അങ്കമാലി ബൈപാസ്; മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു

knr-cpimbjpkkd-congressഅങ്കമാലി: ബൈപാസിന്‍െറ പേരില്‍ അങ്കമാലിയില്‍ മുന്നണികള്‍ തമ്മിലുള്ള രാഷ്ട്രീയ പോര് രൂക്ഷമാകുന്നു. ഗതാഗതക്കുരുക്കും, അപകടങ്ങളും രൂക്ഷമായ ദേശിയപാതയും എംസി റോഡും സംഗമിക്കുന്ന അങ്കമാലിയില്‍ ബൈപാസ് നിര്‍മ്മിക്കുന്നതിനായിരുന്നു തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.

കന്നിയങ്കം കുറിച്ച കോണ്‍ഗ്രസിലെ റോജി എം.ജോണ്‍ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും ഇടതുമുന്നണിക്ക് ഭരണം കിട്ടുകയും ചെയ്ത സാഹചര്യത്തിലാണ് ബൈപാസ് പ്രശ്‌നം വീണ്ടും അങ്കമാലിയില്‍ സജീവ ചര്‍ച്ചയായിരിക്കുന്നത്. ഇക്കഴിഞ്ഞ ഉമ്മന്‍ചാണ്ടി ഭരണത്തില്‍ അങ്കമാലിയെ പ്രതിനിധീകരിച്ചിരുന്നത് ഇടത്പക്ഷത്തെ ജോസ് തെറ്റയിലായിരുന്നു. രാഷ്ട്രീയ പോര് മൂലം അക്കാലയളവില്‍ ബൈപാസ് യാഥാര്‍ഥ്യമായില്ല. അതിനിടെയാണ് തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രധാന വാഗ്ദാനമായി ബൈപാസ് ഉയര്‍ത്തിക്കാട്ടിയത്. ഇത്തവണ എന്തെല്ലാം തടസങ്ങളോ നീക്കുപോക്കുകളോ ഉണ്ടെങ്കിലും അഞ്ച് വര്‍ഷംകൊണ്ട് ബൈപാസ് യാഥാര്‍ഥ്യമാകുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഉറപ്പുണ്ട്. ഈ സാഹചര്യത്തിലാണ് ബൈപാസിന്‍െറ പിന്നില്‍ തങ്ങളുടെ പ്രയത്‌നമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരു മുന്നണികളും ശ്രമം ആരംഭിച്ചിരിക്കുന്നത്.

ഇടത് ഭരണത്തിന് ശേഷം റോജി എം.ജോണ്‍ എംഎല്‍എയെ ഒഴിവാക്കി ഇന്നസെന്റ് എംപിയുടെ അധ്യക്ഷതയില്‍ ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ബൈപാസിനെകുറിച്ച് സിഎസ്എയില്‍ ആലോചന യോഗം ചേരുകയുണ്ടായി. യോഗത്തില്‍ നിന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ വിട്ടുനിന്നു. ഒരാഴ്ചക്കകം റോജി എം.ജോണ്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ യുഡിഎഫ് നേതൃത്വത്തിലും ബൈപാസ് സംബന്ധിച്ച് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു. ഇടതുമുന്നണി പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. അതിനിടെ ചൊവ്വാഴ്ച തിരുവനന്തപുരത്തും അങ്കമാലി ബൈപാസ് പ്രശ്‌നം സജീവ ചര്‍ച്ച വിഷയമായിരിക്കുകയാണ്.

ആദ്യമായി നിയമസഭയിലത്തെിയ റോജി എം.ജോണ്‍ എംഎല്‍എ ചൊവ്വാഴ്ച നിയമസഭയില്‍ ആദ്യമായി ഉന്നയിച്ച സബ്മിഷന്‍ അങ്കമാലി ബൈപാസിനെ സംബന്ധിച്ചായിരുന്നു. എന്തെല്ലാം തടസങ്ങളുണ്ടെങ്കിലും അവയെല്ലാം പരിഹരിച്ച് ബൈപാസ് യാഥാര്‍ഥ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എംഎല്‍എക്ക് ഉറപ്പ് നല്‍കി. 5.97 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് നിര്‍ദ്ദിഷ്ട ബൈപാസെന്നും 45 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന ബൈപാസിന് 1100 കോടി ചെലവ് പ്രതീക്ഷിക്കുന്നതായും പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി എംഎല്‍എയെ അറിയിച്ചു.

അതിനിടെ അങ്കമാലി ബൈപാസ് ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്നസെന്‍റ് എംപിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അങ്കമാലി മണ്ഡലം നേതാക്കള്‍ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്കു നിവേദനം സമര്‍പ്പിച്ചു. അഞ്ച് വര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ബൈപാസിന് പദ്ധതി ആവിഷ്കരിച്ച് ഫണ്ടനുവദിച്ചിട്ടും ഇക്കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാത്ത സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്നു നേതാക്കള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

നേതാക്കളായ ജോസ് തെറ്റയില്‍, പി.ജെ.വര്‍ഗീസ്, കെ.കെ.ഷിബു, ബെന്നി മൂഞ്ഞേലി, സി.ബി.രാജന്‍, ജോണി തോട്ടങ്കര എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്. അതേസമയം അങ്കമാലിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ലക്ഷ്യമിടുന്ന ബൈപാസ് അശാസ്ത്രീയവും അധിക ചെലവുമാണെന്നും മേല്‍പ്പാലമാണു ശാശ്വത പരിഹാരമെന്നും ബിജെപി വാര്‍ത്ത സമ്മേളനത്തിലും ചൂണ്ടിക്കാട്ടി. മേല്‍പ്പാലം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരിനു പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളതായും നേതാക്കള്‍ പറഞ്ഞു.

Related posts