വ്യായാമം ഇന്നു തുടങ്ങാം

excersiceമരണത്തിലേക്കു നയിക്കുന്ന പത്ത് പ്രധാന അപകട ഘടകങ്ങളുടെ മുന്‍പന്തിയില്‍ വ്യായാമരാഹിത്യം സ്ഥാനം പിടിച്ചിരിക്കുന്നു. പൊതുവായി പറഞ്ഞാല്‍ ഭൂമുഖത്തുള്ള 25 ശതമാനം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. 11നും 17നും ഇടയ്ക്ക് പ്രായമുള്ള 80 ശതമാനം കുട്ടികളും ആവശ്യത്തിന് വ്യായാമം ചെയ്യുന്നില്ല. 2025–ഓടെ ഹൃദ്രോഗവും സ്‌ട്രോക്കും അടക്കമുള്ള അസാംക്രമിക രോഗങ്ങളുടെ സംഖ്യ 25 ശതമാനം കുറയുന്നതിന്റെ ഭാഗമായി ആളുകളുടെ പൊതുവായ വ്യായാമനിലവാരം 10 ശതമാനമായി വര്‍ദ്ധിപ്പിക്കുവാന്‍ വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി കര്‍ശനമായ പദ്ധതികളൊരുക്കുകയാണ്. ആഴ്ചയില്‍ കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും കൃത്യവും ഊര്‍ജസ്വലവുമായി വ്യായാമം ചെയ്താല്‍ ഹൃദയധമനീ രോഗങ്ങള്‍ മൂലമുള്ള അകാലമരണം 50 ശതമാനമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഭൂമുഖത്തെ 60 ശതമാനത്തിലധികം പേര്‍ക്കും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നില്ല. ആഴ്ചയില്‍ കുറഞ്ഞത് രണ്ടര മണിക്കൂര്‍ കൃത്യമായി വിവിധ വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടാല്‍ ഹൃദ്രോഗസാധ്യത 30 ശതമാനമായി കുറയ്ക്കാം. ഒരു മദ്ധ്യവയസ്കയായ സ്ത്രീ ആഴ്ചയില്‍ ഒരുമണിക്കൂറില്‍ കുറവേ വ്യായാമം ചെയ്യുന്നുള്ളുവെങ്കില്‍, കൂടുതല്‍ വ്യായാമം കൃത്യമായി ചെയ്യുന്ന അതേപ്രായത്തിലുള്ള സ്ത്രീയേക്കാള്‍ ഹൃദ്രോഗാനന്തര മരണം സംഭവിക്കുവാനുള്ള സാധ്യത ഇരട്ടിയാണ്. സാധാരണയായി ചെയ്യുന്ന ശാരീരികായാസമുറകള്‍ക്കുപോലും ഹൃദ്രോഗ സാധ്യത ക്രമീകരിക്കുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

കേരളത്തില്‍ 2008–ല്‍ നടത്തിയ ഒരു പഠനത്തില്‍ (സ്‌റ്റെപ്‌സ് സര്‍വെ) 16–നും 65–നും ഇടയ്ക്ക് പ്രായമുള്ളവരില്‍ 74.5 ശതമാനം പേരും വളരെ ലഘുവായ കായികാദ്ധ്വാനങ്ങളില്‍ മാത്രമാണ് വ്യാപൃതരാകുന്നത്. ഇതാകട്ടെ അയല്‍ സംസ്ഥാനങ്ങളേക്കാള്‍ (തമിഴ്‌നാട് 61.6%, ആന്ധ്രപ്രദേശ് 63.8%) കൂടുതലാണ്. ഇന്ത്യയുടെ ശരാശരി നോക്കുകയാണെങ്കില്‍ വ്യായാമക്കുറവുള്ളവര്‍ 53 ശതമാനമാണ്. കേരളത്തില്‍ നടത്തിയ മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നത് മലയാളികളുടെ വ്യായാമ നിലവാരം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ അപകടകരമാംവിധം കുറവാണെന്നാണ്.

എന്താണ് കേരള പാരഡോക്‌സ്?

സാക്ഷരതയില്‍ ഒന്നാമന്‍, ആയുര്‍ദൈര്‍ഘ്യത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ ശരാശരിയുടെ മുന്‍പന്തിയില്‍, ആരോഗ്യപരിപാലനത്തിന്റെ കാര്യത്തിലും ഇതര സംസ്ഥാനങ്ങളെക്കാള്‍ മെച്ചം. എന്നാല്‍ ഹൃദയധമനീ രോഗങ്ങളിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെ കണക്കെടുത്താല്‍ കേരളം ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഏറെ മുന്നില്‍. ഇത്രയും സാക്ഷരതയും ബുദ്ധിവൈഭവവുമൊക്കെയുണ്ടെന്ന് അവകാശപ്പെടുന്ന മലയാളികള്‍ എന്നാല്‍ ആപത്ഘടകങ്ങളുടെ നിയന്ത്രണത്തില്‍ ഒരു മുന്‍കരുതലും എടുക്കുന്നില്ല. ഇവിടത്തെ ആരോഗ്യശുശ്രൂഷാരംഗം മെച്ചപ്പെട്ടതായതുകൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടുന്നു.

വ്യായാമത്തിന്റെ കാര്യത്തില്‍ കേരളത്തിലെ 41–74 ശതമാനം പേരും ഗുരുതരമായ വൈമുഖ്യം കാട്ടുന്നു എന്ന യാഥാര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി, ഹൃദയാരോഗ്യം സമ്പുഷ്ടമാക്കുന്ന വിവിധ വ്യായാമ മുറകളെപ്പറ്റിയും അവയുടെ ആവശ്യകതകളെപ്പറ്റിയും മലയാളികളെ സമുചിതമായി ബോധവത്ക്കരിക്കേണ്ടതിന്റെ അനിവാര്യത സംജാതമാകുന്നു.

മുടന്തന്‍ ന്യായങ്ങള്‍

വാസ്തവത്തില്‍ വ്യായാമത്തിന്റെ പൊതുശത്രു ആരാണ്? അതേപ്പറ്റിയുള്ള മിഥ്യാധാരണകള്‍ തന്നെ. പിന്നെ വ്യായാമം ചെയ്യാനുള്ള മടി. കാലത്തുണര്‍ന്ന് നടക്കാന്‍ പോകുന്നതിനു പകരം മൂടിപ്പുതച്ചുകിടന്നുറങ്ങാനാണ് മലയാളിക്ക് കൊതി. വ്യായാമത്തിന് ഒട്ടും സമയമില്ലെന്നു പറയുന്നവരാണ് മറ്റു ചിലര്‍. വ്യായാമമെന്നാല്‍ ജിംനേഷ്യത്തില്‍ പോകണം, കഠിനമായ വര്‍ക്കൗട്ട് ചെയ്യണം – ഈ ചിന്താഗതികളൊക്കെ തടസ്സങ്ങളാകുന്നു. എന്നാല്‍ ഏവര്‍ക്കും ചെയ്യാവുന്ന ലളിതമായ വ്യായാമമുറകളുണ്ടെന്നും അവ ചെയ്യുകവഴി നല്ലൊരു പരിധിവരെ രോഗങ്ങളെ പടിപ്പുറത്തു നിര്‍ത്താന്‍ പറ്റുമെന്നുമുള്ള അറിവുകള്‍ പലര്‍ക്കുമില്ല.

വ്യായാമത്തോട് മുഖംതിരിച്ചു നില്‍ക്കുന്നവരുടെ
വാദഗതികള്‍:

1. ചെയ്യാം, പക്ഷേ സമയമെവിടെ?
2. ജോലി കഴിഞ്ഞാല്‍ പിന്നെ തീരെ ക്ഷീണം!
3. രാവിലെ എണീറ്റ് നടക്കാന്‍ പോകാന്‍ വാസ്തവത്തില്‍ മടിയാണ്.
4. വീട്ടില്‍ വേണ്ടത്ര ജോലി, അത് പോരേ?
5. എന്തൊരു ട്രാഫിക്, പിന്നെയെവിടെ സ്വസ്ഥമായി നടക്കും?
6. ഒറ്റയ്ക്ക് നടക്കാന്‍ മടിയാണ്, കൂടെയൊരാളെ കിട്ടിയാല്‍ നടക്കാം.
7. മഴക്കാലം വന്നാല്‍ പിന്നെ അതുമതി. കാരണം, മഴയത്ത് നനഞ്ഞ് പനിപിടിപ്പിക്കണോ?
8. വ്യായാമം കൊണ്ടെന്താ അത്ര ഗുണം? അത് ചെയ്യാത്തവരും ജീവിക്കുന്നില്ലേ?
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇതെല്ലാം മടിയന്മാരുടെ ജല്പനങ്ങളാണ്. നല്ലതെന്തും ചെയ്യാതിരിക്കാന്‍ എപ്പോഴും ന്യായീകരണങ്ങളുണ്ടല്ലോ?

ഓക്‌സിജന്‍ ശ്വസിച്ച് ഫിറ്റാകൂ

കൃത്യവും ചടുലവുമായ വ്യായാമം ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെന്താണ് സംഭവിക്കുന്നത്?

ണ്മ മസിലുകള്‍: പേശികളുടെ പ്രവര്‍ത്തനത്തിന് ഗ്ലൂക്കോസും എ.റ്റി.പി. (അഡെനോസിന്‍ െ്രെടഫോസ്‌ഫേറ്റ്)യും ആവശ്യമാണ്. എ.റ്റി.പി. ഉല്പാദിപ്പിക്കാന്‍ പ്രാണവായു ആവശ്യമാകുന്നു. ശ്വാസകോശങ്ങള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെയും ഹൃദയത്തിന്റെ പമ്പിംഗ് കൂടുന്നതിലൂടെയും അധികമായി രക്തം പേശികളില്‍ എത്തിച്ചേരുന്നു.

ണ്മ ശ്വാസകോശങ്ങള്‍: ഊര്‍ജസ്വലമായി വ്യായാമം ചെയ്യുമ്പോള്‍ വിശ്രമാവസ്ഥയെക്കാള്‍ 15 മടങ്ങ് പ്രാണവായു മസിലുകള്‍ക്ക് ആവശ്യമായി വരുന്നതുകൊണ്ട് ശ്വാസോച്ഛ്വാസഗതി വര്‍ദ്ധിക്കുന്നു. ശ്വാസകോശങ്ങളെ പൊതിയുന്ന മസിലുകള്‍ക്ക് തുടര്‍ന്നും വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ വയ്യാത്ത അവസ്ഥ വരുമ്പോള്‍ നിങ്ങളുടെ പ്രാണവായു ഉപയോഗത്തിന്റെ അളവെത്തിക്കഴിഞ്ഞു VO2 max ). പ്രാണവായുവിന്റെ ഉപയോഗം എത്രയും കൂടുന്നുവോ അത്രയും ‘ഫിറ്റ്’ ആണ് നിങ്ങള്‍.

ണ്മ ഹൃദയം: വ്യായാമം വര്‍ദ്ധിക്കുമ്പോള്‍ ശരീരമാസകലമുള്ള മസിലുകള്‍ക്ക് രക്തമെത്തിച്ചുകൊടുക്കാന്‍ ഹൃദയസങ്കോചവികാസ പ്രക്രിയ കൂടുന്നു. അതിനായി ഹൃദയം കൂടുതല്‍ വേഗത്തില്‍ മിടിക്കുന്നു. ഹൃദയമിടിപ്പിന്റെ വേഗം ഫിറ്റ്‌നസുമായി ബന്ധപ്പെട്ടു കിടക്കുന്നു. നിങ്ങള്‍ കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ അധികജോലി കൂടാതെ ഹൃദയത്തിന് ആവശ്യത്തിന് രക്തമെത്തിച്ചുകൊടുക്കാനുള്ള ശക്തി ലഭിക്കുന്നു. അതായത് കൂടിയ കായികാദ്ധ്വാന നിലവാരത്തിലും ഹൃദയസ്പന്ദനവേഗം കുറഞ്ഞിരിക്കും. അതുകൊണ്ടാണ് അത്‌ലറ്റുകളുടെ പള്‍സ് എത്ര ശ്രമകരമായ കളികളിലേര്‍പ്പെട്ടാലും കുറഞ്ഞുതന്നെയിരിക്കുന്നത്. വിശ്രമിക്കുമ്പോഴുള്ള അവരുടെ പള്‍സും കുറഞ്ഞിരിക്കും.

എന്നാല്‍ ഒട്ടും ഫിറ്റ്‌നസ് ഇല്ലാത്തവരുടെ പള്‍സാണ് അല്പം അനങ്ങിയാല്‍ വളരെ വേഗത്തില്‍ കുതിച്ചുയരുന്നത്. ഇത് ഹൃദ്രോഗമുള്ളവര്‍ക്ക് ഏറെ ദോഷം ചെയ്യും. ഹൃദയസ്പന്ദനവേഗം വര്‍ധിച്ച് ഹൃദയപേശികള്‍ക്ക് ആവശ്യമായി വരുന്ന പ്രാണവായുവിന്റെ അളവ് വര്‍ദ്ധിച്ചാല്‍, ബ്ലോക്കുള്ള കൊറോണറികളുള്ളവര്‍ക്ക് രക്തം കൃത്യമായി എത്തിച്ചുകൊടുക്കാന്‍ സാധിച്ചെന്നുവരില്ല. അപ്പോഴാണ് ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നത്. കൂടാതെ കൃത്യമായി വ്യായാമം ചെയ്യുന്നവരില്‍ ശരീരമാസകലം കൂടുതലായി പുതിയ രക്തധമനികളുണ്ടാകുകയും അതുവഴി രക്തസഞ്ചാരം വര്‍ദ്ധിക്കുകയും പ്രഷര്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു.

മസ്തിഷ്കം: വ്യായാമം ചെയ്യുമ്പോള്‍ രക്തം കൂടുതലായി നിങ്ങളുടെ തലച്ചോറിലേക്ക് പ്രവഹിക്കുന്നു. അങ്ങനെ തലച്ചോറിന്റെ സമൂലമായ പ്രവര്‍ത്തനം സമ്പുഷ്ടമാകുന്നു. അതുകൊണ്ടാണ് ഒരു വര്‍ക്ക് ഔട്ട് കഴിഞ്ഞ് നിങ്ങള്‍ക്ക് കൂടുതല്‍ സുഖം തോന്നുന്നത്. കൃത്യമായി വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ മസ്തിഷ്കത്തില്‍ കൂടുതല്‍ കോശങ്ങള്‍ പുതുതായുണ്ടാകുന്നു. ഹിപ്പോകാമ്പസില്‍ കോശങ്ങള്‍ സമൃദ്ധമാകുമ്പോള്‍ ഓര്‍മ്മശക്തിയും ഗ്രഹണശക്തിയും വര്‍ദ്ധിക്കുന്നു. ഊര്‍ജസ്വലമായി വ്യായാമം ചെയ്യുന്ന ഒരുവനിലുണ്ടാകുന്ന ഈ വ്യതിയാനങ്ങള്‍ ആല്‍സ്‌ഹൈമേഴ്‌സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, സ്‌ട്രോക്ക്, പ്രായാധിക്യത്താലുള്ള മറ്റ് പരാധീനതകള്‍ തുടങ്ങിയവയെല്ലാം ലഘൂകരിക്കുവാന്‍ പ്രാപ്തമാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

സുഖസുഷുപ്തിയുടെ തരംഗങ്ങള്‍

കൂടാതെ പിറ്റിയുട്ടറി ഗ്രന്ഥിയും മറ്റു നാഡീശൃംഖലകളും ഉല്പാദിപ്പിക്കുന്ന സവിശേഷ ഹോര്‍മോണായ എന്‍ഡോര്‍ഫിന്‍സ് (Endorphins ) ശരീരമാസകലം സുഖസുഷുപ്തിയുടെ തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. മറ്റ് ന്യൂറോട്രാന്‍സ്മിറ്ററുകളായ സെറോട്ടോണില്‍, ഡോപാമിന്‍, ഗ്ലുട്ടമേറ്റ്, ഗാബാ തുടങ്ങിയവയും ശരീരത്തില്‍ സൗഖ്യാവസ്ഥ ഉണ്ടാക്കുന്നു. അങ്ങനെ വിഷാദം, ഉത്ക്കണ്ഠ, ഭയം തുടങ്ങിയ അവസ്ഥകളും അപ്രത്യക്ഷമാകുന്നു. ശരീരത്തിന്റെ പൊതുവായ നൊമ്പരാവസ്ഥ കുറയുന്നു. കൂടുതല്‍ വേദനയെ അഭിമുഖീകരിക്കാനുള്ള ത്രാണിയുണ്ടാകുന്നു. കൂടാതെ മസ്തിഷ്കകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബി.ഡി.എന്‍.എഫ് (BrainDerived ഓര്‍മശക്തിയും ശ്രദ്ധാശക്തിയും വര്‍ദ്ധിപ്പിക്കുന്നു. പുതിയ മസ്തിഷ്കകോശങ്ങള്‍ ഉണ്ടാകുന്നതിനു ചുക്കാന്‍ പിടിക്കുന്നു.

ണ്മ അസ്ഥികളും സന്ധികളും: കൃത്യമായി വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അസ്ഥികൂടത്തിന്റെ പൊതുവായ സാന്ദ്രത വര്‍ദ്ധിക്കുന്നു. അങ്ങനെ അസ്ഥികളുടെ ശക്തി കൂടുന്നു. സന്ധികളുടെ അപചയം നിയന്ത്രിക്കപ്പെടുന്നു.

ഫിറ്റ്‌നസിന് പ്രധാനമായും അഞ്ച് ഘടകങ്ങളുണ്ട്:

ണ്മ കാര്‍ഡിയോവാസ്കുലര്‍ കപ്പാസിറ്റി (ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും ധമനികളുടെയും പ്രവര്‍ത്തനശേഷി).
ണ്മ ശരീരപേശികളുടെ കരുത്ത്.
ണ്മ ശരീരപേശികള്‍ ദീര്‍ഘനേരം തളര്‍ച്ചകൂടാതെ പ്രവര്‍ത്തിക്കാനുള്ള ബലം (സ്റ്റാമിന).
ണ്മ ശരീരത്തിന്റെ അയവും കൂടുതല്‍ വഴങ്ങാനുളള പ്രാപ്തിയും.
ണ്മ ആരോഗ്യമുള്ള ശാരീരിക രൂപഘടന.

മേല്‍പ്രസ്താവിച്ച അഞ്ച് ഘടകങ്ങളും സന്തുലിതമായ അവസ്ഥയിലെത്തിയാല്‍ നിങ്ങള്‍ക്ക് ഫിറ്റ്‌നസ് ഉണ്ടെന്ന് പറയാം. കൃത്യമായും സ്ഥിരമായും വ്യായാമമുറകളിലേര്‍പ്പെടുന്ന ഏതൊരാള്‍ക്കും കാലക്രമേണ ഫിറ്റ്‌നസിന്റെ പടികള്‍ ചവിട്ടിക്കയറാം. എത്ര തീഷ്ണതയോടെ നിങ്ങള്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നു എന്നതനുസരിച്ചാണ് ഫിറ്റ്‌നസ്സിന്റെ തോതും ക്രമപ്പെടുന്നത്. എന്നാല്‍ ഒരു ‘ഫയല്‍വാന്‍’ ആകണമെന്ന ഉദ്ദേശ്യത്തോടെ ആരും വ്യായാമത്തിലേര്‍പ്പെടേണ്ട ആവശ്യമില്ല. ഓരോരുത്തരുടെയും പ്രായപരിധിയും പൊതുവായ ആരോഗ്യഘടനയും ഏതെങ്കിലും രോഗാതുരതകളുണ്ടോ എന്നതും കണക്കാക്കി വേണം വിവിധ വ്യായാമപദ്ധതികള്‍ തെരഞ്ഞെടുക്കുവാന്‍. ഉദാഹരണത്തിന്, ഹൃദ്രോഗമുള്ള ഒരാള്‍ വ്യായാമം തുടങ്ങുമ്പോള്‍ ഒരു ഫയല്‍വാനാകാനുള്ള ഉദ്ദേശ്യത്തോടെ ഏറെ കഠിനതരത്തിലുള്ള വര്‍ക്ക്ഔട്ടുകള്‍ ചെയ്യരുത്. ഇത് ഹാനികരമാകും. യാതൊരു രോഗങ്ങളുമില്ലാത്ത ഒരു ചെറുപ്പക്കാരന്‍ ഏതുതരത്തിലുള്ള ശ്രമകരമായ വര്‍ക്ക്ഔട്ടും ചെയ്ത് ശരീരം പുഷ്ടിപ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല.

സല്‍മാനെപ്പോലെ സുന്ദരനാകാന്‍

ശരീരത്തിന്റെ കെല്പ് ഒട്ടും നഷ്ടപ്പെടാതെ ദീര്‍ഘനേരം ജോലിചെയ്യുവാനുള്ള കഴിവാണ് പൊതുവായ പേശീക്ഷമത. ഇങ്ങനെ ഒരാള്‍ക്ക് കൂടുതല്‍ സമയം യാതൊരു ക്ഷീണവുമില്ലാതെ പ്രവര്‍ത്തനനിരതമാകാന്‍ സാധിച്ചാല്‍ നല്ല സ്റ്റാമിനയുള്ളയാളാണെന്ന് പറയാം. ഇതിന് കൂടുതല്‍ അനെയ്‌റോബിക് വ്യായാമ മുറകള്‍ ചെയ്യണം (ശ്വാസം പിടിച്ചു നിര്‍ത്തിക്കൊണ്ടുള്ള വ്യായാമ മുറകള്‍). എന്നാല്‍ ഇവ ഹൃദ്രോഗികള്‍ക്ക് നിഷിദ്ധമാണെന്നോര്‍ക്കണം. അതുപോലെ ശരീരത്തിന് കൂടുതല്‍ വഴക്കവും അയവും ലഭിക്കാന്‍ യോഗ, നൃത്തം, സ്‌കേറ്റിംഗ്, ജിംനാസ്റ്റിക്‌സ്, കളരി അഭ്യാസങ്ങള്‍ തുടങ്ങിയവ ചെയ്യാം. ഇത് വാത–പേശീ രോഗങ്ങള്‍ക്ക് പരിഹാരമാണ്. അതുപോലെ മസില്‍വീരനായ സല്‍മാന്‍ഖാനെ കാണുമ്പോള്‍ പലര്‍ക്കുമുണ്ടാകുന്ന ത്രില്‍ ആണ് മറ്റൊരു ഘടകം.

അതായത്, ശരീര രൂപഘടന മെച്ചപ്പെടുത്താനും പലവിധത്തിലുള്ള കഠിനതരമായ വര്‍ക്ക്ഔട്ടുകള്‍ ഉണ്ട്. ശരീരത്തിലെ പൊതുവായ കൊഴുപ്പിന്റെ അളവ് കുറച്ച് മസിലുകള്‍ വികസിച്ച് ശരീരസൗന്ദര്യം വര്‍ദ്ധിപ്പിക്കുന്ന പരിശീലനമാണിത്. കുടവയറിന് പകരം ആറുപാളി (സിക്‌സ് പായ്ക്ക്) മസിലുകള്‍ തുടിച്ചു നില്‍ക്കുന്നത് പുരുഷസൗന്ദര്യത്തിന്റെ മുഖമുദ്രയാണിന്ന്. ഒതുങ്ങിയ അരക്കെട്ടും വയറും വലിയ നെഞ്ചിന്‍കൂടും ശരീരരൂപഘടനയെ ആകര്‍ഷകമാക്കുന്നു.

ഇന്ന് ഹെല്‍ത്ത് ക്ലബ്ബുകളിലോ, ഫിറ്റ്‌നസ് സെന്ററുകളിലോ പോകുന്നത് മലയാളിക്ക് ഹരമായി മാറുന്നുണ്ട്. ബോഡി ബില്‍ഡിങ്ങ് മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള പണ്ടത്തെ ജിംനേഷ്യങ്ങളുടെ സ്ഥിതിയല്ല ഇന്ന്. ഇന്ന് ഫിറ്റ്‌നസ് ലഭിക്കുക എന്നതാണ് ഏവര്‍ക്കും പ്രധാനം. എല്ലാ മസിലുകള്‍ക്കും ദൃഢതയും ദീര്‍ഘക്ഷമതയും നല്‍കി ശരീരത്തെ കൂടുതല്‍ മയപ്പെടുത്തി എന്തുപ്രവൃത്തി ചെയ്യുന്നതിനും കൂടുതല്‍ വഴക്കം ലഭിക്കുന്നവിധം പ്രാപ്തമാക്കുന്നതാണ് ഫിറ്റ്‌നസ് വ്യായാമ മുറകള്‍. അവ ശ്വസന സഹായ വ്യായാമങ്ങള്‍ (എയ്‌റോബിക്) കൂടിയായാല്‍ ഹൃദയാരോഗ്യത്തിനും ഉചിതം. എന്നാല്‍ സമ്പൂര്‍ണ്ണമായ ഫിറ്റ്‌നസ് പദ്ധതിയില്‍ ശ്വസന നിയന്ത്രണ വ്യായാമങ്ങള്‍(അനെയ്‌റോബിക്)ക്കും പ്രാധാന്യമുണ്ട്. ആകെ വ്യായാമത്തിന്റെ 10–30 ശതമാനം അനെയ്‌റോബിക് വ്യായാമമുറകളാകണമെന്നതാണ് പുതിയ ഫിറ്റ്‌നസ് മന്ത്രം. അതുവഴി ശരീരപേശികള്‍ കൂടുതല്‍ ദൃഢപ്പെടുന്നു.

ഹൃദ്രോഗം, പ്രമേഹം, പ്രഷര്‍, നടുവേദന, കൊളസ്‌ട്രോള്‍, ആമാശയാന്ത്രരോഗങ്ങള്‍, കാന്‍സര്‍ തുടങ്ങിയ പല രോഗങ്ങള്‍ വരാതിരിക്കാനും വന്നുകഴിഞ്ഞ് നിയന്ത്രണവിധേയമാക്കുവാനും വിവിധതരം വ്യായാമമുറകള്‍ പ്രധാനമാണ്. ഹൃദ്രോഗികളും പ്രഷര്‍രോഗികളും മറ്റും വൈദ്യനിര്‍ദ്ദേശപ്രകാരമേ വ്യായാമപദ്ധതികളില്‍ ഏര്‍പ്പെടാവൂ.

ഡോ. ജോര്‍ജ് തയ്യില്‍

Related posts