സംസ്ഥാനത്തു സമ്പൂര്‍ണ വൈദ്യുതീകരണം 2017 മാര്‍ച്ചോടെ: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

pkd-kadakampallyപാലക്കാട്: വാസയോഗ്യമായ ഇടങ്ങളില്‍ വൈദ്യുതി നല്കുന്നതിന് സങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാവില്ലെന്നും  ഓഗസ്റ്റ് 31 വരെ ആള്‍താമസം ഉണ്ടായിരുന്ന വീടുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്കി 2017 മാര്‍ച്ചോടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം  നടപ്പാക്കുമെന്നും  വൈദ്യുതി-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. സമ്പൂര്‍ണ്ണ വൈദ്യൂതീകരണവുമായി ബന്ധപ്പെട്ട്  ജില്ലയിലെ എം എല്‍ എമാരുടെ സാന്നിധ്യത്തില്‍  കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ത്തിക്കരിക്കാന്‍ ജില്ലാ, നിയമസഭാമണ്ഡലം, പഞ്ചായത്ത് എന്നീ മൂന്ന്  തലങ്ങളില്‍ സമിതികള്‍ രൂപികരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കും. ജില്ലയില്‍ ചുമതലയുള്ള മന്ത്രി ചെയര്‍മാനും ജില്ലാ കലക്ടറ്റര്‍ കണ്‍വീനറും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായുള്ളതായിരിക്കും ജില്ലാ സമിതി. നിയമസഭാമണ്ഡലങ്ങളില്‍ എം എല്‍ എ ചെയര്‍മാനും എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ കണ്‍വീനര്‍മാരുമായിരിക്കും. പഞ്ചായത്ത്തലത്തില്‍ പ്രസിഡന്റ് അധ്യക്ഷനും അസിസ്റ്റന്റ് എന്‍ജിനീയര്‍, സബ്ബ് എന്‍ജിനീയര്‍മാര്‍ കണ്‍വീനറുമായിട്ടുള്ള വിപുലമായിട്ടുള്ള ജനകീയ സമിതിയായിരിക്കും രൂപീകരിക്കുക.

ഇതില്‍ വാര്‍ഡ് അംഗം, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍എസ് എസ്, എന്‍ സി സി വാളണ്ടിയര്‍മാര്‍, സംഘടന പ്രവര്‍ത്തകര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. ജില്ലയിലെ നിയമസഭാസമിതികള്‍ പത്ത് ദിവസത്തിനകം സമിതി രൂപീകരിക്കണം. ശേഷമുളള പത്ത് ദിവസത്തിനകം പഞ്ചായത്ത് സമിതികള്‍ രൂപീകരിക്കണം. സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത്തലത്തില്‍ വാര്‍ഡ് അംഗവും കുടുംബശ്രീ പ്രവര്‍ത്തകരും സംയുക്തമായി സര്‍വ്വേ നടത്തേണ്ടതാണ്. സെപ്റ്റംബര്‍ മൂന്ന്, നാല് തീയ്യതികളിലായി വൈദ്യുതി ഇല്ലാത്ത ഭവനങ്ങളെ കണ്ടെത്തി രേഖപ്പെടുത്തേണ്ടതാണ്. സെപ്റ്റംബര്‍ ഒമ്പതിന് ലിസ്റ്റിന്റെ കരട് പ്രസിദ്ധമാക്കുകയും സെപ്റ്റംബര്‍ 20 ന് അന്തിമ പട്ടിക തയ്യാറാക്കി സെക്ഷന്‍ ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും പ്രസിദ്ധപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി കമ്പി വലിക്കുന്നതിന് അനുവാദം ആവശ്യമുള്ള ഇടങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ എ ഡി എമ്മിന് ചുമതല നല്കി പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതാണ്. സോളാര്‍ വൈദ്യുതീകരിച്ച ഇടങ്ങളില്‍ നിന്നുള്ള പരാതികള്‍ പരിഹരിക്കുമെന്നും വനമേഖലകളില്‍ ഭൂമിക്കടയിലൂടെ വൈദ്യുതി കമ്പി കൊണ്ട് പോവുന്ന കാര്യം ഭാവിയില്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. താരതമേന്യ ചെലവ് കൂടുതലുള്ള അണ്ടര്‍ഗ്രൗണ്ട് കേബില്‍ സംവിധാനം ഇപ്പോള്‍ പ്രായോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ എംഎല്‍എമാരായ പി.ഉണ്ണി, അഡ്വ. എന്‍.ഷംസുദ്ദീന്‍, ഷാഫി പറമ്പില്‍, കെ.ബാബു, കെ.ഡി.പ്രസേനന്‍, എഡിഎം എസ്.വിജയന്‍, മന്ത്രി എ.കെ.ബാലന്റെ പ്രതിനിധി, പാലക്കാട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസാദ് മാത്യു, നോര്‍ത്ത് റീജിയണ്‍ ഡിസ്ബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി.കുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

Related posts