വ്യാജ കരംതീരുവ രസീതു നല്‍കി തട്ടിപ്പ്; മൂന്നുപേര്‍ പിടിയില്‍

TVM-KARAMARRESTതിരുവനന്തപുരം: വ്യാജകരം തീരുവ രസീതുകള്‍ നല്കി തട്ടിപ്പു നടത്തിയ കേസില്‍ ട്രഷറി ജീവനക്കാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ നിന്നും ടിപ്പര്‍ ലോറി വിട്ടു കിട്ടുന്നതിനു വ്യാജ കരം തീരുവ രസീതു ഹാജരാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മൂന്നു പേരും കുടുങ്ങിയത്.  കോടതിയില്‍ ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും ഹാജരാക്കിയ അനധികൃതമായി മണ്ണു കയറ്റിയ ടിപ്പര്‍ ലോറി ജാമ്യത്തില്‍ വിടുന്നതിനു രണ്ടു കരംതീരുവ രസീതുകള്‍ പ്രതികള്‍ അഭിഭാഷകന്‍ മുഖേന ഹാജരാക്കുകയും തുടര്‍ന്ന് കോടതി അസലാണെന്ന ഉറപ്പില്‍ ലോറി വിട്ടു കൊടുക്കുകയും ചെയ്തു.

കോടതിയുടെ നിര്‍ദേശപ്രകാരം ഹാജരാക്കിയതായ രസീതുകളില്‍ പറഞ്ഞിരിക്കുന്ന വട്ടപ്പാറ, വിഴിഞ്ഞം തുടങ്ങിയ വില്ലേജ് ഓഫീസറന്മാരോട് റിപ്പോര്‍ട്ട് ചോദിച്ചതില്‍ അങ്ങനെയുള്ള കരംതീരുവ രസീതുകള്‍ നല്‍കിയിട്ടില്ലെന്ന് കോടതിയെ അറിയിച്ചു.  കോടതിയില്‍ നിന്നും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേ്വഷണം നടത്തിയതില്‍ നെടുമങ്ങാട് വില്ലേജില്‍ ചെല്ലാംകോട് വാര്‍ഡില്‍ ചുടുകാട്ടിന്‍മുകള്‍ പൂവത്തൂര്‍ സ്കൂളിനു സമീപം ബി.കെ. ഭവനില്‍ മണിയന്‍ മകന്‍ ബാബുരാ ജന്‍ (43) തിരുവല്ലം വില്ലേജില്‍ പാച്ചല്ലൂര്‍ വര്‍ഡില്‍ പാച്ചല്ലൂര്‍ എല്‍പി സ്കൂളിനു സമീപം വില്ലംചിറ വീട്ടില്‍ കണ്ണന്റെ  മകന്‍ സുനില്‍ ദത്ത് (51)  ഉളിയാഴ്ത്തറ വില്ലേജില്‍ കാഞ്ഞിക്കല്‍ വാര്‍ഡില്‍ കാഞ്ഞിക്കല്‍ എല്‍പി സ്കൂളിനു സമീപം തളിയല്‍ വീട്ടില്‍ താമസം നാരായണന്‍ നായരുടെ  മകന്‍ സന്തോഷ് (46) എന്നിവരാണ് പോലീസ് പിടിയിലായത്.

ബാബുരാജ് 2006-ല്‍ ഇതേ തട്ടിപ്പു നടത്തി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ആറുകേസുകള്‍ ഇയാള്‍ക്കെതിരെ നിലവില്‍ ഉണ്ട്. ട്രഷറി ജീവനക്കാരനായ രണ്ടാം പ്രതി  എട്ടു മാസമായി സസ്‌പെ ന്‍ഷനിലാണ്.  ഇയാള്‍  കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ നടത്തി വരികയാണ്. ഓട്ടോറിക്ഷ ഡ്രൈവറായ മൂന്നാം പ്രതി കഴിഞ്ഞ രണ്ടു വര്‍ഷമായി ഇപ്രകാരം തട്ടിപ്പുകള്‍ നടത്തി വരുന്നു. ഈ സംഘത്തില്‍പ്പെട്ടവരെ കുറിച്ച് കൂടുതല്‍ അനേ്വഷണങ്ങള്‍ നടത്തി വരുന്നു. ശംഖുമുഖം  പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ആര്‍.മഹേഷിന്റെ നേതൃത്വത്തില്‍  പേട്ട സിഐ സുരേഷ് വി.നായര്‍, വഞ്ചിയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്‌ഐ സൈജുനാഥ്, അഡീഷണല്‍ എസ്സ്.ഐ-മാരായ സാഗര്‍, മധുസൂദനന്‍ നായര്‍, സിപിഒമാരായ അശോകന്‍, ഷാജി, രാജേഷ്, അരുള്‍ദാസ്, വിപിന്‍രാജ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Related posts