വിളിക്കാം, ചക് ദേ ഇന്ത്യ

sp-indiaറിയോ ഡി ഷാനേറോ: എട്ടു തവണ ഒളിമ്പിക് ചാമ്പ്യന്മാര്‍, മറ്റൊരു ടീമിനും അവകാശപ്പെടാനാവാത്ത നേട്ടം. 1980ല്‍ മോസ്‌കോയില്‍ അവസാന മെഡല്‍ നേടിയ ടീം ബെയ്ജിംഗില്‍ യോഗ്യത പോലും നേടിയില്ല. ലണ്ടനിലാവട്ടെ അവസാനസ്ഥാനവും. 36 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചയ്ക്ക് പരിഹാരം കാണണമെന്നുറച്ചാണ് ഇന്ത്യ ലാറ്റിനമേരിക്കന്‍ മണ്ണിലെ ആദ്യ ഒളിമ്പിക്‌സിനിറങ്ങുന്നത്. 36 വര്‍ഷത്തിനു ശേഷം യോഗ്യത നേടിയ വനിതാ ടീമും കൂടിയുള്ളത് ഇന്ത്യന്‍ ആരാധകരെ ആവേശഭരിതരാക്കുന്നു.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് പിന്നിട്ട് നാലുവര്‍ഷം കഴിയുമ്പോള്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ക്കാണ് ഇന്ത്യന്‍ ഹോക്കി സാക്ഷ്യം വഹിച്ചത്. നായകന്‍ പി. ആര്‍. ശ്രീജേഷിന്റെ നേതൃത്വത്തില്‍ മത്സരിച്ച ടീം ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ഹോക്കിയുടെ ഫൈനലിലെത്തി. ഏറെ നാളുകള്‍ക്കു ശേഷം ലോക റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ തിരിച്ചെത്തി. ശനിയാഴ്ച അയര്‍ലന്‍ഡിനെതിരേ ദിയോദോറോ ഹോക്കി സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ആരാധകര്‍ക്കു പ്രതീക്ഷകളേറെ. നിലവിലെ ചാമ്പ്യന്മാരായ ജര്‍മനി, റണ്ണേഴ്‌സ് അപ്പ് നെതര്‍ലാന്‍ഡ്, അര്‍ജന്റീന, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

ഒരു യക്ഷിക്കഥയെ അനുസ്മരിപ്പിക്കും വിധമായിരുന്നു വനിതാ ടീമിന്റെ ഒളിമ്പിക് പ്രവേശം. ലോക ഹോക്കി ലീഗില്‍ ഒളിമ്പിക് യോഗ്യതയ്ക്കായി തോല്‍പ്പിച്ച ജപ്പാനെത്തന്നെയാണ് വനിതാ ടീം എതിരിടുന്നത്. പി. ആര്‍ ശ്രീജേഷ് എന്ന ലോകോത്തര ഗോള്‍ കീപ്പറിന്റെ സാന്നിധ്യമാണ് ഇന്ത്യയുടെ കരുത്തും ആത്മവിശ്വാസവും. മിഡ്ഫീല്‍ഡില്‍ ഒഴുക്കുള്ള കളി കാഴ്ചവയ്ക്കുകയും പ്രതിരോധം അവസരത്തിനൊത്തുയരുകയും ചെയ്താല്‍ കാര്യങ്ങള്‍ ഇന്ത്യയുടെ വഴിക്ക് വരും. ഗ്രൂപ്പിലെ ശക്തരായ ജര്‍മനി, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ് എന്നീ ടീമുകള്‍ക്കെതിരേ വിജയമോ സമനിലയോ സ്വന്തമാക്കി ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയയെ നേരിടുന്നതില്‍ നിന്നും ഒഴിവാകാനായിരിക്കും ഇന്ത്യ ശ്രമിക്കുക.

ഇന്ത്യയുടെ ആദ്യ എതിരാളികളായ അയര്‍ലന്‍ഡിന് ഇത് പ്രഥമ ഒളിമ്പിക്‌സാണ്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രിട്ടനും ബെല്‍ജിയത്തിനും പിന്നില്‍ മൂന്നാമതെത്തിയാണ് അവര്‍ ഒളിമ്പിക് യോഗ്യത ഉറപ്പിച്ചത്. ലോക ഹോക്കി ലീഗില്‍ കരുത്തരായ പാക്കിസ്ഥാനെയും മലേഷ്യയെയും തോല്‍പ്പിച്ച ഐറിഷ് ടീമിനെ റോളണ്ട് ഓള്‍ട്ട്മാന്റെ കുട്ടികള്‍ കരുതിയിരിക്കണം.

ടീമിലെ ഏറ്റവും പരിചയ സമ്പന്നന്‍ മുന്‍ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗാണ്. സര്‍ദാറിന്റെ പാസിംഗ് മികവും അസാധാരണമായ ശാരീരികക്ഷമതയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നു കരുതാം. തനിക്കെതിരായ ആരോപണങ്ങളുടെ നിഴലില്‍ നിന്നും സര്‍ദാറിന് മുക്തിനേടാനും കൂടിയുള്ള അവസരമാണിത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ നേടിയ സ്വര്‍ണവും ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയ പോലൊരു പ്രകടനമാണ് ഇന്ത്യ റിയോയിലും ലക്ഷ്യമിടുന്നത്.

ക്യാപ്റ്റന്‍ കൂള്‍ ശ്രീജേഷിനു കൂട്ടായി വി. ആര്‍ രഘുനാഥ്, കോത്താജിത് സിംഗ്, രൂപീന്ദര്‍ പാല്‍ സിംഗ് എന്നിവര്‍ പ്രതിരോധത്തില്‍ അണിനിരക്കും.ലണ്ടനിലെ 12-ാം സ്ഥാനത്തു നിന്നും ഉയരാനാകുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇന്ത്യന്‍ ഹോക്കിയുടെ മഹത്തായ ഒരു ഭൂതകാലത്തില്‍ മതിമറക്കാതെ ഇന്നത്തെ കളി ഇന്നു കളിക്കാനുമാണ് പരിശീലകന്‍ റോളണ്ട് ഓള്‍ട്ട്മാന്‍ നിര്‍ദേശിക്കുന്നത്. പ്രതീക്ഷകളുടെ ഭാരം തന്റെ ചുമലില്‍ മാത്രമാണെന്നും എന്നാല്‍ അതൊന്നും തന്നെ അലട്ടുന്നില്ലെന്നും ഓള്‍ട്ട്മാന്‍ പറയുന്നു.

ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്തുള്ള ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുന്നത് സുശീലാ ചാനുവാണ്. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ റിതുറാണിയെ മാറ്റിയതിനെത്തുടര്‍ന്നാണ് ചാനുവിന് നറുക്കുവീണത്. കളിയുടെ തുടക്കത്തില്‍തന്നെ ഗോള്‍ നേടുകയും അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ വഴങ്ങാതെയുമിരിക്കുകയുമാണ് വേണ്ടതെന്നാണ് പരിശീലകന്‍ നീല്‍ ഹാഗ് വുഡിന്റെ നിര്‍ദ്ദേശമെന്നു പ്രതിരോധനിര താരം ദീപ് ഗ്രേസ് എക്കാ പറയുന്നു.

ഇന്ത്യന്‍ ഹോക്കിയുടെ സമീപകാല പ്രകടനങ്ങള്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണ്. ഇന്ത്യന്‍ ഹോക്കി അതിന്റെ ഗതകാലപ്രൗഢിയോടെ റിയോയില്‍ ഉയിര്‍ത്തെഴുനേല്‍ക്കുമോയെന്നാണ് 125 കോടി ഇന്ത്യാക്കാര്‍ ഉറ്റുനോക്കുന്നത്. ധ്യാന്‍ചന്ദിന്റെ പിന്മുറക്കാര്‍ക്ക് അതിന് കഴിയട്ടേ എന്നു നമുക്ക് ആശംസിക്കാം.

Related posts