സാമ്പത്തിക ക്രമക്കേട്: പിറവത്ത് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ പാര്‍ട്ടി നടപടി

ekm CPIMപിറവം: സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് സിപിഎമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു. മുന്‍ പഞ്ചായത്തംഗവും കൂടിയായ എം.കെ. ജയനെയാണ് എല്ലാ ഔദ്യോഗിക ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. സ്വകാര്യ ബസ് സ്റ്റാന്റില്‍ സിഐടിയു നിയന്ത്രണത്തിലുള്ള അനൗണ്‍സ് ബൂത്ത് തൊഴിലാളി സംഘത്തിന്റെ സെക്രട്ടറിയായിരുന്ന ജയന്‍, ഇവിടെ നടത്തിയ തിരിമറി കണ്ടെത്തിയതിനെത്തുടന്നാണ് നടപടിയെടുത്തത്. ലോക്കല്‍ കമ്മറ്റിയംഗവും, പിറവം പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍-സിഐടിയു സെക്രട്ടറി, മേഖല ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍-സിഐടിയു സെക്രട്ടറി, യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം എന്നീ ഭാരവാഹിത്വങ്ങളാണ് ജയന്‍ വഹിച്ചിരുന്നത്.

പാര്‍ട്ടിയുടെ ഗ്രൂപ്പു വഴക്കിന്റെ ഭാഗമായാണ് ജയനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വിഎസ് ഗ്രൂപ്പില്‍പ്പെട്ട ജയനെതിരെ നടപടിക്ക് തുടക്കമിടുന്നത് പിണറായി വിഭാഗം ലോക്കല്‍ കമ്മറ്റി പിടിച്ചെടുത്തതിന് ശേഷമാണ്. ആദ്യപടിയായി ജയനെതിരെ ആരോപണം ഉയര്‍ന്നിരുന്ന ബസ് തൊഴിലാളി സംഘത്തിന്റെ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും, ഇവിടുത്തെ കണക്കുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നതിന് നികുതിയായി ദിവസവും 30 രൂപാ വീതമാണ് വാങ്ങിയിരുന്നത്. 150-ലധികം ബസുകള്‍ സ്റ്റാന്റിലെത്തുന്നുണ്ട്. ഇതില്‍ നിന്നും ആനൗണ്‍സ്‌മെന്റ് ബൂത്തില്‍ ജോലി ചെയ്യുന്ന ആറ് തൊഴിലാളികള്‍ക്ക് വേതനം നല്‍കിയ ശേഷം ബാക്കി തുക ബാങ്കില്‍ അടയ്ക്കുകയാണ് ചെയ്തുവന്നിരുന്നത്. 12 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നാണ് ആരോപണം ഉയര്‍ന്നതെങ്കിലും, പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത് 4,80,000 രൂപയുടെയാണ്. ഇവിടുത്തെ കണക്കു സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ അവ്യക്തത തുടരുകയുമാണ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് 2005-ലും ജയനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുള്ളതാണ്.

ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി നിയോഗിച്ചത് ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയും, പിറവം നഗരസഭയുടെ പ്രതിപക്ഷ നേതാവുമായ ഡോ. അജേഷ് മനോഹര്‍, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ എം.കെ. രാജന്‍, ജേക്കബ് പോള്‍ എന്നിവരെയാണ്. ഇവരുടെ റിപ്പോര്‍ട്ട് ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് ഏരിയാ കമ്മറ്റി ഇത് അംഗീകരിക്കുകയും, ബ്രാഞ്ച് കമ്മറ്റികളില്‍ റിപ്പോര്‍ട്ടിംഗ് നടത്തിവരുകയുമാണ്.

Related posts