ചിട്ടില്ലെന്നാണ് സച്ചിന്‍ തങ്ങളോടു പറഞ്ഞത്. എന്നാല്‍ വിരമിക്കാന്‍ തീരുമാനിച്ചില്ലെങ്കില്‍ സച്ചിനെ മാറ്റുക എന്ന തീരുമാനം സെലക്്ഷന്‍ കമ്മിറ്റിയെടുത്തിരുന്നു. ഈ തീരുമാനം ബിസിസിഐയെ അറിയിക്കുകയും ചെയ്തിരുന്നു.

സംഭവിക്കാന്‍ പോകുന്നത് സുഖകരമായ കാര്യമല്ലെന്നു മനസിലാക്കിയ സച്ചിന്‍ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു- സന്ദീപ് പാട്ടീല്‍ പറഞ്ഞു.ഇക്കാര്യം സന്ദീപ് ഇതുവരെ മറച്ചുവച്ചിരുന്നു. ടെസ്റ്റില്‍നിന്നു വിരമിക്കുന്നതിനു മുമ്പും സന്ദീപിനോട് ഇതേ ചോദ്യം മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തട്ടിക്കൂട്ടല്ലേ എന്നു ചോദിച്ചപ്പോള്‍ ബിസിസിഐക്കും തങ്ങള്‍ക്കും അത്തരത്തിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നായിരുന്നു സന്ദീപ് അന്നു പറഞ്ഞത്. 2012 ഡിസംബര്‍ 23നാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 463 ഏകദിനങ്ങളില്‍ കളിച്ച സച്ചിന്‍ 18426 റണ്‍സും 49 സെഞ്ചുറികളും നേടിയിട്ടുണ്ട്. 2013 നവംബറില്‍ വാങ്കഡെയിലായിരുന്നു സച്ചിന്റെ അവസാന ടെസ്റ്റ്.

അതിനിടെ, മഹേന്ദ്രസിംഗ് ധോണിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് നീക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നതായി സന്ദീപ് പാട്ടീല്‍ പറഞ്ഞു ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നതിടെ ധോണി വിരമിച്ചത് ബിസിസിഐയെ ഞെട്ടിച്ചെന്നും പാട്ടീല്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് പാട്ടീല്‍ തുറന്നുപറച്ചില്‍ നടത്തിയത്.

തന്റെ കാലത്ത് പലതവണ ധോണിയെ നായകസ്ഥാനത്തുനിന്നു മാറ്റാന്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിച്ചത് ഞെട്ടിച്ചു. ധോണിയെ മാറ്റാന്‍ എടുത്ത അനേകം ആലോചനകളില്‍ ഒന്ന് ലോകകപ്പിന് തൊട്ടുമുമ്പായിരുന്നു. എന്നാല്‍ 2015 ലോകകപ്പ് പോലെയുള്ള ഒരു നിര്‍ണായക ഘട്ടത്തില്‍ എടുക്കുന്ന തീരുമാനം ശരിയല്ലെന്ന് വിവിധ കോണുകളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നു. പുതിയ നായകന് കാര്യങ്ങള്‍ ശരിയായ ദിശയില്‍ എത്താന്‍ സമയം നല്‍കേണ്ടതുണ്ട്. ഇക്കാര്യം പരിഗണിച്ചാണ് ലോകകപ്പില്‍ ധോണിയെ തന്നെ നായകനായി നിലനിര്‍ത്തിയത്- പാട്ടീല്‍ പറഞ്ഞു.

Related posts