കോഴിക്കോട്: ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിനു ഇരയായ സംഭവത്തില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണ സംഘം ഇന്ന് കോഴിക്കോട്ടെത്തും. മെഡിക്കല്‍ കോളജ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരങ്ങള്‍ ഇന്നലെ കര്‍ണാടക പോലീസിന് കൈമാറിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം കോഴിക്കോട്ടെത്തുന്നത്.
റോഡ് മാര്‍ഗം ഇന്നലെ രാത്രി തിരിച്ച സംഘം വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തുമെന്ന് മെഡിക്കല്‍ കോളജ് സിഐ ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. ഡിവൈഎസ്പി ജാഹ്നവിയുടെ നേതൃത്വത്തില്‍ രണ്ട് സിഐമാര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷണത്തിനായി വരുന്നത്. റാഗിംഗിന് ഇരയായ അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ അന്വേഷണ സംഘം കൈക്കൊള്ളുക. എന്നാല്‍ അശ്വതിയുടെ ആരോഗ്യ നില മോശമാണെങ്കില്‍ ഇന്ന് മൊഴിയെടുക്കുന്നത് നാളത്തേക്ക് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്.
അതേസമയം എടപ്പാളിലെയും തൃശൂരിലെയും ആശുപത്രിയില്‍ അശ്വതി ചികിത്സയില്‍ കഴിഞ്ഞതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളജ് പോലീസ് ഇന്നലെ ശേഖരിച്ചിട്ടുണ്ട്. ഇതും ഇന്ന് കര്‍ണാടക പോലീസിന് കൈമാറും. നിലവില്‍ മെഡിക്കല്‍ കോളജ് പോലീസ് രണ്ട് സീനിയര്‍ വിധ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരെ വധശ്രമത്തിനും എസ്‌സി/എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവുമാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. എന്നാല്‍ റാഗിംഗ് നടത്തിയെന്ന കുറ്റത്തിന് കര്‍ണാടക പോലീസ് മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കൂടി കേസെടുക്കും. കൃഷ്ണ, രേഷ്മ, ജോ എന്നിവര്‍ക്കെതിരെയാണ് റാഗിംഗിനെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക.
1998ല്‍ കേരള നിയമസഭ പാസാക്കിയ റാഗിംഗ് പ്രിവന്‍ഷന്‍ ആക്ട് കര്‍ണാടകയില്‍ ബാധകമല്ലാത്തതിനാലാണ് കര്‍ണാടക പോലീസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യുക. അതേസമയം ചികിത്സയില്‍ കഴിയുന്ന അശ്വതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ മാറ്റം സംഭവച്ചിട്ടില്ല. ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ട്യൂബിട്ട് ദ്രാവകരൂപത്തിലെ ഭക്ഷണമാണ് നല്‍കുന്നത്. അന്നനാളം ചുരുങ്ങിയതിനാലാണ് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തത്. ഭക്ഷണം കഴിക്കാന്‍ വഴിയൊരുക്കാനായി ഇന്നലെ എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എന്‍ഡോസ്‌കോപി ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.