കൊല്ലം: ശക്തമായ മഴയെ തുടർന്ന് ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം. കുന്നത്തൂർ, പുനലൂർ, പത്തനാപുരം താലൂക്കുകളിൽ മഴയ്ക്കൊപ്പം ഉണ്ടായ കാറ്റിലാണ് കൂടുതലും നാശം സംഭവിച്ചത്. മഴയിൽ ജില്ലയിൽ രണ്ട് മരണവും സംഭവിച്ചു. ചവറ തേവലക്കര കോയിവിള അജി ഭവനത്തിൽ ബനഡിക്ട് മരം മുറിക്കുന്നതിനിടെ വീണ് പരിക്കേറ്റാണ് മരിച്ചത്. വീടിന് മുകളിൽ വീണ മരം മുറിച്ച് മാറ്റുന്നതിനിടെയാണ് സംഭവം.
ചവറ തേവലക്കരയിൽ 12 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. കൂഴംകുളങ്ങര വടക്കതിൽ അനൂപ് കൂട്ടുകാരുമൊത്ത് വെള്ളക്കെട്ടിൽ കളിക്കവെ എർത്ത് ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. പലയിടത്തും മരം വീണ് ഗതാഗതതടസമുണ്ടായി. ഇത്തിക്കര ആറ് കരകവിഞ്ഞൊഴുകുകയാണ്. കരുനാഗപ്പള്ളി താലൂക്കിൽ രണ്ട് വീടുകൾ പൂർണമായും 24 വീടുകൾക്ക് ഭാഗികമായി കേടുപാടുകളുണ്ടായി. കൊട്ടാരക്കര താലൂക്കിൽ ഒരു വീട് പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും നശിച്ചു. കുന്നത്തൂർ താലൂക്കിൽ മൂന്ന് വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
കരുനാഗപ്പള്ളി വില്ലേജിൽ 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി താലൂക്കിൽ രണ്ടും കൊല്ലം താലൂക്കിൽ ഒന്നും ദുരിതാശ്വാസ ക്യാന്പുകൾ തുറന്നെങ്കിലും കരുനാഗപ്പള്ളിയിലെ ആംഗൻവാടിയിലെ ദുരിതാശ്വാസ ക്യാന്പിലുണ്ടായിരുന്നവർ വീടുകളിലേയ്ക്ക് മടങ്ങി. ഓച്ചിറ വേലുക്കുട്ടി സ്മാരക മന്ദിരത്തിലും കൊല്ലം താലൂക്കിലെ കൊറ്റങ്കര ഗോപികാസദനം എൽപി സ്കൂളിലുമാണ് മറ്റ് ക്യാന്പുകൾ.
പുനലൂർ മണിയാർ അഷ്ടമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ വിവാഹ ഓഡിറ്റോറിയം സമീപത്തെ മണ്‍തിട്ട ഇടിഞ്ഞുവീണ് ഭാഗിമായി നശിച്ചു. കൊല്ലം-തിരുമംഗലം ദേശീയപാതയിലെ തമിഴ്നാട് അതിർത്തിയോട് ചേർന്ന കോട്ടവാസലിൽ കൂറ്റൻ മരശിഖരം ഒടിഞ്ഞ് റോഡിലേയ്ക്ക് വീണതുമൂലം ഗതാഗതം തടസപ്പെട്ടു. ഇതുമൂലം വനമധ്യത്തിലൂടെയെത്തിയ യാത്രക്കാർ ഒരു മണിക്കൂർ വനത്തിൽ അകപ്പെട്ടു.
തെന്മല എംഎസ്എല്ലിലെ ഇടുങ്ങിയ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതടസത്തിന് കാരണമായി. ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്ന ഇവിടെ കനത്ത മഴയിൽ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടാണ് ഭീഷണിയുയർത്തുന്നത്. എംഎസ്എല്ലിലെ പാതയോഗം ഇടിഞ്ഞ് കഴുതുരുട്ടി ആറ്റിലേയ്ക്ക് വീണ ഇവിടെ മഴ കനത്താൽ മണ്ണൊലിപ്പ് രൂക്ഷമാകും. ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ എംഎസ്എല്ലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തകർത്തുപെയ്യുന്ന മഴ ആര്യങ്കാവ്, തെന്മല, കരവാളൂർ, പിറവന്തൂർ പഞ്ചായത്തുകളിലും വ്യാപക നാശം വിതച്ചു.
അഞ്ചലിൽ കനത്ത മഴയിൽ നിർമാണത്തിലിരുന്ന റോഡിലേക്ക് മണ്ണും, കൂറ്റൻ പാറകളും, മരങ്ങളും വീണു. അച്ചൻകോവിൽ ആറ് കരകവിഞ്ഞൊഴുകുന്നതുമൂലം ഇരുകരകളിലും താമസിക്കുന്നവർ നദി മുറിച്ചുകടക്കാൻ കഴിയാതെ ഒറ്റപ്പെട്ട നിലയിലാണ്. തെന്മല അണക്കെട്ട് പ്രദേശത്ത് മഴ ശക്തമായതോടെ ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നുവിടാൻ ആലോചനയുണ്ടെന്ന് കെഐപി അധികൃതർ അറിയിച്ചു. 112.71 മീറ്റർ ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്. 115 മീറ്ററായി ജലനിരപ്പുയർന്നാൽ ഷട്ടറുകൾ തുറക്കും. വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്.
തേവലക്കര: ഞായറാഴ്ച പെയ്ത മഴയിൽ മരം വീണ് ഗതാഗതം സ്തംഭിച്ചു. സംസ്ഥാന പാതയായ ടൈറ്റാനിയം-ശാസ്താംകോട്ട റോഡിൽ അരിനല്ലൂർ കോട്ടൂർ മുക്കിന് സമീപത്ത് നിന്ന മരം ആണ് വീണത്. സ്വകാര്യ കേബിൾ ശൃംഖയലുടെ കന്പികൾ, വൈദ്യുത കന്പികൾ എന്നിവ തകർത്താണ് മരം റോഡിന് നടുക്ക് വീണത്. ഇത് കാരണം ഈ ഭാഗത്തേക്കുളള ഗതാഗതം പൂർണമായും നിലച്ചിരുന്നു. സംഭവം അറിഞ്ഞ് ചവറ അഗ്നി സുരക്ഷാ നിലയത്തിലെ സേനാംഗങ്ങളെത്തി മണിക്കൂറുകൾ എടുത്താണ് വീണ മരം മുറിച്ച് മാറ്റിയത്.
പുനലൂർ: കിഴക്കൻ മേഖലയിൽ മഴ കനത്തു. വ്യാപക നാശനഷ്ടം. രണ്ട് വീടുകൾ ഭാഗീകമായി തകർന്നു. കുളത്തൂപ്പുഴ ആഷിക് മൻസിലിൽ സലിം, ചണ്ണപ്പേട്ട റാഹേൽ കോട്ടേജിൽ റാഹേലമ്മ എന്നിവരുടെ വീടുകളാണ് ഭാഗീകമായി തകർന്നത്. കനത്ത കാറ്റിലും മഴയിലുമാണ് വീടുകൾ തകർന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തെന്മല ഡാമിൽ 112 മീറ്റർ വരെ ജലനിരപ്പ് ഉയർന്നു. കിണറുകളും മറ്റ് ജലാശയങ്ങളും നിറഞ്ഞു കവിഞ്ഞ നിലയിലാണ്. ഒന്നര മാസമായി കിഴക്കൻ മേഖലയിൽ മഴ ശക്തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയിൽ ജനജീവിതവും ദുസഹമായിട്ടുണ്ട്. കൂലിപ്പണിക്കാരും ടാപ്പിംഗ് തൊഴിലാളികളുമെല്ലാം പണിയില്ലാതെ നരകയാതന അനുഭവിക്കുന്നു. ടാക്സി വാഹനങ്ങൾക്കും ഓട്ടമില്ലാത്ത അവസ്ഥയാണ്. മഴയായാൽപ്പിന്നെ ജനം പുറത്തിറങ്ങാൻ മടിക്കുന്നു. കനത്ത മഴയെത്തുടർന്ന് വ്യാപകമായ കൃഷിനാശവുമുണ്ടായി. കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിന്ന് കൃഷികൾ നശിച്ചു.
ചേന്പ്, ചേന, വാഴകൃഷികളെല്ലാം നശിച്ച നിലയിലാണ്. ഇഞ്ചി കൃഷികളും വെള്ളത്തിലായിട്ടുണ്ട്. മഴ കനത്തതോടെ കിഴക്കൻ മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. അച്ചൻകോവിൽ, ആര്യങ്കാവ് മേഖലകളിലാണ് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നത്. അഞ്ചൽ, കരവാളൂർ, പുനലൂർ മേഖലകളിലാണ് കൃഷിനാശം വ്യാപകമായിട്ടുള്ളത്. ഇലക്ട്രിക് ലൈനുകളിലും മറ്റും മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് ചിലയിടങ്ങളിൽ റോഡുഗതാഗതവും താറുമാറായി.
പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ തോരാതെ പെയ്യുന്ന മഴയില്‍ നിര്‍ധന കുടുംബത്തിന്റെ വീട് തകര്‍ന്നു. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഇടത്തറ എം എന്‍ നഗറില്‍ താന്നിമൂട്ടില്‍ വീട്ടില്‍ ജമീലയുടെ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയായിരുന്നു സംഭവം.ശക്തമായ മഴയെ തുടര്‍ന്ന് അടുക്കള ഭാഗമാണ് ആദ്യം തകര്‍ന്ന് വീണത്. പിന്നാലെ മറ്റ് ഭാഗങ്ങളും ഇടിയുകയായിരുന്നു . മണ്‍കട്ട ഉപയോഗിച്ച് നിര്‍മിച്ച ഓട് മേഞ്ഞ വീടാണ് തകര്‍ന്നത്.
ജമീലയുടെ മകന് നജീബും മരുമകള്‍ ഷെറീനയും പേരക്കുട്ടികളും ഈ സമയം വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. ശബ്ദം കേട്ട് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി.വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടാതെ മലയോര മേഖലയിലെ മിക്ക വയലേലകളിലും വെളളം കയറിയതിനെ തുടര്‍ന്ന് കൃഷികള്‍ നശിച്ചു. തോടുകളും കനാലുകളും കരകവിഞ്ഞാണ് ഒഴുകുന്നത്. കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.