ആലപ്പുഴ: തോട്ടപ്പള്ളിയിൽനിന്നു യുവതിയെ ജോലി വാഗ്ദാനം നൽകി അജ്മാനിൽ എത്തിച്ച് വഞ്ചിച്ചെന്നു പരാതി. ചതിക്കപ്പെട്ട യുവതിയുടെ അമ്മ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആയുർവേദ ആശുപത്രിയിൽ ക്ലീനിംഗ് ജോലിയെന്നു പറഞ്ഞാണ് കാർത്തികപ്പള്ളി സ്വദേശിനിയെ ആറു മാസം മുമ്പ് അജ്മാനിലേക്കു കൊണ്ടുപോയത്. എന്നാൽ, അവിടെ സ്പായിലായിരുന്നു ജോലി.
അവിടെ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്നു യുവതി ഇടയ്ക്കു ബന്ധുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഒടുവിൽ മാനസികനില തെറ്റി തെരുവിൽ അലഞ്ഞു നടന്ന 25കാരിയെ പൊതുപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ പ്രവേശിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്.
എന്നാൽ, മകളെ വിദേശത്തു കൊണ്ടുപോയ താര സുരാൻ എന്ന സ്ത്രീ മകളെ വിദേശത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയും മൂന്നു പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കി നാട്ടിലേക്കു പോന്നതായി പരാതിയിൽ പറയുന്നു. പിന്നീട് മകളെ നാട്ടിലെത്തിക്കാൻ ഒരു ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു.
പിന്നീട് മകളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തട്ടിപ്പിനു നേതൃത്വം നൽകിയ സ്ത്രീയെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ സിഐക്കു നൽകിയ പരാതിയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് സ്വദേശിനി ഗീത ആവശ്യപ്പെട്ടു. പരാതിയിൽ കേസെടുത്ത് അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.