ദിലീപും കാവ്യയും വീണ്ടും; പ്രതീക്ഷയില്‍ പ്രേക്ഷകസമൂഹം; എട്ടു വര്‍ഷത്തിനു ശേഷം ഒരു അടൂര്‍ ചിത്രം

dilleepഗിരീഷ് പരുത്തിമഠം

ചലച്ചിത്രമേഖലയൊന്നാകെ ശ്രദ്ധിച്ച ഒരു വര്‍ത്തമാനമാണ് ഇന്നലെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്- പിന്നെയും എന്ന തന്റെ പുതിയ സിനിമയില്‍ ദിലീപും കാവ്യാ മാധവനും അഭിനയിക്കുന്നു. മലയാളത്തെ സംബന്ധിച്ചിടത്തോളം ഹിറ്റ് ജോടികളുടെ ഗണത്തില്‍ ഏറെ ശോഭിച്ചിരുന്ന വരാണ് ദിലീപും കാവ്യയും. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ മുകുന്ദനും രാധയും ആയാണ് ആദ്യമായി ഈ കൂട്ടുകെട്ട് പ്രത്യക്ഷപ്പെട്ടത്-1999- ല്‍. കാവ്യ നായികയായി ആദ്യം അഭിനയിച്ച സിനിമയും ഇതു തന്നെ. തുടര്‍ന്നുള്ള പതിനേഴ് വര്‍ഷത്തിനിടയില്‍ ഈ നക്ഷത്രങ്ങള്‍ പല ചിത്രങ്ങളിലും ഒരുമിച്ചു. ഡാര്‍ലിംഗ് ഡാര്‍ലിംഗ് ആയിരുന്നു ഇരുവരുടെയും അടുത്ത സംരംഭം.

റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണത്തില്‍ കണ്ണപ്പന്റെയും ദാസപ്പന്റെയും പൊന്നോമന പെങ്ങളായ ദേവൂട്ടി (കാവ്യ) ശത്രുഘ്‌ന (ദിലീപ്) ന്റെ മനസ്സില്‍ മാത്രമല്ല, പ്രേക്ഷകഹൃദയത്തിലും ഇടം നേടി. അതേ വര്‍ഷം തന്നെ ഈ ജോടികള്‍ വിനയന്‍ ചിത്രമായ രാക്ഷസരാജാവില്‍ അപ്പുവും ഡെയ്‌സിയുമായി തിളങ്ങി. ദോസ്ത് എന്ന തുളസീദാസ് ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടതും 2001- ലാണ്.

ഈ ജോടികളുടെ മികച്ച പ്രകടനത്തിന് വീണ്ടും കളമൊരുക്കിയത് സാക്ഷാല്‍ ലാല്‍ ജോസ് തന്നെ. മീശ മാധവനിലെ നായക കഥാപാത്രത്തിന് ദിലീപ് ജീവന്‍ പകര്‍ന്നപ്പോള്‍, കള്ളന്റെ മനം കവര്‍ന്ന രുഗ്മിണിയെ കാവ്യ തന്മയത്വത്തോടെ അവതരിപ്പിച്ചു. ജനപ്രിയ നായകനായി ഉയര്‍ന്ന ദിലീപും മികച്ച അഭിനേത്രികളിലൊരാളായ കാവ്യയും തിളക്കം എന്ന ചിത്രത്തിലൂടെ മലയാളത്തിന് മറ്റൊരു ഹിറ്റ് സമ്മാനിച്ചു. ജയരാജായിരുന്നു സംവിധായകന്‍. അക്ബര്‍ ജോസ് അണിയിച്ചൊരുക്കിയ സദാനന്ദന്റെ സമയത്തില്‍ സദാനന്ദനായി ദിലീപും ഭാര്യ സുമംഗലയായി കാവ്യയും ഗംഭീര പ്രകടനം കാഴ്ചവച്ചു.

കുടുംബത്തിന് വാത്സല്യനിധിയായ ഉണ്ണി ദാമോദരന്‍ മറ്റൊരിടത്ത് വാളയാര്‍ പരമശിവമാണ്. ജോഷിയുടെ റണ്‍വേയിലെ ഈ നായകന്‍ ദിലീപിന്റെ കൈകളില്‍ ഭദ്രമായിരുന്നു. ഉണ്ണിയെക്കുറിച്ചുള്ള സകല സത്യങ്ങളും തിരിച്ചറിഞ്ഞിട്ടും അയാളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഗോപികയുടെ റോളില്‍ കാവ്യയും തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം നിര്‍വഹിച്ചു. 2004- ല്‍ പുറത്തിറങ്ങിയ കമലിന്റെ പെരുമഴക്കാലത്തിലും ദിലീപും കാവ്യയും അഭിനയിച്ചു. എന്നാല്‍ ചിത്രത്തില്‍ ദിലീപിന്റെ ജോടിയായി മീരാ ജാസ്മിനും കാവ്യയുടെ ജോടിയായി വിനീതുമായിരുന്നു. ഗംഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ കാവ്യയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചു.

ജോണി ആന്റണിയുടെ കൊച്ചി രാജാവ് എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായ ഉണ്ണിയെയും അശ്വതിയെയും അവതരിപ്പിച്ച ജോടികള്‍ ഹിറ്റുകള്‍ തുടര്‍ക്കഥയാക്കി. ജോഷിയുടെ ലയണ്‍ എന്ന സിനിമയില്‍ ഉണ്ണിയെന്ന ബി. കൃഷ്ണകുമാറിനെ ദിലീപും അയാളുടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടിയ ശാരി എന്ന ശാരികയെ കാവ്യയും മികവുറ്റതാക്കി. ഇന്‍സ്‌പെക്ടര്‍ മാധവന്‍കുട്ടിയും സേതുലക്ഷ്മി ഐഎഎസും- ജോണി ആന്റണിയുടെ ഇന്‍സ്‌പെക്ടര്‍ ഗരുഡിലെ ഈ പ്രധാന കഥാപാത്രങ്ങളായി ദിലീപും കാവ്യയും മത്സരിച്ച് അഭിനയിച്ചു. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഉള്‍പ്പെട്ട ജോഷിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ട്വന്റി-20 യില്‍ ദിലീപും കാവ്യയും അഭിനേതാക്കളായിരുന്നു. എന്നാല്‍ അവര്‍ ജോടികളായിരുന്നില്ല.  മമാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചാ എന്ന ചിത്രവും ദിലീപ്- കാവ്യ ജോടികളുടെ വിജയഗാഥയായി. പാപ്പിയായി ദിലീപ് തകര്‍ത്താടിയപ്പോള്‍ അധ്യാപികയും പഞ്ചായത്ത് അംഗവുമായ ആനിയായി കാവ്യയും ശോഭിച്ചു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ ജോഷി ഈ താരജോടികളെ വീണ്ടും പ്രേക്ഷക സമക്ഷത്തില്‍ അവതരിപ്പിച്ചു. പിതാവിന്റെ താത്പര്യപ്രകാരം വൈദികനാകാന്‍ പോയ ജോജി (ദിലീപ്) യുടെ മനസ്സിളക്കിയ മാലാഖയായിരുന്നു മന്ത്രിപുത്രിയായ മീനാക്ഷി (കാവ്യ).  അക്കു അക്ബര്‍ സംവിധാനം ചെയ്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയായിരുന്നു ഇരുവരും ഒരുമിച്ച് അഭിനയിച്ച ഒടുവിലത്തെ ചലച്ചിത്രം. മുക്കം ഷാജഹാന്‍, രവി എന്നീ കഥാപാത്രങ്ങളെ ദിലീപും മേരി വര്‍ഗീസ്, സുലേഖ എന്നിവരെ കാവ്യയും ജീവസ്സുറ്റതാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011 -ലെ മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ലഭിച്ചു.

മലയാളത്തിലെ മികച്ച താരജോടികളായും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ദിലീപും കാവ്യയും ചെറിയൊരു ഇടവേളയ്ക്കു ശേഷം ഒരുമിക്കുന്നത് അടൂര്‍ ചിത്രത്തിലാണെന്നത് ഇരുവര്‍ക്കും ഒരേസമയം ആഹ്ലാദവും അഭിമാനവുമേകുന്ന വസ്തുതയാണ്. കാവ്യ നേരത്തെ നാലു പെണ്ണുങ്ങള്‍ എന്ന അടൂര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദിലീപ് ആദ്യമായാണ് അടൂരിന്റെ സിനിമയുടെ ഭാഗമാകുന്നത്.

Related posts