കൊച്ചി: കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍ പോലീസിനെത്തിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹെക്കോടതി ജഡ്ജി ജസ്റ്റീസ് വി.ചിദംബരേഷ് രജിസ്ട്രാര്‍ക്കു നല്കിയ കത്ത് പൊതുതാത്പര്യ ഹര്‍ജിയായി പരിഗണിക്കുമ്പോളായിരുന്നു ജസ്റ്റീസ് തോട്ടത്തില്‍ ബി.രാധാകൃഷ്ണന് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റെ പരാമര്‍ശങ്ങള്‍. എന്തുകൊണ്ട് പോലീസ് വെടിക്കെട്ട് തടഞ്ഞില്ലെന്നും അന്വേഷണത്തിന്റെ കാര്യക്ഷമതയില്‍ സംശയമെന്നും ഹൈക്കോടതി. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ സാധിക്കാത്തത് നിയമവ്യവസ്ഥയുടെ പരാജയമാണെന്നും കോടതി ചുണ്ടിക്കാട്ടി.
അപകടം തടയുന്നതില്‍ പോലീസിനു വീഴ്ച പറ്റി. കുറ്റം തടയേണ്ട ഉത്തരവാദിത്വം പോലീസിനാണെന്നും കുറ്റക്കാര്ക്കേതിരെ കര്‍ശന നടപടിയെടുക്കേണ്ടതായിരുന്നുവെന്നും കോടതി. എത്ര കിലോഗ്രാം വെടിമരുന്നുകള്‍ ഉപയോഗിച്ചുവെന്ന കോടതിയുടെ ചോദ്യത്തിനു വ്യക്തമായ മറുപടിനല്ക്കണമെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിനോട് കോടതി ആവശ്യപ്പെട്ടു. ഒരു കോണ്‍സ്റ്റബിള്‍ പോലും അറിയാതെയാണോ ഇത്രയധികം സ്ഫോടക വസ്തുക്കള്‍ വെടിക്കെട്ട് കരാറുകാര്‍ ക്ഷേത്രപരിസരത്ത് കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.
വെടിക്കെട്ട് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനം നടന്നുവെന്നും കോടതി. വെടിക്കെട്ട് നടത്തരുതെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് ആരോ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും നിലവിലെ അന്വേഷണം മതിയോ എന്നും കോടതി ചോദിച്ചു.
ഉഗ്രശബ്ദത്തോടെയുള്ള രാത്രി വെടിക്കെട്ടുകളും ഹൈക്കോടതി നിരോധിച്ചു. പകല്‍ ശബ്ദതീവ്രത കുറഞ്ഞ വെടിക്കെട്ട് ആവാം. 140 ഡെസിബല്‍ വരെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയം അനുവദിക്കാവൂ എന്നും ഹൈക്കോടതി ഉത്തരവിട്ടു.
സൂര്യന് അസ്തമിച്ചതിനു ശേഷവും നേരം പുലരുന്നതിനു മുന്‍പും വെടിക്കെട്ടുകള്‍ പാടില്ലെന്നാണു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി, എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.