പേരൂര്‍ക്കട: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കല്‍മണ്ഡപം പൊളിച്ച സംഭവത്തില്‍ ഉണ്ടായ വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ഇതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ പലതും കഴമ്പില്ലാത്തതാണെന്നും കളക്ടര്‍ ബിജുപ്രഭാകര്‍ പറഞ്ഞു. കളക്ടറേറ്റ് ക്യാമ്പ് ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കല്‍മണ്ഡപം പൊളിച്ച സംഭവത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതായിരുന്നു. നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആണ് പൊളിക്കല്‍ നടന്നത്. കല്‍മണ്ഡപം പൊളിച്ചു പണിയുക എന്നതായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ തീരുമാനം.
ഇത് നടപ്പാക്കുകയാണ് നിര്‍മിതി കേന്ദ്രം ചെയ്തത്. എന്നാല്‍ രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ബോധ്യപ്പെടുത്താനാവാത്തത് പ്രതിഷേധത്തിനിടയാക്കി. എന്തായാലും ഒരു മാസത്തിനുള്ളില്‍ കല്‍മണ്ഡപം പുനര്‍നിര്‍മിക്കുമെന്നും കളക്ടര്‍ പറഞ്ഞു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ മണ്ഡപം പൊളിക്കുന്നതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞത് അവാസ്തവമാണ്. കല്‍മണ്ഡപം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പങ്കെടുത്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. പുരാവസ്തു വകുപ്പ് ഡയറക്ടര്‍ പങ്കെടുത്ത ചിത്രങ്ങളും കളക്ടര്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചു. തന്നെ വിമര്‍ശിക്കുന്നവര്‍ അമ്പലത്തിനു മുന്നിലായി ടോയ്ലറ്റ് സ്ഥാപിച്ച് മാലിന്യം പത്മതീര്‍ഥത്തിലേക്ക് ഒഴുക്കുന്നവരെക്കുറിച്ച് ഒന്നും പറയാത്തതെന്തെന്നും കളക്ടര്‍ ചോദിച്ചു. ഭക്തര്‍ക്കായുള്ള നടപ്പാതയും സ്നാനഘട്ടവും ഒരുക്കുവാനും ക്ഷേത്രഭരണസമിതി തീരുമാനിച്ചിരുന്നു.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ഇവിടെ വികസനം വന്നാല്‍ ഒഴിഞ്ഞുപോകേണ്ടി വരുമെന്ന് ഉറപ്പുള്ള ചിലരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്കു പിന്നിലെന്നും കളക്ടര്‍ ആരോപിച്ചു. കല്യാണമണ്ഡപങ്ങളിലെ മാലിന്യങ്ങള്‍ വരെ ക്ഷേത്രത്തിന്റെ പരിസരത്ത് ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ശക്തമായി ഇടപെട്ടതുകൊണ്ടാണ് ഇവ നിലച്ചത്. ഏറെ പണിപ്പെട്ടും പണം ചെലവാക്കിയും പദ്മതീര്‍ഥക്കുളം നവീകരിച്ചുവെങ്കിലും ക്ഷേത്രത്തിനു സമീപത്തെ മൂത്രപ്പുരയില്‍ നിന്നുള്ള മാലിന്യങ്ങള്‍ കുളത്തിലേക്ക് ഇറങ്ങിയതോടെ ചെയ്തതെല്ലാം പാഴായി.
മറ്റു ചില കല്‍മണ്ഡപങ്ങളും സംരക്ഷണഭിത്തികളും തകര്‍ച്ചാഭീഷണിയിലാണെന്നും കളക്ടര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ കല്മണ്ഡപത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ പുരാവസ്തു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഇവരുടെ മേല്‍നോട്ടത്തില്‍ നിര്‍മിതികേന്ദ്രം പണി പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ അറിയിച്ചു.