കാരപ്പൊറ്റ ഗ്രാമത്തിലെ സിനിമാക്കാരന്‍ ഭവദാസ് ഓര്‍മയായി

pkd-sivadasവടക്കഞ്ചേരി:  നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയിലൂടെ കണ്ണമ്പ്ര കാരപ്പൊറ്റ ഗ്രാമത്തെ സിനിമയുടെ മഹാലോകത്തെത്തിച്ച കാരപ്പൊറ്റ കെ.വി. ഭവദാസ് (83) ഓര്‍മയായി. ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്കാരം ഇന്നുരാവിലെ പത്തിന് തിരുവില്വാമല ഐവര്‍മഠത്തില്‍ നടന്നു.നിണമണിഞ്ഞ കാല്പാടുകള്‍ ഉള്‍പ്പെടെ അരഡസനോളം സിനിമകളുടെ നിര്‍മാതാവായിരുന്നു കര്‍ഷകനായ ഭവദാസ്. ഏറ്റവും നല്ല മലയാളചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചതോടെയാണ് ഭവദാസ് ശ്രദ്ധേയനാകുന്നത്.

1960കളില്‍ സിനിമയ്ക്കു വേണ്ടി പതിനായിരങ്ങള്‍ മുടക്കാന്‍ ധൈര്യം കാണിച്ച സിനിമാ കമ്പക്കാരില്‍ ഒരാളായിരുന്നു. അന്നത്തെ മുന്‍നിര ആര്‍ട്ടിസ്റ്റുകളായ പ്രേംനസീര്‍, അംബിക, മധു, ബഹദൂര്‍, ഷീല എന്നിവരായിരുന്നു നിണമണിഞ്ഞ കാല്പാടുകളിലെ അഭിനേതാക്കള്‍. നടി ഷീല സിനിമയിലേക്കു കടന്നുവരുന്ന കാലഘട്ടം കൂടിയായിരുന്നുവത്. എന്നാല്‍ ഈ സിനിമാ ഷൂട്ടിംഗിനിടെയാണ് ചൈനായുദ്ധം ആരംഭിച്ചത്.

സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പട്ടാളക്കാരന്റെ ഓര്‍മകളും ജീവിതവും പങ്കുവയ്ക്കുന്ന സിനിമാ ഷൂട്ടിംഗിനായി പട്ടാളക്യാമ്പുകളില്‍ നിന്നാണ് സാധനങ്ങളെല്ലാം വാടകക്കെടുത്തിരുന്നത്. യുദ്ധം ആരംഭിച്ചപ്പോള്‍ ഇതെല്ലാം ക്യാമ്പിലേക്കു തിരിച്ചുനല്‌കേണ്ടിവന്നു. ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കാനും ചെലവുകള്‍ വര്‍ധിക്കാനും ഇതിടയാക്കി.യുദ്ധം അവസാനിച്ചശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. ഇതിനിടെ സാമ്പത്തിക ഞെരുക്കവുമുണ്ടായി. ഒടുവില്‍ ഏറെ കഷ്ടതകള്‍ക്കൊടുവിലാണ് പടം റിലീസ് ചെയ്തതെന്നു 2005 ല്‍ ദീപികയ്ക്കു അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഭവദാസ് പറഞ്ഞിരുന്നു.മൂന്നു കഥാപാത്രങ്ങളെമാത്രം വച്ച് സിനിമ നിര്‍മിക്കണമെന്നു ഈയടുത്തകാലത്തും വലി മോഹമുണ്ടായിരുന്നെങ്കിലും നടന്നില്ല.

Related posts