കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടം: ഡ്രൈവറുടെ പരിചയക്കുറവാണ് കാരണമെന്നു ഫയര്‍ഫോഴ്‌സ്

ALP-ACCIDENTകോട്ടയം: ഏറ്റുമാനൂരിനടുത്ത് പേരൂരില്‍ കാര്‍ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍. കാര്‍ ബൈക്കിലിടച്ചശേഷം പാലത്തിന്റെ കൈവരി തകര്‍ത്തു തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറോടിച്ചിരുന്നയാള്‍ക്കു റോഡിനെക്കുറിച്ചുള്ള പരിചയക്കുറവാണ് അപകടകാരണമെന്നാണ് ഫയര്‍ഫോഴ്‌സ് നല്കുന്ന സൂചന.

അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. കാര്‍ ഓടിച്ചിരുന്ന കായംകുളം വിജയ നിവാസില്‍ അരുണ്‍ വിജയന്‍(28) ആണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ കടുത്തുരുത്തി സ്വദേശി വെളുത്തേടത്തുപറമ്പില്‍ വിനീത്(27), മുട്ടുചിറ കാപ്പുംന്തല സ്വദേശി പുറപ്പറമ്പില്‍ മനു ഭാസ്ക്കര്‍ (26) എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരായ രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 10. 30നു ഏറ്റുമാനൂര്‍- പേരൂര്‍ റോഡിലെ പേരൂര്‍ കരിമ്പന പാലത്തില്‍  നിന്നാണ്  കാര്‍ തോട്ടിലേക്കു മറിഞ്ഞത്. റോഡിലെ ഹംമ്പ് ചാടി നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ എതിര്‍ദിശയില്‍ നിന്നുമെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചശേഷം പാലത്തിന്റെ കൈവരി തകര്‍ത്തു അപ്രോച്ച് റോഡിനും പാലത്തിനുമിടയില്‍ നിന്നും താഴേക്കു മറിയുകയായിരുന്നു.

അരുണും രണ്ടു സുഹൃത്തുക്കളുമാണു അപകടത്തില്‍പ്പെട്ട മഹീന്ദ്ര എസ്‌യുവി കാറിലുണ്ടായിരുന്നത്. ഇവര്‍ എറണാകുളത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി കായംകുളത്തിനു മടങ്ങുകയായിരുന്നു. അപകടമുണ്ടായ ഉടന്‍ തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നു അരുണിനെയും ബൈക്കിലുണ്ടായിരുന്ന മനുവിനെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അരുണിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചു എത്തിയ ഫയര്‍ഫോഴ്‌സാണു വീനിതിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞു ഏറ്റുമാനൂര്‍ എസ്‌ഐ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസും സ്ഥലത്തെത്തിയിരുന്നു.

Related posts