അട്ടപ്പാടിയിലെ പാമ്പുപിടിത്തം സുരക്ഷയില്ലാത്ത തീക്കളി

PKD-PAMPഅഗളി: സൈലന്റ്‌വാലി, മുത്തിക്കുളം, നീലഗിരി മലനിരകളോടു ചേര്‍ന്നുകിടക്കുന്ന അട്ടപ്പാടിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങുന്ന പാമ്പുകളെ പിടികൂടുന്നത് യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ. രാജവെമ്പാല ഉള്‍പ്പെടെയുള്ള വിഷപാമ്പുകള്‍ വീടിനുള്ളിലും തൊഴുത്തിലും കോഴിക്കൂടുകളിലും കൃഷിയിടങ്ങളിലും പ്രത്യക്ഷപ്പെടുമ്പോള്‍ ഇവയെ പിടികൂടാനെത്തുന്നത് അട്ടപ്പാടിയിലെ കാട്ടാന  സ്ക്വാഡ് വിഭാഗത്തിലെ  ജീവനക്കാരാണ്.

വെറുംകൈയോടെ എത്തുന്ന ജീവനക്കാര്‍ കാട്ടുകമ്പുകള്‍ മുറിച്ചെടുത്ത് നഗ്നപാദരായി മനോധൈര്യംകൊണ്ടു മാത്രമാണ് പാമ്പുകളെ കീഴടക്കുന്നത്. വന്യമൃഗങ്ങളും പാമ്പുകളും പ്രത്യക്ഷപ്പെടുമ്പോള്‍ രക്ഷയ്ക്കായി ജനങ്ങള്‍ ആദ്യം ആശ്രയിക്കുന്നത് കാട്ടാന സ്ക്വാഡ് വിഭാഗത്തെയാണ്.

മലമ്പുഴ സ്‌നേക് പാര്‍ക്കില്‍നിന്ന് വിദഗ്ധരെത്തിവേണം പാമ്പുകളെ പിടികൂടാന്‍. ഇതിനു കാലതാമസം നേരിടുന്നതിനാലാണ് സ്ഥലത്തെത്തുന്ന ദ്രുതകര്‍മസേന കൃത്യം നിര്‍വഹിക്കുന്നത്. കാട്ടുകമ്പുകള്‍ ഉപയോഗിച്ചുള്ള പാമ്പുപിടിത്തം പാമ്പുകള്‍ക്ക് പരിക്കേല്ക്കാനും അപകടങ്ങള്‍ സംഭവിക്കാനും സാധ്യത അധികമായതിനാല്‍ അട്ടപ്പാടിയിലെ ദ്രുതകര്‍മസേനയ്ക്ക് സ്‌നേക് സിസ്റ്റിക്കും അനുബന്ധ ഉപകരണങ്ങളും നല്കണമെന്നാണ് ആവശ്യം ഉയരുന്നത്.

ജനവാസകേന്ദ്രത്തില്‍ വിഷപാമ്പുകള്‍ ഭീതിപരത്തുന്നത് പതിവായിരിക്കുകയാണ്. ഇന്നലെ രാവിലെ നക്കുപ്പതി ഊരിനുസമീപം പതിമൂന്നു കിലോ ഭാരവും ആറടിനീളവുമുള്ള മലമ്പാമ്പ് പ്രത്യക്ഷപ്പെട്ടു. ആദിവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗളി എലിഫന്റ് സ്ക്വാഡ് വിഭാഗത്തിലെ ജീവനക്കാരായ ദത്തന്‍, ആന്റണി, സി.മരുതന്‍ എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി സൈലന്റ്‌വാലി വനത്തില്‍ വിട്ടു.

Related posts