അക്കളി വേണ്ട! തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ കളികളില്‍ താത്പര്യമില്ല; സരിതയ്ക്കു വിശ്വാസ്യതയില്ലെന്നു കോടതി; സരിതയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Sarithaകൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍ക്കെതിരേ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സോളാര്‍ കമ്മീഷനില്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സരിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് ബി. കെമാല്‍ പാഷയാണു രൂക്ഷമായി വിമര്‍ശിച്ചത്. സോളാര്‍ കേസ് പ്രതിയായ സരിതയ്ക്ക് ഇത്തരമൊരു ആരോപണം ഉന്നയിക്കാനുള്ള വിശ്വാസ്യതയില്ല. തെരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നിരിക്കുന്നതില്‍ രാഷ്ട്രീയമില്ലേ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയ കളികളില്‍ താത്പര്യമില്ലെന്നു ഹൈക്കോടതി പറഞ്ഞു. പരാതിയുണ്‌ടെങ്കില്‍ ശ്രീധരന്‍ നായര്‍ നേരിട്ടു വരട്ടെ. അല്ലാതെ പരാതിക്കാരനു വേണ്ടി പ്രതി എങ്ങനെ കേസുകള്‍ നടത്തുമെന്നും കോടതി ചോദിച്ചു. കഴമ്പുള്ള കേസുകള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരിഗണനയിലുണ്ട്. കോടതിയുടെ സമയം വെറുതെ പാഴാക്കരുത്. മുഖ്യമന്ത്രിക്കെതിരെ പരാതി ഉണ്‌ടെങ്കില്‍ സരിത അക്കാര്യം ഉന്നയിക്കണം. എന്തിനു ശ്രീധരന്‍ നായരുടെ കേസിനെ കൂട്ടുപിടിക്കുന്നെന്നും സരിതയുടെ ഹര്‍ജിയില്‍ വാദം നടക്കവേ കോടതി ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരായ കേസ് രാഷ്ട്രീയപ്രേരിതമെന്നാണു കോടതി നിരീക്ഷണം. 33 കേസുകളില്‍ സരിത പ്രതിയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു സരിതയ്ക്കു വിശ്വാസ്യതയില്ലെന്നു കോടതി നിരീക്ഷിച്ചത്. സരിതയെ രൂക്ഷമായി വിമര്‍ശിച്ച കോടതി ഹര്‍ജി തള്ളി. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നല്‍കാന്‍ തയാറാണെന്നു സരിത മാധ്യമങ്ങളോടു പറഞ്ഞു. തെളിവുകള്‍ പോലീസിനെ ഏല്‍പ്പിച്ചാല്‍ നശിപ്പിക്കപ്പെടുമെന്ന ആശങ്കയാണെന്നും സരിത പറഞ്ഞു.

Related posts