സ്‌പെയര്‍പാര്‍ട്‌സും ആവശ്യത്തിന് ജീവനക്കാരുമില്ല; ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്ത്

knr-ksrtcതൊടുപുഴ: സ്‌പെയര്‍പാര്‍ട്‌സില്ലാ ത്തതിനാല്‍ ഇടുക്കിയില്‍ കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് മുടക്കം പതിവാകുന്നു. സ്‌പെയര്‍പാര്‍ട്‌സും ജീവനക്കാരുടെ അഭാവവും മൂലം 29ഓളം ബസുകളാണ് തൊടുപുഴ, മൂന്നാര്‍, കുമളി, കട്ടപ്പന ഡിപ്പോകളില്‍ അടിക്കടി മുടങ്ങുന്നത്. തൊടുപുഴ-എട്ട്, കുമളി-ഏഴ്, മൂന്നാര്‍-ആറ്, കട്ടപ്പന-എട്ട് എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കട്ടപ്പുറത്തായതിനെ തുടര്‍ന്ന് സര്‍വിസ് മുടക്കിയ ബസുകള്‍. കൂടാതെ സര്‍വിസിനിടെ തകരാറിലാകുന്ന ബസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഓട്ടത്തിനിടെ കെഎസ്ആര്‍ടിസി ബസിന്റെ സ്റ്റിയറിംഗ് യാര്‍ഡ് ഊരിത്തെറിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.

കഴിഞ്ഞ ദിവസം തൊടുപുഴയിലായിരുന്നു സംഭവം. നിറയെ യാത്രക്കാരുമായി വന്ന ബസിന്റെ സ്റ്റിയറിംഗിനെയും ടയറിനെയും ബന്ധിപ്പിക്കുന്ന ഭാഗം ഊരിപ്പോകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഓട്ടത്തിനിടെ വാഹനം തകരാറിലായി വഴിയില്‍ കിടക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞദിവസം മൂലമറ്റത്ത് ഓട്ടത്തിനിടെ ബസിന്റെ ടയര്‍ പഞ്ചറായി സര്‍വീസ് മുടങ്ങിയിരുന്നു. എന്നാല്‍, ജാക്കിയോ മറ്റ് ഉപകരണങ്ങളോ ഇല്ലാത്ത സ്ഥിതിയായിരുന്നു ബസില്‍. ഉച്ചയോടെ തൊടുപുഴയില്‍നിന്ന് സര്‍വിസ് വാഹനം ടയറുമായത്തെി എന്നാല്‍, ഈ ടയറും മോശമായതിനാല്‍ വീണ്ടും ടയര്‍ എത്തിച്ചു. ഈസമയം കൊണ്ട് ബസിന്റെ ട്രിപ്പ് മുടങ്ങി. ജീവനക്കാരുടെ അഭാവവും ചില ഡിപ്പോകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

ഹൈറേഞ്ച് മേഖലകളിലും മറ്റും സര്‍വിസ് നടത്തുന്ന ബസുകള്‍ സ്‌പെയര്‍പാര്‍ട്‌സുകളില്ലാത്തിനാല്‍ കട്ടപ്പുറത്ത് കയറ്റി ഇടേണ്ട സ്ഥിതിയാണ്. ആലുവയില്‍നിന്നാണ് സ്‌പെയര്‍ പാര്‍ട്‌സുകള്‍ എത്തേണ്ടത്. ഇതുമൂലം വലിയ വരുമാനനഷ്ടവും കെഎസ്ആര്‍ടിസിക്ക് സംഭവിക്കുന്നുണ്ട്. മിക്ക വണ്ടികള്‍ക്കും എന്‍ജിന്‍ തകരാര്‍ പതിവാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സ്‌പെയര്‍പാര്‍ട്‌സുകള്‍ ഇല്ലാത്തതുമൂലം ഒരു വണ്ടിയും മുടങ്ങുന്നില്ലെന്നും യഥാസമയത്തെ അറ്റകുറ്റപ്പണിക്കുവേണ്ടിയാണ് ബസുകള്‍ കയറ്റിയിരിക്കുന്നതെന്നും അധികൃതര്‍ പറയുന്നു.

Related posts