കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്പ്പിച്ച കേസ്: പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് കൊടിക്കുന്നില്‍

klm-KODIKUNNILകരുനാഗപ്പള്ളി  പുതിയകാവില്‍ ഐഎന്‍ടിയുസി യൂണിറ്റ് കണ്‍വീനര്‍ അന്‍സാറിനെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച എസ്ഡിപിഐക്കാരായ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. എഡിഎഫ്- എസ്ഡിപിഐ ഗൂഢാലോചനയുടെ ഫലമായാണ് ഈ ആക്രമണമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ സഹായിക്കുന്ന നിലപാടാണ്  എസ്ഡിപിഐ സ്വീകരിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി.

11 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് എസ്ഡിപിഐ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അന്‍സാറിനെ കൊടിക്കുന്നില്‍ സുരേഷ് സന്ദര്‍ശിച്ചു. കെ.സി.വേണുഗോപാല്‍.എം.പി, സി.ആര്‍.മഹേഷ്, കെ.സി രാജന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അന്‍സാറിനെ കാണാനെത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വി.പ്രകാശുമായി കൊടിക്കുന്നില്‍ ചര്‍ച്ച നടത്തുകയും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് കമ്മീഷണര്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന കരുനാഗപ്പള്ളി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അന്വേഷണത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളിയില്‍ യുഡിഎഫിനുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ചയില്‍ അസൂയ പൂണ്ട എല്‍ഡിഎഫ് – എസ്ഡിപിഐ ക്കാര്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വേണ്ടി ഗൂഢാലോചന നടത്തിയതിന്റെ ഫലമാണ് ഈ അക്രമമെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.

Related posts