ഹാരിസണ്‍ തോട്ടത്തിനുചുറ്റുമുള്ള സൗരോര്‍ജവേലി ഭീഷണിയാകുന്നു

tcr-solarveliപാലപ്പിള്ളി: ഹാരിസണ്‍ മലയാളം കമ്പനി തോട്ടത്തിനു ചുറ്റും സ്ഥാപിച്ചിട്ടുള്ള സൗരോര്‍ജവേലി നാട്ടുകാര്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഭീഷണിയാകുന്നു.  കാരികുളം എസ്റ്റേറ്റ് അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രത്തോടു ചേര്‍ന്നുള്ള ഭാഗത്താണ് കമ്പനി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വേലി സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ ജീവഹാനിയുണ്ടാകാത്ത അളവിലുള്ള വൈദ്യുതിയാണ് കടത്തിവിടേണ്ടത്, എന്നാല്‍ കഴിഞ്ഞയാഴ്ച സൗരോര്‍ജ വേലിയില്‍ കുടുങ്ങിയ പശു ചത്തിരുന്നു. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്.

കുട്ടികളും വളര്‍ത്തുമൃഗങ്ങളും  വേലിയില്‍ തൊടുന്നത് വലിയ ദുരന്തങ്ങള്‍ക്കിടയാക്കുമെന്നാണ് നാട്ടുകാര്‍ ആശങ്കപ്പെടുന്നത്. വനാതിര്‍ത്തിയില്‍ വന്യമൃഗങ്ങളും പ്രദേശത്ത് മേയുന്ന പശുക്കളും തോട്ടത്തില്‍ കടക്കാതിരിക്കാനാണ് സാധാരണ വൈദ്യുതി വേലി സ്ഥാപിക്കുന്നത്. എന്നാല്‍ കൂടിയ അളവില്‍ വൈദ്യുതി കടത്തിവിടുന്നുവെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

സൗരോര്‍ജ വേലിക്കുപുറത്ത് കമ്പിവേലിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിക്കണമെന്നാണു ചട്ടം. എന്നാല്‍ കമ്പനി അധികൃതര്‍ അതിനു തയാറായിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സര്‍ക്കാരില്‍നിന്ന് കോടതി ഉത്തരവ് വഴി കമ്പനിക്കു ലഭിച്ച 13 ഹെക്ടര്‍ വനഭൂമിയാണ് വേലി കെട്ടി തിരിച്ചിരിക്കുന്നത്.

Related posts