സുല്‍ത്താന്‍ ബത്തേരി: കേരളത്തിലെ തെരഞ്ഞെടുപ്പിനും ഈ ചൂലുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ആന്ധ്രയിലെ ചൂടുമായി ഈ ചൂലിന് നന്നേ ബന്ധവുമുണ്ട്. വേനല്‍ കനത്തതോടെ വരള്‍ച്ച രൂക്ഷമായ ആന്ധ്രപ്രദേശില്‍നിന്ന് മാസങ്ങള്‍ക്കു മുമ്പേ കേരളത്തിലേക്ക് കുടിയേറിയവരാണ് ഉപജീവന മാര്‍ഗത്തിനായി ചൂലുണ്ടാക്കി വില്‍ക്കുന്നത്. ആഴ്ചകള്‍ക്കുമുമ്പ് ബത്തേരി സര്‍വജന ഹൈസ്കൂളിനുമുന്നില്‍ തമ്പടിച്ച ഇവരെ തെരഞ്ഞെടുപ്പു ദിവസം അപ്രതീക്ഷിത കച്ചവടമാണ് തേടിയെത്തിയത്.
ആന്ധ്രപ്രദേശില്‍നിന്ന് കൊണ്ടുവന്ന പ്രത്യേക തരം പുല്ലും നാട്ടിലെ മുളയും ഉപയോഗിച്ചാണ് ചൂല് നിര്‍മാണം. നമ്മുടെ നാട്ടില്‍ കണ്ടുവരാത്ത ഇത്തരം ചൂലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. 60 രൂപ മുതല്‍ 160 രൂപ വരെ വിലയുള്ള ചൂലിന് ഗുണ നിലവാരത്തിനനുസരിച്ചാണ് വിലയും ഈടാക്കുന്നത്.
കുട്ടികളും സ്ത്രീകളും അടങ്ങുന്ന മൂന്ന് കുടുംബങ്ങളാണ് ഇവിടെയുള്ളത്. സാധാരണ ദിവസങ്ങളില്‍ ചൂലുണ്ടാക്കി വീടുകളില്‍ കൊണ്ടുനടന്ന് വില്‍ക്കുകയാണ് ചെയ്യാറ്. തെരഞ്ഞെടുപ്പു ദിവസം ഉണ്ടാക്കിയ ചൂലത്രയും ബൂത്തിനു മുന്നില്‍നിന്നു തന്നെ വിറ്റഴിഞ്ഞു. വോട്ട് ചെയ്യുവാന്‍ എത്തിയവരില്‍ അധികവും കൈയിലൊരു ചൂലുമായാണ് വീട്ടിലേക്ക മടങ്ങിയത്.