കുമരകം: അനധികൃതമായി മദ്യവില്പന നടത്തിയ കേസിൽ എക്സൈസ് പിടികൂടിയയാൾ മദ്യം സൂക്ഷിച്ചിരുന്നത് വീടിനോടു ചേർന്നുള്ള ചതുപ്പിൽ.
വേളൂർ മുല്ലശേരി എം.ആർ. ബിനുവി(45)നെയാണ് ഇന്നലെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബിനുവിന്റെ വീട്ടിലെത്തുന്നവർക്ക് മദ്യം വില്പന നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് അധികൃതർ വേഷം മാറി ബിനുവിന്റെ വീട്ടിൽ എത്തിയത്. കെട്ടിട നിർമാണ തൊഴിലാളികളുടെ വേഷത്തിലാണ് എക്സൈസ് അധികൃതർ എത്തിയത്.
എക്സൈസുകാരാണെന്ന് മനസിലായതോടെ ഇയാൾ വാക്കത്തി ഉപയോഗിച്ചു പ്രവിൻറീവ് ഓഫീസർ ടി.എസ്. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ നിഫി ജേക്കബ് എന്നിവരെ ആക്രമിച്ചു.
എന്നാൽ ഇവർ അറിയിച്ചതനുസരിച്ചു കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തിയാണ് ബിനുവിനെ കീഴടക്കിയത്. വീടിനുള്ളിൽ കയറി ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചെങ്കിലും മദ്യം സൂക്ഷിച്ചിരുന്നത് കണ്ടെത്താൻ കഴിഞ്ഞില്ല.
ഒടുവിലാണ് കയറുകെട്ടി ചതുപ്പിൽ താഴ്ത്തിയിരുന്ന മദ്യം നിറച്ച കുപ്പികൾ കണ്ടെത്തിയത്. ഏഴു കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഏഴു ലിറ്റർ മദ്യമാണ് എക്സൈസ് അധികൃതർ കണ്ടെടുത്തത്. ബിവറേജിൽ നിന്നും മദ്യം വാങ്ങി ഓണക്കാലത്ത് കൂടിയ വിലയ്ക്കു മറിച്ചു വില്ക്കുകയായിരുന്നു ബിനു ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ചതുപ്പിൽ കെട്ടി താഴ്ത്തിയാൽ ആരും ശ്രദ്ധിക്കില്ല. മദ്യം വാങ്ങാൻ എത്തിയിരുന്നവർ ഫോണിൽ വിളിച്ച് അറിയിച്ചിട്ടാണ് വന്നിരുന്നത്. അതിനാൽ ആവശ്യക്കാർ എത്തുന്നതിനു മുന്പു തന്നെ ഇയാൾ ചതുപ്പിൽ നിന്നും മദ്യം എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു.
നാളുകളായി ഇയാൾ ഇത്തരത്തിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നതെന്നും എക്് സൈസ് അധികൃതർ പറഞ്ഞു. വ്യാജ വാറ്റ് നടത്തിയ കേസിലെ പ്രതിയുമാണ് ബിനു.
ലോക്ക് ഡൗണ് കാലം മുതൽ കാഞ്ഞിരം, മലരിക്കൽ മേഖലയിൽ വ്യാജ മദ്യ വിൽപന വ്യാപകമായതായി പരാതി ഉണ്ടായിരുന്നു. തുടർന്നു ഓണക്കാലത്തെ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ശക്തമായ പരിശോധന എക്സൈസ് അധികൃതർ നടത്തിവരികയായിരുന്നു.