ആലുവ:”ഇതാണ് ഞാനാരെയും വിശ്വസിക്കാത്തത്’ അന്വേഷണത്തിന്റെ ആദ്യഘട്ടം മുതല്‍ പോലീസ് പ്രചരിപ്പിച്ചിരുന്ന കൊല്ലപ്പെട്ട ജിഷയുടെ അവസാന വാക്കുകളാണിത്. എന്നാല്‍ പ്രതിയെന്ന് ഉറപ്പിച്ചു പോലീസ് പിടിച്ച് മുന്നില്‍ നിര്‍ത്തിയ അസം സ്വദേശി അമീറുള്‍ ഇസ്ലാമിന് മലയാളം അറിയില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുമ്പോള്‍ കൊല്ലപ്പെടാന്‍ നേരത്ത് ജിഷ പിന്നെ ആരോടു പറഞ്ഞ വാക്കുകളാണിതെന്നു വ്യക്തമാക്കാന്‍ കഴിയുന്നില്ല. കുറ്റസമ്മതമൊഴി വരെ ദ്വിഭാഷിയുടെ സഹായത്താല്‍ രേഖപ്പെടുത്തിയ പോലീസ് ഇതിനു വ്യക്തമായ ഉത്തരം നല്‍കേണ്ടിവരും.
പ്രതി ലൈംഗിക വൈകൃതക്കാരനാണെന്നും നാട്ടില്‍ ഇത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണു പോലീസ് പറയുന്നത്. എന്നാല്‍, പ്രതിയെക്കുറിച്ചു പോലീസ് ആസാമില്‍ അന്വേഷിച്ചിട്ടില്ല എന്നതിന്റെ ഉത്തമ തെളിവാണ് അവിടത്തെ നൗഗാവ് പോലീസ് മേധാവിയുടെ വെളിപ്പെടുത്തല്‍. പിടിയിലായ അമീറുള്‍ ഇസ്ലാം മുന്‍പ് ഒരു കുറ്റകൃത്യത്തിലും ഏര്പ്പെട്ടത്തിനു ജന്മനാട്ടില് തെളിവില്ലെന്നും ഇയാള്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നൗഗാവ് പോലീസ് മേധാവി വൈ.ടി. ഗ്യാറ്റ്സോ വെളിപ്പെടുത്തുന്നു. പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രവും വിരലടയാളങ്ങളും കേരള പോലീസ് നല്‍കിയിട്ടുണ്ടെങ്കിലും അമിറുലിന്റെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കിയിരുന്നില്ലായെന്ന് ആസാം പോലീസിലെ ഉന്നതനും സമ്മതിക്കുന്നുണ്ട്.
ആസാം തെരഞ്ഞെടുപ്പിന് മുന്‍പ് നാട്ടിലെത്തിയ അമീറുള്‍ ഒരാഴ്ചയിലധികം വീട്ടില്‍ താമസിച്ച ശേഷം തിരിച്ചു കേരളത്തിലേക്കു മടങ്ങുകയായിരുന്നുവെന്നു വീട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപാനിയായിരുന്നെങ്കിലും അമീറുള്‍ പ്രശ്നക്കാരനായിരുന്നില്ലെന്നു സമീപവാസികളും സമ്മതിക്കുന്നുണ്ട്. കാര്യങ്ങളുടെ സ്ഥിതി ഇങ്ങനെയായിരിക്കെ അമിറുള്‍ ഇസ്ലാമിനെ ലൈംഗിക വൈകൃതക്കാരനായി ജിഷകൊലക്കേസിന്റെ ഉത്തരവാദിത്വം അയാളുടെ മേലില്‍ മാത്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണു പോലീസെന്നു ജനം സംശയിക്കുകയാണ്.
കുളിക്കടവിലെ കളിയാക്കാലാണു ക്രൂര കൊലപാതകത്തില്‍ കലാശിച്ചതെന്ന പോലീസിന്റെ മറ്റൊരു കണ്ടെത്തലും ചോദ്യം ചെയ്യപ്പെടുകയാണ്. എന്നാല്‍, കുളിക്കടവില്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അവിടെ നിത്യവും എത്തുന്ന നാട്ടുകാരായ സ്ത്രീകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അന്യസംസ്ഥാനക്കാര്‍ അതുവഴി വന്നു പ്രശ്നമുണ്ടാക്കാറില്ലെന്നു തറപ്പിച്ചു പറയുന്ന സ്ത്രീകള്‍ ജിഷ കുളിക്കാന്‍ വരാറുള്ളതായി പറയുന്നുണ്ട്. കൊല്ലാന്‍ ഉപയോഗിച്ചതായി കരുതുന്ന കത്തി കണ്ടെടുത്തതിലും ദുരൂഹതയുണ്ട്. നേരത്തെ മൂര്‍ച്ചേറിയ കമ്പിപാരകൊണ്ടാണ് കൃത്യം നടത്തിയിരുന്നതെന്നായിരുന്നു പോലീസ് നിഗമനം. ഒടുവില്‍ പ്രതി താമസിച്ചിരുന്ന കെട്ടിടത്തിന്റെ തൊട്ടടുത്ത പറമ്പില്‍ നിന്നു കത്തി കണ്ടെടുക്കാനുള്ള കാരണം നാട്ടുകാര്‍ വിവരം നല്കിയതു കൊണ്ടാണ്.
അതേസമയം, ജിഷയുടെ അമ്മ രാജേശ്വരി പ്രതിയെക്കുറിച്ചു ചില സൂചനകള്‍ നല്‍കിയിരുന്നതായും സൂചനയുണ്ട്. എഡിജിപി സന്ധ്യയുടെ സ്നേഹപൂര്‍വമായ ഇടപെടലിലൂടെ അമ്മയുടെ മനസ് തുറപ്പിക്കുകയായിരുന്നത്രേ. ജിഷയുമായി ഏറ്റവും ബന്ധം പുലര്‍ത്തിയിരുന്ന അമ്മ പോലീസില്‍നിന്നു പലതും മറച്ചുവയ്ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. മകള്‍ക്കു ശത്രുക്കള്‍ ഉണ്ടെന്ന് ആവര്‍ത്തിച്ചിരുന്ന അമ്മ അതാരാണെന്നു വ്യക്തമാക്കാന്‍ തയാറായിരുന്നില്ല. ഏതു നിമിഷവും അക്രമം ഭയപ്പെട്ടിരുന്നതിനാല്‍ മകള്‍ ജിഷയ്ക്ക് പെന്‍കാമറ വരെ വാങ്ങി നല്‍കിയിരുന്നതായി പറയുന്നു. പോലീസിന്റെ കണ്ടെത്തലില്‍ ആസാം സ്വദേശിയായ പ്രതിയെ പിടികൂടി ജയിലില്‍ അടച്ചിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് പോലീസ് ഇനിയും ഏറെ പണിയെടുക്കേണ്ടി വരും.