പാം കോസ്റ്റ്, ഫ്ലോറിഡ: മാതാവിനെ കുത്തി കൊലപ്പെടുത്തിയ മകന് 50 വർഷത്തെ ജയിൽ ശിക്ഷ. നഥനിയേൽ ഷിമ്മലിനാണ് (25) ഫ്ലോറിഡ സർക്യൂട്ട് ജഡ്ജ് ടെറൻസ് പെർകിൻസ് ശിക്ഷ വിധിച്ചത്. ബുധനാഴ്ചയാണ് വിധി പ്രസ്താവിച്ചത്.
2017 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായി വാക്ക് തർക്കത്തിനൊടുവിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്ന് അറുപതുകാരിയായ മാതാവ് മിഷൽ മകൻ നഥനിയേലിനോട് പറഞ്ഞതാണ് ഇയ്യാളെ പ്രകോപിപ്പിച്ചത്.
തുടർന്ന് കത്തിയെടുത്ത് കഴുത്തിലും നെഞ്ചിലും അവസാനം പുറത്തും നിരവധി തവണ കുത്തുകയായിരുന്നു. രക്തം വാർന്നു മാതാവ് മരിക്കുന്നതുവരെ മകൻ അടുത്തുനിന്നിരുന്നു. പിന്നീട് മകൻ തന്നെയാണ് 911 ൽ വിളിച്ച് പോലീസിനെ അറിയിച്ചത്.
വീട്ടിൽ അതിക്രമിച്ചു കടന്ന മോഷ്ടാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്. തുടർന്നു പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
ജോലിക്ക് പോകാത്തതെന്താണെന്നും ഉടൻ ജോലി കണ്ടുപിടിച്ചില്ലെങ്കിൽ വീട്ടിൽ നിന്നും പുറത്താക്കുമെന്നും പറഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്നും പ്രതി മൊഴി നൽകി. മാത്രവുമല്ല വിവാഹ ബന്ധം വേർപെടുത്തിയ പിതാവിനെ മാതാവ് വീട്ടിൽ നിന്നും പുറത്താക്കിയിരുന്നതായും മകൻ പറഞ്ഞു.
സംഭവത്തിനുശേഷം പ്രതി ചെയ്ത തെറ്റിൽ പശ്ചാത്താപം പ്രകടിപ്പിച്ചിരുന്നു. താൻ ചെയ്ത തെറ്റിന് ദൈവം മാപ്പു തരികയില്ല എന്നാണ് നഥനിയേൽ കോടതിയിൽ പറഞ്ഞത്. മാതാപിതാക്കളുടെ തകരുന്ന വിവാഹബന്ധത്തിനു മറ്റൊരു സാക്ഷി പത്രമാണ് ഈ സംഭവം.
റിപ്പോർട്ട്: പി.പി. ചെറിയാൻ