അതിര്‍ത്തിയില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചു; അട്ടപ്പാടിയില്‍ പച്ചക്കറിക്ക് പൊള്ളുന്ന വില

PKD-WEGITABLEഅഗളി: അട്ടപ്പാടിയില്‍ പച്ചക്കറിക്ക് പൊള്ളുന്ന വിലയായി. തമിഴ്‌നാട്ടില്‍നിന്നും അട്ടപ്പാടിയിലേക്കുള്ള പച്ചക്കറി വരവ് നിലച്ചതോടെയാണ് വില കുതിച്ചുകയറിയത്.  90 രൂപ വിലയുള്ള ബീന്‍സിന് 140 രൂപയും  അഞ്ച് രൂപവിലയുണ്ടായിരുന്ന ചുക്കുട്ടിചീരയ്ക്ക് അഞ്ചുമടങ്ങ് വിലയും വര്‍ധിച്ചു.  40 രൂപ വിലയുണ്ടായിരുന്ന മുരിങ്ങാക്കായക്ക് വില 100 രൂപയിലെത്തി. തേങ്ങയുടെ വില ഒന്നരമടങ്ങ് വര്‍ധിച്ചു. ആനക്കട്ടി പ്രദേശങ്ങളിലാണ് വിലവര്‍ധനവുണ്ടായിരിക്കുന്നത്. ഗൂളിക്കടവ് ജംഗ്ഷനില്‍ പച്ചക്കറിക്ക് കടുത്തക്ഷാമമായി. അട്ടപ്പാടിയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍മാത്രമാണ് ഇവിടെ അധികവും വില്‍ക്കപ്പെടുന്നത്.

ആനക്കട്ടിവഴി പച്ചക്കറികള്‍ കടത്തിവിടാത്തതിനാല്‍ തമിഴ്‌നാട്ടില്‍നിന്നും പാലക്കാട്,മണ്ണാര്‍ക്കാടുവഴി ചുറ്റിവളഞ്ഞാണ് ഒരുലോഡ് പച്ചക്കറി കഴിഞ്ഞദിവസം അട്ടപ്പാടിയിലെത്തിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. ആനക്കട്ടി അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാടിന്റെ വിദേശമദ്യഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തായ്കുലസംഘം നടത്തിയ സമരത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച വിദേശമദ്യഷാപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചുപൂട്ടിയിരുന്നു.

ഇതിനെതിരെ ആനക്കട്ടിയിലെ വ്യാപാരികളും പ്രദേശവാസികളും ശക്തമായി രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനുപിന്നാലെ തമിഴ്‌നാട്ടില്‍നിന്നും അട്ടപ്പാടിയിലേക്ക് എത്തിക്കുന്ന വസ്തുക്കള്‍ ആനക്കട്ടിയില്‍ തടയാന്‍ തുടങ്ങി. അട്ടപ്പാടിയിലേക്കുള്ള ചരക്കുനീക്കം നിലച്ചതോടെ ഗൃഹനിര്‍മാണവസ്തുക്കള്‍ക്കും കടുത്തക്ഷാമമായി. തമിഴ്‌നാട് നിരോധിച്ചിട്ടുള്ള ലോട്ടറി ടിക്കറ്റ് വില്‍പ്പന ആനക്കട്ടിയില്‍ കേരള അതിര്‍ത്തിയില്‍ വില്‍ക്കുന്നത് നിര്‍ത്തിവെക്കണമെന്ന ആവശ്യവും അതിര്‍ത്തിക്കപ്പുറത്ത് ഉയര്‍ന്നിട്ടുണ്ട്. പ്രതിദിനം ലക്ഷങ്ങളുടെ ലോട്ടറിവില്‍പ്പനയാണ് കേരളഅതിര്‍ത്തിയാ—യ ആനക്കട്ടിയില്‍ നടക്കുന്നത്.

Related posts